കേരളത്തിൽ വരും ദിവസങ്ങളിൽ അതികഠിനമായ ചൂട്! ചുട്ടുപൊള്ളുന്ന പകലിനെ പേടിച്ചില്ലേൽ ജീവനെടുക്കും തെരുവുകളിൽ സംഭവിക്കുന്നത്; മുൻകരുതൽ നടപടി പ്രധാനം, സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

കേരളത്തെ ഭയപ്പെടുത്തും വിധത്തിലാണ് ഇപ്പോൾ അന്തരീക്ഷ താപനിലയും അതോടൊപ്പം ചൂടും വർധിച്ചിരിക്കുന്നത്. പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിലാണ് ഇപ്പോൾ വെയിലേൽക്കുന്നത്. ഒപ്പം സൂര്യാഘാത മുന്നറിയിപ്പ് കൂടി വന്നതോടെ ഏറെ ജാഗ്രത അനിവാര്യമാണ്. മറ്റ് ദുരന്തങ്ങളേയോ അല്ലെങ്കിൽ ദുരിതങ്ങളെയും നിയന്ത്രിക്കാനും പ്രതിരോധിക്കാൻ സാധിക്കും പക്ഷേ, ഇതുപോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാവുന്നത് മനുഷ്യന് നിയന്ത്രിക്കാവുന്നതിനും അപ്പുറമാണ്. അതുകൊണ്ട് മുൻകരുതൽ നടപടിയാണ് പ്രധാനം.
ഇത്തരത്തിൽ ദുന്തങ്ങൾ വന്നതിന് പിന്നാലെ ഇപ്പോൾ ഉയർന്ന താപനിലയാണ് മനുഷ്യനെ അലട്ടുന്ന മറ്റൊരു വിപത്ത്. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. കേരളം കൊടും ചൂടിലേക്കെന്ന പ്രതീതി ഉണർത്തി കഴിഞ്ഞ ദിവസം നാലു ജില്ലകളിൽ രേഖപ്പെടുത്തിയത് റെക്കാഡ് താപനിലയായിരുന്നു. കൊല്ലം (38.7 ഡിഗ്രി), പാലക്കാട് (37.6), കോട്ടയം (36.6), തൃശൂർ (38.4) ജില്ലകളിലാണിത്. വരും ദിവസങ്ങളിൽ 3 ഡിഗ്രി വരെ ചൂട് വർദ്ധിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ പാലക്കാട്, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ 42 ഡിഗ്രി വരെ ഉയർന്നേക്കാം.
താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനിലയിൽ സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനും സൂര്യാതപത്തിനും സാധ്യതയുണ്ട്. ആയതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ നിലയിൽ പോയാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൂട് ഏറ്റവും ഉയർന്ന മൂന്നാമത്തെ സീസണാകും ഇത്. അടുത്ത ആഴ്ച ഇടവിട്ട ദിവസങ്ങളിൽ ചെറിയ തോതിലുള്ള മഴയ്ക്കു സാദ്ധ്യതയുണ്ടെങ്കിലും ചൂട് കുറയ്ക്കാൻ പര്യാപ്തമാകില്ല. 360 മില്ലീമീറ്റർ മഴയാണ് ഈ വേനൽക്കാലത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം അധികമഴ ലഭിച്ചിരുന്നു.
ആഗോളതാപനത്തിനൊപ്പം ഹരിതഗൃഹ വാതങ്ങളുടെ പുറന്തള്ളൽ അധികരിക്കുന്നതും അന്തരീക്ഷ താപനില കൂടാൻ കാരണമാകുന്നു. കാർബൺ മോണോക്‌സൈഡ്, മീഥൈൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയാണ് വ്യവസായ ശാലകളും വാഹനങ്ങളും പുറന്തള്ളുന്ന പുകയിലെ പ്രധാന ഘടകങ്ങൾ.
