ഹൈക്കോടതിയുടെ വിധി ദിലീപിന് താങ്ങാനാവില്ല! ആ വഴിയും അടയും... ജനപ്രിയന് ഇനി രക്ഷയില്ല

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഈ ആവശ്യം വിചാരണക്കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ പ്രധാനമായും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് ഹൈക്കോടതിയിൽ തള്ളിയിരുന്നു. തന്‍റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്‍റെ വാദം തെറ്റാണെന്നാണ് ദിലീപ് അവകാശപ്പെട്ടു.
ഇക്കഴിഞ്ഞ ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി തളളിയത്. കേസില്‍ ദിലീപ് പ്രധാന സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഗൗരവകരമായി വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിനെതിരെ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതില്‍ പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടായിരുന്നു. എന്നാല്‍ വിചാരണക്കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. നടിയെ ആക്രമിച്ച കേസിൽ 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൌസർ എടപ്പഗത്താണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹർജി പരിഗണിക്കുന്നത്.
അതേ സമയം തുടർ വിചാരണാ നടപടികളുടെ ഭാഗമായി നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനുബന്ധ കുറ്റപത്രത്തിന്‍റെ ഭാഗമായി സാക്ഷികളെ വിസ്തരിക്കാൻ നോട്ടീസ് പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി വർഗീസ് തന്നെ തുടർന്നും വിസ്താരം നടത്തുന്നതിനെതിരെ പ്രോസിക്യൂഷനും നടിയും നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
സി.ബി.ഐ കോടതിയിൽ നടന്നിരുന്ന വിസ്താരം ജഡ്ജിയുടെ സ്ഥാനക്കയറ്റത്തിന്‍റെ പേരിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമെന്നാണ് ആക്ഷേപം. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടത്താൻ സി ബി ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷനും അതിജീവിതയും നല്‍കിയ ഹർജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ക്രൈംബ്രാഞ്ച് അധിക കുറ്റപത്രത്തിന്റെ പകർപ്പും ഇന്ന് പ്രതിഭാഗത്തിന് കൈമാറും. അധിക കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ പൊലീസ് പ്രതിചേർത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























