കുണ്ടറ പീഡന പരാതിയിൽ പത്മാകരനെയും എസ്. രാജീവിനെയും എൻസിപി ചവിട്ടി പുറത്താക്കി.....

സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയ ഒരു ആരോപണമാണ് കുണ്ടറയിലെ യുവതിയെ അപമാനിച്ച സംഭവം. ഈ വിഷയത്തിൽ മന്ത്രി എ. കെ. ശശീന്ദ്രൻ വെട്ടിലായിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ എൻസിപി നിർണായകമായ ഒരു നീക്കം ഇപ്പോൾ നടത്തിയിരിക്കുകയാണ്. ഇതിലൂടെ നഷ്ടപ്പെട്ട പാർട്ടിയുടെ പ്രതിച്ഛായ തിരിച്ചു പിടിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി.പത്മാകരന് പാർട്ടി സസ്പെന്റ് ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുണ്ടറ സ്വദേശിനിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്നാണ് പാർട്ടി ഇപ്പോൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്. രാജീവിനെയും ഇതോടൊപ്പം സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.
കുണ്ടറയിലെ വിവാദ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയോഗിച്ച കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണത്തിനു പാർട്ടി നിയോഗിച്ച സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തി പിതാവിൽ നിന്നു വിവരങ്ങൾ ശേഖരിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ യുവതി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചപ്പോഴത്തെ പോസ്റ്ററിന്റെ ചിത്രം എൻസിപിയുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് അപക്വമായിപ്പോയി എന്നു റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് ഇതുമായി ബന്ധപെട്ട് മറ്റുള്ളവരുടെ പേരില്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുന്നതാണെന്നും എന്‍സിപി സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.
പത്മാകരനെതിയെ യുവതി നൽകിയ പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം ഉയർന്നിരുന്നു. യുവതിയുടെ പിതാവിനെ ശശീന്ദ്രൻ ഫോണിൽ വിളിച്ചതിന്റെ ഓഡിയോ സന്ദേശം പുറത്തു വരുകയും ചെയ്തിരുന്നു.
മന്ത്രി ശശീന്ദ്രനെതിരെ മൊഴി നല്‍കിയെന്ന് യുവതി വ്യക്തമാക്കിയിരുന്നു. ഫോൺ വിളിച്ച് പീഡന പരാതി അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് മൊഴി. മന്ത്രിക്കെതിരെ ഗവർണർക്കും പരാതി നൽകുമെന്ന് യുവതി അറിയിച്ചു.
പരാതി നൽകി 24 ദിവസത്തിനു ശേഷമാണ് യുവതിയിൽ നിന്ന് കുണ്ടറ പോലീസ് മൊഴി ശേഖരിച്ചത്. മന്ത്രിയുടെ ഫോൺ വിളി സംബന്ധിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകി.
രാഷ്ട്രീയമായി സി പി എമ്മിന്‍റെയും എൻസിപിയുടെയും പിന്തുണ മന്ത്രിക്ക് ലഭിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് എന്ന വൈതരണി ശശീന്ദ്രന് മുന്നിലുണ്ട്. മന്ത്രിക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കുമെന്നതിനാൽ പോലീസിൽ പരാതി നൽകിയിട്ട് കാര്യമായ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു.
പൊലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടു കൂടിയാണ് ഗവർണർക്ക് പരാതി നൽകുന്നത്. തെറ്റു ചെയ്ത മന്ത്രിക്കൊപ്പം ആണ് മുഖ്യമന്ത്രി. താൻ പോലീസിന് മൊഴി നൽകുന്നതിൽ നിന്ന് നിസ്സഹകരിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞു.
എൻസിപിയുടെ നേതാവ് ജി. പത്മാകരൻ കയ്യില്‍ പിടിച്ചെന്നും പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ രാജീവ് വാട്സാപ്പിലൂടെ അപവാദം പ്രചരിപ്പിച്ചെന്നുമാണ് ബിജെപി പ്രവർത്തകയായ യുവതിയുടെ മൊഴി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും.
മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് യുവതി വിമർശിച്ചു. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു വേളയിലുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങളാണ് മന്ത്രി ശശീന്ദ്രനെതിരായ ആരോപണത്തിനു പിന്നിലെന്നാണ് എൻസിപിയുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha























