പണമിടപാടിനെ ചൊല്ലിയുള്ള തർക്കം: അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ പത്ത് അംഗസംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം.കണ്ണൂർ സ്വദേശി വിനായകനാണ് ഇടിയുടെ ആഘാതം മൂലം മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. നേരത്തെ വിനായകന്‍റെ ഒപ്പം അന്ന് ഉണ്ടായിരുന്ന , മർദനമേറ്റ സുഹൃത്ത് നന്ദകിഷോർ മരിച്ചിരുന്നു.
അതേസമയം കേസിൽ പ്രതികളായിരുന്ന 10 പേരും പിടിയിലായിരുന്നു. പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനും വിനായകനും മർദനമേറ്റത്. ഇരുകൂട്ടരും തമ്മിലുള്ള തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദനത്തിലും കൊലയിലും കലാശിച്ചത്. മരിച്ച നന്ദകിഷോറും വിനായകനും കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാൽ ഈ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ലെന്ന് മാത്രമല്ല, പണം തിരികെ ചോദിച്ചപ്പോൾ അത് നൽകുകയും ചെയ്‌തില്ല. ഇതോടെയാണ് തർക്കത്തിന് കാരണം. തുടർന്ന് കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസം കസ്റ്റഡിയിൽ വെച്ച് മർദിച്ചിരുന്നു. ഇതുമൂലം വിനായകന്‍റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു. മാത്രമല്ല മർദ്ദനത്തിന് ശേഷം നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയാണ് ചെയ്‌തത്. എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