വാഹനങ്ങളിൽ നിന്നു പുറത്തു വരുന്ന വാതകങ്ങൾ ഓക്സിജനുമായി പ്രതിപ്രവർത്തിച്ചും വ്യവസായ ശാലകളിൽനിന്നുള്ളവ അൾട്രാവയലറ്റ് രശ്മികളിൽ പ്രതിപ്രവർത്തിച്ചും ഭൂമിയുടെ ഉപരിതലത്തിൽ ഓസോൺ ഉണ്ടാകുന്നുണ്ട്. ഇത് ഹരിതഗൃഹ വാതകമായി മാറുന്നു. അന്തരീക്ഷത്തിൽ ചൂടു വർദ്ധിക്കുന്നതിൽ ഇതിന്റെ പങ്ക് വളരെ വലുതാണ്.
സംസ്ഥാനത്ത് കൊടിയ ചൂട് വരാനിരിക്കുന്നതേയുള്ളൂവെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. മധ്യേന്ത്യയിൽ നിന്നുള്ള ഉഷ്ണതംരഗങ്ങൾ എത്തുന്നതോടെ ഈ മാസം അവസാനം മുതൽ ഇനിയും ചൂട് കൂടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽ മഴ കുറവായിരിക്കുമെന്നും കുസാറ്റിലെ കാലസ്ഥ വിദഗ്ധർ പറഞ്ഞു.
എന്നാൽ, കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ആശ്വാസമായി ഇന്നു മുതല്‍ വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനവും പുറത്ത് വന്നിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍കേരളത്തിലാണ് കൂടുതല്‍ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഴയുണ്ടായേക്കുമെന്ന് പ്രവചിച്ചു.
ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില (38.8) രേഖപ്പെടുത്തിയത്.
എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂട് ടെസ്റ്റ് ഡോസ് മാത്രമെന്ന് വിദഗ്ധർ. അടുത്ത ദിവസങ്ങളിൽ വേനൽ മഴ വരുന്നതോടെ ചൂട് അൽപ്പം കുറയും. പക്ഷേ ഈ മാസം അവസാനത്തോടെ മധ്യേന്ത്യയിൽ നിന്ന് ഉഷ്ണതരംഗങ്ങൾ എത്തി തുടങ്ങും. അതോടെ അന്തരീക്ഷ ഊഷ്മാവ് പലയിടത്തും 40 ഡിഗ്രി കടക്കും.
നിലവിൽ തമിഴ്നാട്, ആന്ധ്ര ഭാഗങ്ങളിൽ നിന്നുള്ള കരക്കാറ്റാണ് കേരളത്തിൽ കിട്ടുന്നത്. ഈ മാസം അവസാനത്തോടെ ഇതവസാനിച്ച് അറബിക്കടലിൽ നിന്ന് കാറ്റ് വരും. ഇത് അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കും. ഇതോടെ തീരപ്രദേശങ്ങളിലടക്കം അനുഭവപ്പെടുന്ന ചൂടിന്‍റെ വ്യാപ്തി കൂടും.
കാലാവസ്ഥ വ്യതിയാനമാണ് വേനൽ കടുക്കുന്നതിന് പിന്നിൽ. ഇതിനൊപ്പം കോൺക്രീറ്റ് കെട്ടിടങ്ങളിൽ നിന്ന് ചൂട് വമിക്കുന്നതും നഗരപ്രദേശങ്ങളിലടക്കം പച്ചപ്പ് കുറഞ്ഞതും വേനൽ അസഹനീയമാക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങൾ കൊടിയ ചൂടിന്‍റെതായതിനാൽ വെയിലത്തിറങ്ങുന്നവരെല്ലാം സർക്കാർ മർഗ്ഗനിദ്ദേശങ്ങൾ പാലിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.
പൊതുജാഗ്രത നിർദേശങ്ങൾ
- പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയമെങ്കിലും നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
- വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷ്ണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടിട്ടുണ്ട്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
- ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
- മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
- യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
- കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.
- മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
- അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
- വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
- കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha

























