അമ്മയിൽ ഒളിക്യാമറയുമായി ഷമ്മി... മമ്മൂട്ടിയും ജഗദീഷും കട്ടയ്ക്ക്! മോഹൻലാൽ ചവിട്ടി പുറത്താക്കി... ഊറി ചിരിച്ച് വിജയ് ബാബു; അച്ഛന് പിന്നാലെ മകനും
മലയാള സിനിമ താരങ്ങളുടെ സംഘനടനായ അമ്മയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കി. ഇന്ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ഈ തീരുമാനം എടുത്തത്. 2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന അമ്മയുടെ യോഗം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഷമ്മിയെ പുറത്താക്കിയത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന യോഗ പരിപാടിക്കിടെ ഷമ്മി മൊബൈൽ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നത് ഭാരവാഹികൾ കാണുകയും, പ്രവർത്തിയിൽ നിന്നും നടനെ തടയുകയുമായിരുന്നു. ഇതിനൊപ്പം അമ്മ ഭാരവാഹികൾക്കെതിരെ പരസ്യമായി നിലപാടെടുത്തതും താരങ്ങളെ ചൊടിപ്പിച്ചിരുന്നു. ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തോടെ ഷമ്മിയെ പുറത്താക്കാനുള്ള തീരുമാനം പാസ്സാക്കുകയായിരുന്നു.
നടൻ ജഗദീഷ് മാത്രമാണ് ഷമ്മിയെ പുറത്താക്കുന്നതിനെതിരെ സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ മൂന്ന് തവണ വിശദീകരണം ചോദിച്ചിട്ടും ഷമ്മി മറുപടി നല്‍കിയിരുന്നില്ല. കൂടാതെ, അമ്മ ഭാരവാഹികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണു നടപടി. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാന്‍ നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും ഷമ്മി തിലകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ബലാത്സംഗകേസിൽ ആരോപണ വിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിനെത്തിയതും ഏറെ ചർച്ചയായി മാറിയിട്ടുണ്ട്. അതിനിടയിലാണ് അച്ചടക്കമില്ലാ എന്ന് കാട്ടി ഷമ്മി തിലകനെ പുറത്താക്കിയിരിക്കുന്നത്. ആരോപണ വിധേയനായ സമയത്ത് പോലും വിജയ് ബാബുവിനെ സംരക്ഷിക്കാനാണ് മകളോട് സ്നേഹമില്ലാത്ത അമ്മ ചെയ്തത് എന്ന് ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും ശക്തമായി ഉയർന്നിരുന്നു. അതിനിടയിലാണ് ഇത്തരം ഒരു നീക്കം.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരവും ഉൾപ്പെടുത്തിയിരുന്നത്. 'മീ റ്റൂ' ആരോപണം നേരിടുന്ന വിജയ് ബാബുവിനൊപ്പം തന്റെ പേരും ഉൾപ്പെടുത്തിയതിനെതിരെ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു.
വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്. അച്ചടക്ക സമിതി പരിഗണിക്കുന്ന വിഷയം 'മീ റ്റൂ' ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐസിസി നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണെന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു.
നടിയെ പീഡിപ്പിച്ച കേസിൽ നടന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് യോഗത്തിനെത്തിയത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. നേരത്തേ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന വിജയ് ബാബു ആരോപണം നേരിട്ടതിനെത്തുടർന്ന് കേസ് അവസാനിച്ചിട്ടേ ഇനി സംഘടനയിലേയ്ക്കുള്ളൂ എന്ന് കാട്ടി രാജി നൽകിയിരുന്നു. എന്നാൽ നിലവിൽ വിജയ് ബാബു സംഘടനയിലെ അംഗമാണ്. കളമശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടക്കുന്നത്.
അതേസമയം, വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ഡബ്ള്യൂസിസിയും രംഗത്തെത്തി. പീഡനപരാതിയിൽ അന്വേഷണം നേരിടുന്നയാൾ താരസംഘടനയുടെ വാർഷിക ജനറൽബോഡിയിൽ പങ്കെടുക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ ഡബ്ലിയു.സി.സി അടക്കമുള്ളവർ ഈ വിഷയത്തിൽ രംഗത്തുവരികയും ചെയ്തിരുന്നു. നീതി ഒരാൾക്ക് മാത്രമായി ലഭിക്കുന്നു എന്ന ആശങ്ക അവർ പങ്കുവെച്ചിരുന്നു.
നേരത്തേ, പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസിൽ അകപ്പെട്ട വിജയ് ബാബു ‘അമ്മ’യിൽ തുടരുന്നതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഷമ്മി തിലകനും പങ്കുവച്ചിരുന്നു. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താരസംഘടനയുടേത് എന്ന പേരടിയുടെ ഫെയ്സ്ബുക് കുറിപ്പ് ‘മാനിഷാദാ’ എന്ന ശ്ലോകം തലക്കെട്ടാക്കിയാണ് ഷമ്മി തിലകൻ പങ്കുവച്ചത്.
ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത 'അമ്മ'യുടെ പ്രതിനിധികൾക്കെതിരെയും ഷമ്മി തിലകൻ പരസ്യമായി രംഗത്തെത്തി. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന ആമുഖത്തോടെയായിരുന്നു ഷമ്മിയുടെ വിമർശനം. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ‘അമ്മ’യുടെ പ്രതിനിധികളായി പങ്കെടുത്തത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരായിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാടു വ്യക്തമാക്കി ഷമ്മി എത്തിയത്.
അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചും ഷമ്മി തിലകൻ വാർത്തകളിൽ ഇടംപിടിച്ചു. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതായിരുന്നു വിമർശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു. അമ്മ പുറത്തുവിട്ട വാർത്താക്കുറിപ്പ് പങ്കുവച്ചായിരുന്നു നടന്റെ വിശദീകരണം.
https://www.facebook.com/Malayalivartha