പെഗാസസിന് മോദി സര്‍ക്കാര്‍ ചിലവിട്ടത് ആയിരം കോടി! തുറന്നടിച്ച് കെ. സുധാകരന്‍.... ചാരന് മേൽ വീണ്ടും വിവാദം...

ഇപ്പോൾ നാട്ടിൽ ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത് ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസാണ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഒന്നിനു പിറകേ ഒന്നായി പൊട്ടി പുറപ്പെട്ടു കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി ഒരു വെടി പൊട്ടിച്ചിരിക്കുകയാണ്.
അതായത് പെഗാസസ് എന്ന ചാരസോഫ്റ്റ് വെയർ മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇപ്പോൾ ആരോപിക്കുന്നത്. കൊവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധിച്ച് എഐസിസിയുടെ ആഹ്വാനപ്രകാരം നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് കോൺഗ്രസ് അധ്യക്ഷൻ മോദി സർക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൊബൈലിലെ ക്യാമറയും മൈക്രോ ഫോണും വരെ തുറക്കാന്‍ സാധിക്കും. ഫോണിന് സമീപമുള്ള കാര്യങ്ങള്‍, ഫോണിന്റെ പാസ് വേര്‍ഡ്, ഫോണില്‍ സേവ് ചെയ്തിട്ടുള്ളവരുടെ വിവരങ്ങള്‍, ടെക്‌സ്റ്റ് മെസേജ്, പരിപാടികള്‍, വോയ്‌സ് കോള്‍ തുടങ്ങിയവയെല്ലാം ചാര സോഫ്റ്റ്‌വെയര്‍ പിടിച്ചെടുക്കുന്നു. ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സര്‍ക്കാര്‍ തച്ചുടച്ചതെന്നും സുധാകരൻ ആഞ്ഞടിച്ചു.
ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയങ്ങള്‍ ചോര്‍ത്തിയ കിരാത നടപടിയാണിത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളാണ് ചോര്‍ത്തിയത്. രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയാല്‍ കോണ്‍ഗ്രസ് വൈകാരികമായി തന്നെ പ്രതികരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അദ്ദേഹത്തിനെതിരേ നടപടി വേണം. അമിത് ഷായെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി തയാറായില്ലെങ്കില്‍ അദ്ദേഹത്തിനും ഇതില്‍ പങ്കുണ്ടെന്നു പറയേണ്ടിവരുമെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
വാട്‌സ് ആപ്പിന്റെ ഉടമകളായ ഫേസ് ബുക്ക് 2019 ഏപ്രില്‍- മെയ് മാസങ്ങളില്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്തുന്ന വിവരം കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. 2019 സെപ്റ്റംബറില്‍ ഫേസ് ബുക്ക് വീണ്ടും കേന്ദ്രസര്‍ക്കാരിന് നല്കിയ മുന്നറിയിപ്പ് അവഗണിച്ചു. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരുന്നതായി സിറ്റിസണ്‍ ലാബ് 2018 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തു.
പെഗാസസ് ചാര സോഫ്റ്റ് വെയറും ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയുടെ ഉല്പന്നങ്ങളും ഇന്ത്യയില്‍ വാങ്ങുന്നത് കേന്ദ്രസര്‍ക്കാര്‍ മാത്രമാണ്. നൂറു മുതല്‍ ആയിരം കോടി വരെ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. മനഃസാക്ഷിയില്ലാത്ത, ജനാധിപത്യ ബോധമില്ലാത്ത, അന്തസും ആഭിജാത്യവും തറവാടിത്തവുമില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രമേ ഇത്തരം ചാരപ്രവര്‍ത്തനത്തിനു നേതൃത്വം നല്കാനാവൂവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍.എസ്.ഒ രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ അത് വിശദമായി അന്വേഷിക്കുമെന്ന് എന്‍.എസ്.ഒ കമ്പിനി അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിൽ ഇനിയും കൃത്യമായ രേഖകളില്ലാതെ ആരോപണങ്ങൾ മാത്രം മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല എന്ന് വേണം കരുതാൻ.
https://www.facebook.com/Malayalivartha























