വാളെടുത്ത് ഗവർണർ... പിണറായി ഇനി വിയർക്കും... വിസിയെ തെറിപ്പിക്കാൻ നീക്കം! ഗവര്‍ണറുടേത് ചരിത്ര നടപടി....
ഒരിടവേളയ്‌ക്കുശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും മുറുകിയിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ പരസ്യമായി വെല്ലുവിളിച്ച വൈസ് ചാന്‍സലര്‍ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍. വൈസ് ചാന്‍സലറായ ഗോപിനാഥ് രവീന്ദ്രന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഓഗസ്റ്റ് 25ന് മടങ്ങി വന്നാലുടന്‍ വിസിക്കെതിരേ നടപടിയുണ്ടാകുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്ക് ശേഷം വിസി നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ് കടുത്ത നടപടിക്ക് ഗവര്‍ണറെ പ്രേരിപ്പിച്ചത്.
നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കേസ് കൊടുക്കാന്‍ നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പ്രിയ വര്‍ഗീസ് നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നു 25നു മടങ്ങിയെത്തിയതിനു ശേഷം നടപടിയുണ്ടാവുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിനു പരിഗണിച്ചത്. നിയമന നടപടി ചട്ടവിരുദ്ധമാണെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റാങ്ക് പട്ടിക മരവിപ്പിച്ചതെന്നാണ് ഗവര്‍ണറുടെ വാദം.
വിസിയുടെ നിയമന ചുമതലയുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ട ലംഘനമാണെന്ന നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോപിനാഥ് രവീന്ദ്രനെതിരേ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, പ്രിയയ്‌ക്ക് ഉടന്‍ നിയമനം നല്‍കുമെന്നു വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്‌തമാക്കിയതിനു പിന്നാലെയാണു ഗവര്‍ണറുടെ ഉത്തരവ് വന്നത്. നിയമനനീക്കവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാതിരിക്കാന്‍ വി.സി. ഉള്‍പ്പെടെയുള്ള അധികൃതരോടു വിശദീകരണവും തേടി.
കണ്ണൂർ സർവകലാശാലാ നിയമം ഏഴ് (മൂന്ന്) പ്രകാരം സിൻഡിക്കേറ്റിന്റെ തീരുമാനം റദ്ദാക്കാൻ ചാൻസലർക്ക് അധികാരമുണ്ട്. എന്നാൽ, റദ്ദാക്കുന്നതിനു മുമ്പ് വിശദീകരണം തേടണം. ചാന്‍സലര്‍ പദവിയുപയോഗിച്ച് സംസ്‌ഥാനചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ കൈക്കൊണ്ട ഏറ്റവും ശക്‌തമായ നടപടികളിലൊന്നാണിതെന്നു വിലയിരുത്തപ്പെടുന്നു.
ചാൻസലർ എന്നത് ഭരണഘടനാ സ്ഥാപനമല്ലാത്തതിനാൽ ആ പദവി ഉപയോഗിച്ചുള്ള നടപടിയെന്ന നിലയ്ക്ക് സർവകലാശാലയ്ക്ക് ഗവർണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാം. നിയമന മരവിപ്പിനെതിരേ കോടതിവിധി സമ്പാദിക്കാനായാല്‍ നിയമന നടപികളുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാം. മറിച്ചാണെങ്കില്‍ വിസിക്കു നല്‍കിയ നോട്ടീസിന് മറുപടി കൊടുക്കണം. തുടര്‍ന്ന് ബന്ധപ്പെവരുടെ ഹിയറിംഗ് നടത്തി തുടര്‍ നടപടികള്‍ ഗവര്‍ണര്‍ക്ക് സ്വീകരിക്കാം.
മരവിപ്പിക്കല്‍ ഉത്തരവ് കണക്കാക്കാതെ നിയമന നടപടികളുമായി വിസി മൂന്നോട്ടുപോയാല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വിസിയെ പുറത്താക്കാനും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കഴിയും. ഏതായാലും ചാൻസലറുടെയും വൈസ് ചാൻസലറുടെയും ഓരോ നടപടികളും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാണ് സാദ്ധ്യത. അതുവഴി കടുത്ത നിയമപോരാട്ടങ്ങള്‍ക്കും വഴിയൊരുങ്ങും.
അസോ. പ്രഫസര്‍ നിയമനത്തിനു പരിഗണിക്കപ്പെട്ട ആറുപേരില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോറുണ്ടായിരുന്ന പ്രിയയ്‌ക്ക് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നല്‍കിയതിനെതിരേ വിവരാവകാശരേഖകള്‍ സഹിതം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. റിസര്‍ച്ച് സ്‌കോറില്‍ 651 മാര്‍ക്കുണ്ടായിരുന്ന ജോസഫ് സ്‌കറിയയെ രണ്ടാംസ്‌ഥാനത്തേക്കു പിന്തള്ളിയാണു 156 മാര്‍ക്ക് നേടിയ പ്രിയ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്.
പ്രിയയ്‌ക്ക് അഭിമുഖത്തില്‍ 32 മാര്‍ക്കും ജോസഫിനു 30 മാര്‍ക്കുമാണു കിട്ടിയത്. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണു റാങ്ക് നിര്‍ണയിക്കുന്നതെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരോട് നിയമോപദേശം തേടിയിരുന്നെന്നും യു.ജി.സി. ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്നും വി.സി. വ്യക്‌തമാക്കിയിരുന്നു. തൃശൂര്‍ കേരളവര്‍മ കോളജ് അധ്യാപികയായ പ്രിയ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് അസിസ്‌റ്റന്റ് ഡയറക്‌ടറാണ്.
പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടി രാഷ്ട്രീയപ്രേരിതമായതിനാൽ താൻ അതിനെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിനു പരിഗണിച്ചത്. നിയമന നടപടികൾ ചട്ടവിരുദ്ധമാണെന്ന പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക മരവിപ്പിച്ചതെന്നാണു ഗവർണറുടെ വാദം.
ആരോപണത്തിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നിട്ടില്ല. ബന്ധപ്പെട്ടവരെ വിളിച്ചു ഹിയറിങ് നടത്തിയശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഗവർണർ തീരുമാനം എടുക്കാനിരിക്കുന്ന വിഷയത്തിൽ അദ്ദേഹത്തിനു കീഴിലുള്ള സർവകലാശാല തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ ഔചിത്യം നിയമവൃത്തങ്ങളിൽ ചർച്ചയായിരുന്നു.
https://www.facebook.com/Malayalivartha