കിറ്റെക്സ് കേരളത്തിലെ പദ്ധതികള്‍ ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോകുന്നതിനെ കുറ്റപ്പെടുത്താനാകില്ല! സാബു ജേക്കബ് പോയത് അതിജീവിതത്തിന്റെ മാർഗം തേടി; കേവലമായ രാഷ്ട്രീയക്കളിയാണ് കാരണം... താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ കിറ്റെക്‌സ് പ്രശ്‌നം ഒരു ഫോണ്‍വിളിയില്‍ പരിഹരിച്ചേനെ: സുരഷ് ഗോപി

കിറ്റെക്സ് കേരളത്തിലെ പദ്ധതികള്‍ ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോകുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് സാബു എം. ജേക്കബ് പോയതെന്നും സുരേഷ് ഗോപി പറയുന്നു.
താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു യുട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെ ആയിരുന്നു പ്രതികരിച്ചത്.
'അതിജീവനത്തിന്റെ മാര്‍ഗം തേടി പോകുന്നതാണ്. തെലങ്കാനയിലേക്ക് പോയതിനെ കുറ്റം പറയാന്‍ ഒന്നും പറ്റില്ല. നമുക്ക് എല്ലാവര്‍ക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകള്‍ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് കാരണം.
ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് അതിന് വഴി തെളിയിച്ചത്. അപ്പോള്‍ കുടുംബം പണയം വെച്ച് ഇന്‍വെസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ആള്‍ക്ക് ആ അഹങ്കാരത്തെ മറികടക്കാന്‍ പോന്ന കൗണ്ടര്‍ ഓപറേഷന്‍ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തത്'- സുരേഷ് ഗോപി പറഞ്ഞു.
പ്രശ്‌നം അതിവേഗം പരിഹരിക്കുകയായിരുന്നു വേണ്ടത് എന്നും നടന്‍ ചൂണ്ടിക്കാട്ടി. 'ഞാന്‍ ശ്രീ പിണറായി വിജയനാണ് എങ്കില്‍- അദ്ദേഹത്തെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യസ്തമായിരിക്കാം. ഞാന്‍ അതിനെ ചോദ്യം ചെയ്യുന്നുമില്ല- സെക്രട്ടറിയുടെ അടുത്തു വിളിച്ചു പറഞ്ഞു,
കിറ്റക്‌സ് സാബുവല്ലേ, ഉടനെ എന്റെ ഓഫീസിലേക്ക് വരൂ എന്ന് പറയും. സങ്കല്‍പ്പിച്ചു നോക്കൂ. എന്ത് സംഭവിക്കും. ജഡ്ജാവാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിക്ക്. കിറ്റെക്‌സ് സാബു എന്ത് പറഞ്ഞു, അതെല്ലാം ഫാക്‌ട് ആയി എടുക്കേണ്ട. ഡാറ്റയായി എടുക്കാം.
കിറ്റെക്‌സ് സാബു എന്തൊക്കെയാണ് അപകടം എന്നു പറഞ്ഞത് അതു ജനറലൈസ് ചെയ്ത് എല്ലാ ഇന്‍ഡസ്ട്രിയുടെയും ഒരു സാന്‍വിച്ചാണ് ഇദ്ദേഹം പറഞ്ഞത് എന്നു വിചാരിക്കുക. ഉദ്യോഗസ്ഥരെ വിളിച്ചിരുത്തി, ഇതുപോലെ സംസാരിച്ച് ഇതിനകത്ത് എന്താണ് അപകടം പറ്റിയത് എന്ന് നോക്കി ശിക്ഷാ രൂപത്തില്‍ പറഞ്ഞുവിട്ടേക്കണം' - സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















