പേടി സ്വപ്നമായ അപകടകാരിയായ മോഷ്ടാവ് തീവെട്ടി ബാബു; പോലീസ് പിന്തുടർന്നാൽ സ്വയം ശരീരത്തില്‍ മുറിവുണ്ടാക്കും, ആക്രമിക്കും:- മോഷണ മുതലുകള്‍ കണ്ടെത്തുന്നത് ദുഷ്ക്കരം- ഇരുനൂറിലേറെ മോഷണങ്ങള്‍ നടത്തിയ പ്രതി ഒടുവിൽ കൂട്ടാളിയുമായി പിടിയിൽ

ഇരുനൂറിലേറെ മോഷണങ്ങള്‍ നടത്തിയ അപകടകാരിയായ മോഷ്ടാവ് തീവെട്ടി ബാബുവും കൂട്ടാളിയും പോലീസ് പിടിയിൽ. കൊല്ലം പൂതക്കുളം കുളത്തൂര്‍കോണം നന്ദു ഭവനില്‍ തീവെട്ടി ബാബു എന്ന ബാബു (62), കൂട്ടാളി കളിയിക്കവിള കോഴിവിള 4/167ല്‍ അബ്ദുള്‍ റഫൂക്ക് (24) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്‌തത്. പൂജപ്പുര അന്‍വര്‍ ഗാര്‍ഡന്‍സിന് സമീപം റിട്ടയേര്‍ഡ് ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന്റെ വീട്ടില്‍ നടന്ന മോഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ 9 മുതല്‍ മൂന്നുദിവസം വീട്ടില്‍ ആളുണ്ടാവില്ലെന്നറിഞ്ഞ മോഷ്ടാക്കള്‍ വീടിന്റെ വാതില്‍ പൊളിച്ച് സ്വര്‍ണവും ഇലക്‌ട്രോണിക് സാധനങ്ങളുമടക്കം നാലുലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്.
തുടര്‍ന്ന് കമ്മിഷണര്‍ ബലറാംകുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശാനുസരണം ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. ഇരുനൂറിലേറെ മോഷണങ്ങള്‍ നടത്തിയ തീവെട്ടി ബാബു അപകടകാരിയായ മോഷ്ടാവാണെന്നും, പൊലീസ് പിന്തുടര്‍ന്നാല്‍ രക്ഷപ്പെടുന്നതിനായി അപകടം വരെ ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് മോഷണ മുതലുകള്‍ കണ്ടെത്തുന്നതും ദുഷ്‌കരമാണ്. സ്വയം ശരീരത്തില്‍ മുറിവുണ്ടാക്കി രക്ഷപ്പെടുന്ന രീതിയും ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാര്‍ച്ചില്‍ മണക്കാട് സി.ഐ ഓഫീസിന്റെ ഗേറ്റ് പൊളിച്ച് അകത്തുകടന്ന് ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആക്ടിവ സ്‌കൂട്ടര്‍ മോഷ്ടിച്ചതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്ബില്‍ വീട്ടില്‍ മുഹമ്മദ് റഫീക്കിന്റെ വീട്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കാര്യവും പ്രതികള്‍ സമ്മതിച്ചു. ഡി.സി.പി വൈഭവ് സക്‌സേന, കന്റോണ്‍മെന്റ് എ.സി അജിത് കുമാര്‍, എ.സി അനില്‍ കുമാര്‍, പൂജപ്പുര ഇന്‍സ്‌പെക്ടര്‍ റോജ്, എസ്.ഐമാരായ അനൂപ് ചന്ദ്രന്‍, ശോധരന്‍, സി.പി.ഒ പ്രശാന്ത്, ഷാഡോ എസ്.ഐ അരുണ്‍ കുമാര്‍, എ.എസ്.ഐ സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























