അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതില്ല; പ്രാഥമിക ഘട്ടത്തിൽ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിക്കണം; തോമസ് ഐസക്കിന് ആശ്വാസമായി ഹൈക്കോടതി വിധി; പ്രതിയായിട്ടല്ല നോട്ടിസ് നൽകി വിളിപ്പിച്ചതെന്ന് ഇഡി

മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള പദ്ധതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്. എന്നാൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹജരാകണോ എന്ന് ഹൈക്കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇപ്പൊ ഇതാ തോമ്സ് ഐസക്കിന് ആശ്വാസമായി കോടതി വിധി വന്നിരിക്കുകയാണ്. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ഐസക്കിന് ആശ്വാസമായ വിധിയാണ് വന്നിരിക്കുന്നത് .
അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി . തോമസ് ഐസക് നൽകിയ ഹർജി അന്നത്തേക്ക് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ് . തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകുകയും ചെയ്തിരിക്കുകയാണ്. ഇ ഡിക്ക് മുന്നിൽ നിരവധി ചോദ്യങ്ങൾ കോടതി വയ്ക്കുന്നുണ്ട്. പ്രാഥമിക ഘട്ടത്തിൽ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാനും ജസ്റ്റിസ് വി.ജി.അരുൺ ഇഡിക്ക് നിർദേശം നൽകിയിരിക്കുകയാണ്.
തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടിസ് നൽകി വിളിപ്പിച്ചതെന്ന് ഇഡി കോടതിയിൽ വിശദമാക്കിയിരിക്കുകയാണ്. അദ്ദേഹം സാക്ഷിയാണ്. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി വ്യക്തമാക്കി. അന്വേഷണത്തന്റെ മുന്നോടിയായി സമൻസ് അയയ്ക്കുന്നതിനോട് എതിരല്ലെന്നു കോടതിയും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ ഒരാൾ പ്രതിയാകണം എന്നില്ലല്ലോ എന്നു തോമസ് ഐസക്കിനോടു കോടതി ചോദിച്ചു. സംശയകരമായി തോന്നിയാൽ ചോദ്യം ചെയ്തു കൂടേ, ഇങ്ങനെ ഒരു സാഹചര്യത്തിൽ സെക്ഷൻ 37(1) പ്രകാരം നടപടി സ്വീകരിച്ചു കൂടേ എന്നും കോടതി തോമസ് ഐസക്കിനോട് ചോദിച്ചു.
അതേസമയം ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് തീരുമാനിച്ചത് പാർട്ടിയുമായി ആലോചിച്ചതിനു ശേഷമാണ്. ഫെമ ലംഘനമുണ്ടെങ്കിൽ ആദ്യം അത് ചൂണ്ടിക്കാട്ടേണ്ടത് റിസർവ് ബാങ്കാണ്. ആർബിഐ കാണാത്ത എന്ത് കുറ്റമാണ് ഇഡി കണ്ടതെന്ന് വ്യക്തമാക്കണമെന്നും ഡോ. ടിഎം തോമസ് ഐസക്ക് ആവശ്യപ്പെട്ടിരുന്നു .
കുതിര കയറാനായി നിന്നുകൊടുക്കാൻ പറ്റില്ല. അതുകൊണ്ട് എന്താണ് എൻ്റെ ഒഫൻസ് എന്ന് എന്നെ അറിയിക്കണം. അതിനു കഴിയില്ലെങ്കിൽ നോട്ടീസ് പിൻവലിക്കണം. ഞാനെന്തിന് ആശങ്കപ്പെടണം. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. അവർ ഇഡിയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനാണ്. അവരെ അറസ്റ്റ് ചെയ്യാനാണ്. തടങ്കലിൽ വെക്കാനാണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിയ്ക്കാനാണ് എന്നിങ്ങനെ ആരോപണങ്ങൾ തോമസ് ഐസക്ക് ഇ ഡിക്കെതിരെ ഉന്നയിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് തോമസ് ഐസകിന് ഇഡി നോട്ടിസ് നൽകിയത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എന്ത് സാഹചര്യത്തിലാണ് തനിക്ക് നോട്ടിസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് മറുപടിക്കത്ത് നൽകുകയായിരുന്നു. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെൻറ് തോമസ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























