സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യഹർജി തളളി, യുവ ഡോക്ടറും വീട്ടുകാരും കീഴടങ്ങി

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്ത ഭര്‍തൃവീട്ടുകാര്‍ ഇനി ജയിലില്‍ കിടന്നാല്‍ മതിയെന്ന് ഹൈക്കോടതി. സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യഹർജി തളളിയതോടെയാണ് വീട്ടുകാരുടെ കീഴടങ്ങൽ. ഭാര്യയും ഡോക്ടറുമായ തിരുവനന്തപുരം സ്വദേശി ധന്യയുടെ പരാതിയിലാണ് ഭർത്താവ് സിജോരാമനും വീട്ടുകാരും നെടുമങ്ങാട് കോടതിയിലെത്തി കീഴടങ്ങിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2020 സെപ്റ്റംബറിലാണ് തിരുവനന്തപുരം ചൊവ്വര സ്വദേശി ധന്യയും വട്ടപ്പാറ സ്വദേശി ഡോക്ടർ സിജോ രാമനും വിവാഹിതരായത്. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകിയിരുന്നു.
രണ്ട് ഏക്കർ ഭൂമിയും ധന്യയുടെ പേരിൽ വീട്ടുകാർ രജിസ്റ്റർ ചെയ്ത് നൽകി. വസ്തു സിജോയുടെ പേരിലാക്കി വിൽക്കാനുളള ശ്രമം എതിർത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഭർത്താവും ഭർത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കഴിഞ്ഞ ഏപ്രിൽ 15 ന് ധന്യ വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറാണ് സിജോ. അടുത്തിടെയാണ് സര്‍വീസില്‍ പ്രവേശിച്ചത്. കോവിഡ് ഡ്യൂട്ടിയിലാണെന്നും അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇത്തരം ആളുകള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു. കൂടുതല്‍ സ്വത്തും പണവും ആവശ്യപ്പെട്ടു ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ ഏറുകയാണ്. ഇത്തരം അതിക്രമങ്ങള്‍ക്കു നടുവില്‍ പെണ്‍കുട്ടികള്‍ക്കു ഭര്‍തൃവീട്ടിലെ ജീവിതം അപകടകരമായി മാറുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സമൂഹത്തില്‍ വ്യാപകമാകുന്ന ഈ വിപത്ത് തടയുന്നതില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും കോടതി ആവശ്യപ്പെട്ടു. കര്‍ശന നിയമങ്ങളൊക്കെ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ കൂടുന്നതില്‍ ജസ്റ്റിസ് വി. ഷെര്‍സി ഉത്കണ്ഠ രേഖപ്പെടുത്തി.
പീഡന ആരോപണങ്ങളില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ വര്‍ദ്ധിച്ചിട്ടും വിവാഹം കഴിച്ചെത്തുന്ന പെണ്‍കുട്ടികളോടു വീട്ടുകാരുടെയും സമൂഹത്തിന്റെയും മനോഭാവം മാറുന്നില്ലെന്നു കോടതി പറഞ്ഞു. വിവാഹിതകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് അവരുടെ വീട്ടില്‍നിന്ന് കൂടുതല്‍ സ്വത്ത് നേടി ഭര്‍ത്തൃവീട്ടുകാരുടെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന സംഭവങ്ങള്‍ നാട്ടില്‍ ഏറി വരികയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും ബെലോനോ കാറും സ്ത്രീധനമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈപ്പറ്റിയിരുന്നു.
110 പവന്‍ സ്വര്‍ണവും പെണ്‍കുട്ടിക്ക് നല്‍കി. ഇതിന് പുറമെ രണ്ട് ഏക്കര്‍ ഭൂമിയും മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി. അതില്‍ റോഡ് ഫ്രണ്ടേജുള്ള 10 സെന്റ് സ്ഥലം സിജോ സ്വന്തം പേരില്‍ പെണ്‍കുട്ടിയില്‍ നിന്നും എഴുതിവാങ്ങിയിരുന്നു. ബാക്കി സ്ഥലം വില്‍ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കാലും അവര്‍ തല്ലിയൊടിച്ചു. ഇക്കാര്യത്താല്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചു വരുത്തി. ഏപ്രില്‍ 14ന് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവും സഹോദരനും അച്ഛനും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനേയും സഹോദരനെയും ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























