പരീക്ഷ പാസാകാതെയാണ് സെസി സേവ്യര്‍ കോടതിയില്‍ കോട്ടിട്ടുനടക്കുന്നത്; ചങ്ങനാശ്ശേരി സ്വദേശിയായ മുന്‍സുഹൃത്തിന്റെ ഊമ കത്തിൽ സെസ്സി കുടുങ്ങി:- മാർച്ചിൽ നാടുവിട്ട വ്യാജ അഭിഭാഷക ഡൽഹിയിൽ, അത്യാഢംബര ജീവിതം നയിച്ച യുവതിക്ക് കൂട്ട് വമ്പന്മാർ

വ്യാജ വിവരങ്ങൾ നൽകി പരീക്ഷ ജയിക്കാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യർ ഡൽഹിയിലുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സെസി നടത്തിയ കൃത്രിമത്തെപ്പറ്റി മാർച്ചിൽ തന്നെ അഭിഭാഷകർക്കു സൂചന ലഭിച്ചു. ആ സമയത്തു തന്നെ ഇവർ സ്ഥലം വിടുകയും ചെയ്തു. സംഭവം വാർത്തയായപ്പോൾ തന്നെ സെസി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും അതിനാൽ ടവർ ലൊക്കേഷൻ തിരഞ്ഞുള്ള അന്വേഷണം അസാധ്യമായെന്നും പൊലീസ് പറഞ്ഞു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പൊലീസാണ് അന്വേഷിക്കുന്നത്.
പക്ഷെ ഇവരെ തിരഞ്ഞ് ഡൽഹിയിൽ പോകാൻ ഈ ഘട്ടത്തിൽ ആലോചനയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അതിന് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയും ആവശ്യമാണ്. സിസിയുടെ യോഗ്യതകൾ സ്ഥിരീകരിക്കത്തക യാതൊരു രേഖകളും അസോസിയേഷന്റെ ഫയലിൽ ഇല്ല. 2018 മുതൽ ആലപ്പുഴ കോടതിയിൽ കേസുകൾക്ക് സ്ഥിരം എത്തിയിരുന്ന സിസി സേവ്യറിനെ കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകർ പറയുന്നു. കാര്യപ്രാപ്തയും മിടുക്കിയുമായ അഭിഭാഷകയെന്ന പേര് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമ്പാദിച്ചു. ഇത് തന്നെയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലൈബ്രേറിയൻ സ്ഥാനത്തേക്ക് 220 ൽ 212 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ സഹായിച്ചത്. സിസിയുടെ ബാച്ചുകാരായ ആരും തന്നെ ഇക്കാലയളവിൽ ആലപ്പുഴ കോടതിയിൽ ജോലി ചെയ്തില്ലെന്നത് കള്ളത്തരം തുടരാൻ സഹായകമായി.
സെസി അഭിഭാഷകവൃത്തി തുടങ്ങാനായി ബാർ അസോസിയേഷനിൽ നൽകിയ എൻറോൾമെന്റ് നമ്പർ മറ്റാരുടേതെങ്കിലും കളവായി ഉപയോഗിച്ചതല്ലെന്നാണ് വിവരം. ഇവർ നൽകിയ നമ്പറിൽ ആരും എൻറോൾമെന്റ് നടത്തിയിട്ടില്ലെന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയുന്നു.വിവരങ്ങൾ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ടത് ബാർ അസോസിയേഷനാണെന്നും കോടതിക്കോ ബാർ കൗൺസിലിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും നിയമവിദഗ്ധർ പറയുന്നു. ഒരാൾ എൻറോൾ ചെയ്താൽ ആ വിവരം മാത്രമാണ് കൗൺസിലിൽ ഉണ്ടാകുക. രേഖകൾ നൽകുന്നത് അസോസിയേഷനിലാണ്.
പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളാണ് നൽകുന്നതെങ്കിൽ അവ പരിശോധിച്ച് അംഗത്വം നൽകാറുണ്ട്. സംശയമുണ്ടെങ്കിൽ ഒറിജിനൽ ആവശ്യപ്പെടും.സെസി ആൾമാറാട്ടം നടത്തിയെന്ന് പറയാനാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പറോ സർട്ടിഫിക്കറ്റോ ഉപയോഗിച്ചാലേ ആൾമാറാട്ടമാകൂ. ഇവിടെ ഇല്ലാത്ത നമ്പർ ഉപയോഗിക്കുകയായിരുന്നു.
രാമങ്കരിയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്ന സെസി അത്യാഡംബ ജീവിതമാണ് നയിച്ചിരുന്നത്. നാട്ടിലുള്ള ചിലരെ അഭിഭാഷകയെന്ന ബലത്തില്‍ കേസില്‍ കുടുക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് സൂചന. യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി അജ്ഞാതന്റെ കത്ത് ബാർ അസോസിയേഷന് ലഭിച്ചതോടെയാണ് സെസ്സിയുടെ നാടകം പൊളിഞ്ഞത്. യുവതിയുടെ ചങ്ങനാശ്ശേരി സ്വദേശിയായ മുന്‍സുഹൃത്താണ് ഇവരുടെ തട്ടിപ്പു പുറത്താക്കിയതെന്നാണു സംശയിക്കുന്നത്.
പരീക്ഷ പാസാകാതെയാണ് സെസി സേവ്യര്‍ കോടതിയില്‍ കോട്ടിട്ടുനടക്കുന്നതെന്ന് ഇയാള്‍ കത്തയക്കുകയായിരുന്നെന്നു. ഇവര്‍ തമ്മില്‍ തെറ്റിയതാണു കാരണം. പേരുവെക്കാതെ നല്‍കിയ കത്ത്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നോര്‍ത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ലൈബ്രറി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായിരുന്നു ഇവര്‍. ഈ സ്വാധീനം ഉപയോഗിച്ച് ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം അസോസിയേഷനില്‍ നിന്നും മാറ്റി.
രണ്ടര വര്‍ഷം ജില്ലാക്കോടതിയെ ഉള്‍പ്പെടെ കബളിപ്പിച്ച ഇവര്‍ക്കു മുന്‍കൂര്‍ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. കേസിലെ വാദിഭാഗം ബാര്‍ അസോസിയേഷനാണ്. കേസിന്റെ തെളിവുകള്‍ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാജഡ്ജിയെ ഉള്‍പ്പെടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























