അർജുൻ ആയങ്കിയെ അറിയാവുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട് മാത്രം: എന്റെ പേരിൽ അവൻ പലരെയും ഭീഷണിപ്പെടുത്തി എന്നറിഞ്ഞത് അറസ്റ്റിനുശേഷം: അർജുനെതിരെ ആകാശ് തില്ലങ്കേരി

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ വെട്ടിലാക്കി ഭാര്യ കഴിഞ്ഞദിവസം മൊഴിനൽകിയിരുന്നു. ഇപ്പോൾ ഇതാ അർജുനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി കൂടെ വന്നിരിക്കുകയാണ്. പാർട്ടിക്കാരൻ എന്ന സൗഹൃദമാണ് അർജുൻ ആയങ്കിയുമായി ഉള്ളതെന്നും സ്വർണക്കടത്ത് വിവരങ്ങൾ അറിഞ്ഞത് അവസാനമാണെന്നുമാണ് ആകാശ് മൊഴി നൽകിയത്.
തന്‍റെ പേര് ഉപയോഗപ്പെടുത്തി അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്ന കാര്യമറിഞ്ഞത് അർജുൻ പിടിയിലായ ശേഷം മാത്രമാണ് എന്നും ആകാശ് പറഞ്ഞു. സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആകാശിന്‍റെ മൊഴിയും, ഫോൺ കോൾ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന. അതേസമയം, ടി പി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാൻ ഉടൻ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.
ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നേരമാണ് കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്‌തത്. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു. അർജുൻ ആയങ്കിയുടെയും ടി പി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌തത്. ഇരുവരുടെയും മൊഴികളിൽ സ്വർണക്കടത്തിനെ സംബന്ധിച്ച് ആകാശ് തില്ലങ്കേരിക്ക് അറിവുണ്ടായിരുന്നെന്ന സൂചനയാണ് കിട്ടിയത്. ഇതിന്‍റെ വിശദാംശങ്ങളാണ് കസ്റ്റംസ് ഇയാളിൽ നിന്ന് ചോദിച്ചറിഞ്ഞത്.
കഴിഞ്ഞദിവസം അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി വളരെ നിർണായകമായിരുന്നു.അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നൽകിയിരിക്കുകയാണ് അർജുന്റെ ഭാര്യ. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു . മാത്രമല്ല സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകി.
കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരേ കൂടുതൽ പേർ മൊഴി നൽകിയിരിക്കുകയാണ്. ഇതിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി നിർണായകമാകും . കേസുമായി ബന്ധപ്പെട്ട് അമലയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യിലിൽ നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തി. തനിക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെ അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ലഭിച്ച ഡയറിയിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ അമലക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഈ ചോദ്യം ചെയ്യലിലാണ് അമലയിൽ നിന്നും നിർണായക വിവരങ്ങൾ അറിയാൻ സാധിച്ചത്.
2020 മുതൽ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവ് സജേഷിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു. അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം അറിയാമായിരുന്നുവെന്നും തന്റെ പേരിലുണ്ടായിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശമടക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെയ്തില്ലെന്നും മൊഴിയിലുണ്ട്. കൂടാതെ നേരത്തെ ചോദ്യം ചെയ്ത അജ്മലിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു.
https://www.facebook.com/Malayalivartha


























