പോകും മുൻപ് അവസാന പൂട്ടിട്ട് സുമിത് കുമാര്‍! സ്വർണകടത്തിൽ പഴുതടച്ച് കൊണ്ടുള്ള ഊരാക്കുടുക്ക്...

നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസ് ഒന്നാം പിണറായി സർക്കാരിനെ ഉൾപ്പെടെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു. ഇപ്പോൾ ഈ കേസ് എങ്ങും എത്തുന്നില്ല എന്ന ആക്ഷേപം പരക്കെ കേൾക്കുന്നുണ്ട്. ഇതിനിടിയിലാണ് ഇതിന്റെ ചുമതലയുള്ള കസ്റ്റംസ് ഓഫീസറായ സുമിത് കുമാർ സ്ഥലം മാറാൻ പോകുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നത്.
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ട്രാന്‍സ്ഫര്‍ വാങ്ങി സ്ഥലം വിടും മുന്‍പ് തന്നെ നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വുന്നത്.
കേസന്വേഷണ ചുമതലയുള്ള സൂപ്രണ്ട് ഇക്കാര്യത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ മാസം 27നാണ് നിലവിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഭിവണ്ടിയിലേക്ക് സ്ഥലം മാറി പോകുന്നത്.
അതിനു മുന്നേ തന്നെ ഇതിൽ പഴുതടച്ച് കൊണ്ടുള്ള കുറ്റപത്രം സമർപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലുള്ള സ്ഥലംമാറ്റ തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കം ഇപ്പോൾ നടക്കുന്നത്.
കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് നിയമവശങ്ങള്‍ അന്തിമമായി പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നതിനാണ് സൂപ്രണ്ട് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനാണ്.
ഇദ്ദേഹത്തെ ഈ നിര്‍ണായക നിമിഷത്തില്‍ മാറ്റിയത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കും എന്ന വിമര്‍ശനമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സംശയിക്കുന്നത്.
ഇതിനു പുറമേ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ക്കും മേല്‍നോട്ടം നിലവിലുള്ള പ്രിവന്റിവ് കമ്മിഷണര്‍ക്കാണ്. ഇതിന്റെയെല്ലാം അന്വേഷണത്തെ ദോഷമായി ബാധിക്കാന്‍ ഇടയുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
അതുകൊണ്ടു തന്നെ ഈ വിഷയം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.
സുമിത് കുമാര്‍ ഒരേ സ്ഥലത്ത് നാലു വര്‍ഷം പൂര്‍ത്തിയാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിലവിലുള്ള സ്ഥലം മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കസ്റ്റംസ് ഹൗസ് കമ്മിഷണര്‍ നിലവില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അദ്ദേഹം സ്ഥാനത്തു തുടരുമ്പോള്‍ സുമിത് കുമാറിനെ മാത്രം മാറ്റിയതിനോടാണ് പലര്‍ക്കും അഭിപ്രായ വ്യത്യാസം. പലരും ഇക്കാര്യം പരസ്യമായി തന്നെ മേലുദ്യോഗസ്ഥരോട് അറിയിച്ചിട്ടുമുണ്ടെന്നാണ് വിവരം.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം പുകയുമ്പോള്‍ കേസന്വേഷണങ്ങള്‍ പൂര്‍ത്തിയാകും വരെ ഇദ്ദേഹത്തെ ഇവിടെ തുടരാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് എഎസ്ജി കേന്ദ്രത്തെ നിലവിൽ അറിയിച്ചിരിക്കുന്നത്.
രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പിടികൂടുന്നതിലേക്കു കാര്യങ്ങള്‍ എത്തിയത് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ കൃത്യമായ ഇടപെടലായിരുന്നു. കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റജിസ്റ്റര്‍ ചെയ്തത് സുമിത് കുമാര്‍ ഉറച്ച നിലപാട് എടുത്തതോടെയാണ്.
ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലേക്കു വന്ന നയതന്ത്ര പാഴ്‌സല്‍ വിട്ടു കൊടുക്കാതെ പിടിച്ചു വച്ചതും തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചതും. ഇതിന് നേതൃത്വം നൽകിയതും സുമിത്തായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ എന്‍ഐഎയും ഇഡിയും ആദായനികുതി വകുപ്പും ഐബിയുമുള്‍പ്പടെയുള്ള എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും പിന്നാലെ സ്ഥത്തെത്തി. ഇതിനിടെ വിവാദങ്ങളുടെ പേരില്‍, ജോയിന്റ് കമ്മിഷണര്‍ അനീഷ് രാജനെയും അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്.ദേവിനെയും ഉന്നതര്‍ ഇടപെട്ടു സ്ഥലം മാറ്റിയിരുന്നു.
സുമിത് കുമാര്‍ കൂടി ഇപ്പോൾ പോകുന്നതോടെ കേസിനു തിരിച്ചടിയാകുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹം പോകും മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസ് തയാറെടുക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha





















