ചാരം കത്തിപ്പടര്‍ന്ന വിധം... വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നിയോഗം പോലെ ചാരക്കേസ് ചുരുളഴിയുന്നു; മറിയം റഷീദയ്ക്കു നേരെ എസ്. വിജയന്‍ ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്ന് ഫൗസിയ; വഴങ്ങാതെ വന്നപ്പോള്‍ തുടങ്ങിയ പ്രതികാരം കൊണ്ടെത്തിച്ചത്...

സംസ്ഥാനത്തെ പിടിച്ചുലച്ച ചാരക്കേസിന് ഒരിക്കല്‍ കൂടി തീപിടിക്കുകയാണ്. ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ എസ്. വിജയന്‍ മറിയം റഷീദയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ഇതിനു വഴങ്ങാത്തതിനാലാണ് കേസില്‍ കുടുക്കിയതെന്നും ചാരക്കേസില്‍ മറ്റൊരു പ്രതിയായിരുന്ന മാലി സ്വദേശിനി ഫൗസിയ ഹസന്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി.
ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ സംഘം രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയനും രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്തും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. ചാരക്കേസിലൂടെ വ്യക്തിപരവും ഔദ്യോഗികവുമായ നേട്ടങ്ങള്‍ക്കു പുറമേ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങളും ഇവരടക്കമുള്ള ഗൂഢാലോചനക്കേസിലെ പ്രതികള്‍ക്ക് ലഭിച്ചെന്നും ഫൗസിയ ആരോപിക്കുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന വിജയനും വഞ്ചിയൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന തമ്പി എസ്. ദുര്‍ഗാദത്തും ചേര്‍ന്നാണ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം ചാരക്കേസെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെയോ ഐ.എസ്.ആര്‍.ഒയുടെയോ പരാതിയില്ലാതെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കേസെടുക്കാനാവില്ലെന്നിരിക്കെ തങ്ങളെ കേസില്‍ കുടുക്കിയതാണെന്നും ഫൗസിയ ആരോപിക്കുന്നു.
ഫൗസിയ പറഞ്ഞത് ഇങ്ങനെയാണ്. മറിയം റഷീദയുടെ വിസാ കാലാവധി 1994 ഒക്ടോബര്‍ 20 ന് അവസാനിക്കാനിരിക്കെ 18 ദിവസം മുമ്പ് അവര്‍ ഫൗസിയ ഹസനൊപ്പം കാലാവധി നീട്ടിക്കിട്ടാന്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ പോയിരുന്നു. അവിടെ വിജയന്‍ മറിയം റഷീദയുടെ പാസ്‌പോര്‍ട്ടും രണ്ട് വിമാന ടിക്കറ്റുകളും വാങ്ങിവച്ചു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം വിജയന്‍ മറിയം റഷീദ താമസിക്കുന്ന ഹോട്ടല്‍ മുറിയിലെത്തി ചില ചോദ്യങ്ങള്‍ ചോദിച്ചു മടങ്ങി.
പിന്നീട് ഒക്ടോബര്‍ എട്ടിന് മുറിയിലെത്തിയ വിജയന്‍ തന്നോട് പുറത്തുപോകാന്‍ പറഞ്ഞു. തുടര്‍ന്ന് മറിയം റഷീദയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനെയെതിര്‍ത്ത മറിയം റഷീദ ഇയാളെ അടിച്ചു പുറത്താക്കി. ഇതിനു ശേഷമാണ് മറിയം റഷീദയുടെ വിസാകാലാവധി നീട്ടി നല്‍കാതെ അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ചാരക്കേസ് സൃഷ്ടിച്ചതും. ബംഗളൂരുവിലെ സ്‌കൂളില്‍ മക്കള്‍ക്ക് അഡ്മിഷനെടുക്കാനാണ് 1994 ല്‍ ഇന്ത്യയിലെത്തിയത്.
തിരുവനന്തപുരത്ത് ഹോട്ടല്‍ സമ്രാട്ടിലാണ് താമസിച്ചത്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് മാലിദ്വീപിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സമയമായിരുന്നു അതെന്നും ഫൗസിയ പറഞ്ഞു.
അതേസമയം ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സി ബി ഐ. രാജ്യാന്തര ഗൂഢാലോചനയടക്കം സംശയിക്കുന്ന വിഷയത്തില്‍ ക്രയോജനിക് സാങ്കേതിക വിദ്യയടെ വികസനമടക്കം തടസപ്പെടുന്ന സാഹചര്യമാണ് നമ്പി നാരായണന്റെ കേസ് വന്നതോടുകൂടി ഉണ്ടായതെന്ന് സി ബി ഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യമാണുള്ളതെന്നും സി ബി ഐ ചൂണ്ടിക്കാട്ടി.
പ്രതികളുടെ വാദത്തെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് സി ബി ഐ കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ അന്വേഷണവുമായി സഹകരിക്കില്ല. നമ്പി നാരായണനടക്കമുള്ളവര്‍ക്കെതിരേ അതിക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത് പൊലീസിന്റെ ചോദ്യം ചെയ്യല്‍ മുറികള്‍ക്കുള്ളിലാണ്. അവിടെ സാക്ഷികളായിട്ടുള്ളത് പൊലീസ് ഉദ്യോഗസ്ഥരാണ്. അവരെ സ്വാധീനിക്കാനുള്ള സാഹചര്യം ഉണ്ട്. കൂടാതെ കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha
























