കുട്ടികള്‍ക്ക് കൊടുക്കുന്ന അമൃതം പൊടിയില്‍ വിഷാംശം...! ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത് അര്‍ബുദം ഉള്‍പെടെയുള്ളവയ്ക്ക് കാരണമാകുന്ന വിഷവസ്തു, വിതരണം നിര്‍ത്തിവെച്ചു, പായ്ക്കറ്റുകൾ തിരിച്ചെടുക്കാനും നിര്‍ദേശം

എറണാകുളത്ത് കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള വിതരണം താല്‍കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു. നിലവില്‍ വിതരണം ചെയ്തിട്ടുള്ള പാകറ്റുകള്‍ പരിശോധിച്ച് റിപോര്‍ട്ട് വരുന്നതുവരെ ഇവ ഉപയോഗിക്കേണ്ടെന്നാണ് അറിയിപ്പ്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍, എടയ്ക്കാട്ടുവയലിലെ യൂനിറ്റില്‍ ഉല്‍പാദിപ്പിച്ച അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍പെടെയുള്ളവയ്ക്ക് കാരണമാകുന്ന അഫ്‌ലോടോക്‌സിന്‍ ബി1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.വിതരണം നിര്‍ത്തിവയ്ക്കാനും പരാതിയുണ്ടായ ബാച്ചിൽ ഉള്‍പെട്ട പായ്കറ്റുകൾ തിരിച്ചെടുക്കാനും നിര്‍ദേശം.
കൊച്ചി കോര്‍പറേഷന്‍ ഉള്‍പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് എടയ്ക്കാട്ടുവയല്‍ യൂണിറ്റില്‍ നിര്‍മ്മിച്ച ബാച്ച് നമ്പര്‍ 98ല്‍ ഉള്‍പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാനാണ് നിര്‍ദേശിച്ചത്. എഡിഎം എസ് ശാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
എല്ലാ അമൃതംപൊടി നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനാഫലം വേഗത്തിലാക്കാന്‍ കാക്കനാട്ടെ റീജനല്‍ അനലിറ്റികല്‍ ലാബ് അധികൃതരോടും നിര്‍ദേശിച്ചു.അമൃതം പൊടി നിര്‍മ്മാണ യൂനിറ്റുകളില്‍ ഉടന്‍ തന്നെ പരിശോധന തുടങ്ങുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണര്‍ എന്‍.പി മുരളി പറഞ്ഞു.
അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അമൃതം പൊടി ഉല്‍പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ ഉല്‍പാദനം തുടരുകയുള്ളൂവെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് രഞ്ജിനി അറിയിച്ചു.
https://www.facebook.com/Malayalivartha


























