ഗവർണറുടെ അസാധാരണ നടപടിയിൽ പകച്ച് പിണറായി... ഇനി ശുദ്ധി കലശം...

കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവേശിച്ചത്.. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസലർ എന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.
പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. സി പി എം തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ വിട്ടുനിന്നത്. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു.
ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്. അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന നടപടിയിലേക്ക് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ കടക്കുകയായിരുന്നു. രണ്ടും കൽപ്പിച്ചെന്ന വ്യക്തമായ സൂചന നൽകിയാണ് 15 അംഗങ്ങളെയും അയോഗ്യരാക്കി വിസിക്ക് ഗവർണർ കത്ത് നൽകിയത്.
വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചുനൽകണമെന്ന ഗവർണറുടെ നിർദേശം ബഹിഷ്‌കരിച്ചു തോൽപ്പിച്ചിരിക്കുകയാണ് കേരള സർവകലാശാല. വിഷയം ചർച്ചചെയ്യാൻ ചൊവ്വാഴ്ച വിളിച്ച സെനറ്റ് യോഗത്തിൽ ഭരണപക്ഷ പ്രതിനിധികൾ ഹാജരായില്ല.
91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു. പ്രോ-വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേർപോലുമില്ലാത്തതിനാൽ യോഗം നടന്നില്ല. നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂർത്തിയാവും. ചാൻസലറെന്നനിലയിൽ നൽകിയ അന്തിമനിർദേശവും നിരസിക്കപ്പെട്ടതോടെ, വി.സി. നിയമനത്തിൽ ഇനി ഗവർണറുടെ നിലപാട് നിർണായകമാവും.
പ്രതിപക്ഷാംഗങ്ങളായ 10 പേർ ഹാജരായി. ഗവർണർ നാമനിർദേശംചെയ്ത 13 പേർ സെനറ്റിലുണ്ടെങ്കിലും രണ്ടുപേർ മാത്രമേ യോഗത്തിനെത്തിയുള്ളൂ. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. സെനറ്റ് ബഹിഷ്‌കരിച്ചവർക്കെതിരേ അദ്ദേഹം നടപടിക്കൊരുങ്ങാനാണ് സാധ്യത.
സെനറ്റ് വിളിച്ച വി.സി. മാത്രമേ യോഗം തുടങ്ങുമ്പോൾ വേദിയിലുണ്ടായിരുന്നുള്ളൂ. സെനറ്റിൽ ഹാജരാവാൻ നിയമപരമായി ബാധ്യതയുള്ള പ്രോ-വി.സി. ഡോ. പി.പി. അജയകുമാറിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. സെനറ്റിൽ പങ്കെടുത്തില്ലെങ്കിലും അദ്ദേഹം ഓഫീസിൽ ഹാജരായിരുന്നു. എന്നാൽ, പങ്കെടുക്കേണ്ടിയിരുന്ന യോഗങ്ങളെല്ലാം മാറ്റിവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്‌നേശ്വരി എന്നിവരും പങ്കെടുത്തില്ല.
സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി കാലടി സംസ്‌കൃത സർവകലാശാല മുൻ വി.സി. ഡോ. എം.സി. ദിലീപ്കുമാറിന്റെ പേര് പ്രതിപക്ഷം എഴുതിനൽകിയിരുന്നു. പ്രതിനിധിയെ നൽകേണ്ടെന്നാണ് നേരത്തേയുള്ള സെനറ്റ് തീരുമാനം. ചൊവ്വാഴ്ച സെനറ്റ് നടന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിനിധിയെ തീരുമാനിക്കേണ്ടിവരുമെന്നതുകൂടി കണക്കിലെടുത്തായിരുന്നു ഭരണപക്ഷത്തിന്റെ ബഹിഷ്‌കരണതന്ത്രം.
സെർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരേ പ്രതിപക്ഷാംഗങ്ങളും എം.എൽ.എ.മാരുമായ എം. വിൻസെന്റ്, സി.ആർ. മഹേഷ് എന്നിവർ സെനറ്റ് ഹാളിനുമുന്നിൽ പ്രതിഷേധിച്ചു. ഏതായാലും ഗവർണറുടെ നടപടി സർക്കാരിനെയും സി പി എമ്മിനെയും ഞ്ഞെട്ടിച്ചു.
അറിയപ്പെടുന്ന ആർഎസ്എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സർക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ ഗവർണർ മാറ്റിയെന്നാണ് സി പി എം ആരോപണം. ഇനി സി പി എം പറയുന്നത് കേൾക്കൂ. രാജ് ഭവനെ കേവലം ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണ്.
തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സർവ്വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവർണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിൻ കീഴിൽ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗവർണർക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. എൻഐആർഎഫ് റാങ്കിങ്ങിലും, നാക്ക് അക്രഡിറ്റേഷനിലും കേരളത്തിലെ സർവ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സർക്കാർ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്. കേരളാ യൂണിവേഴ്‌സിറ്റി നാക്ക് എ പ്ലസ് പ്ലസ്, സംസ്‌കൃത സർവ്വകലാശാല നാക്ക് എ പ്ലസ് എന്നിങ്ങനെ ഗ്രേഡിംഗുകൾ കരസ്ഥമാക്കിയത് ഈയിടെ ആണ്.
https://www.facebook.com/Malayalivartha

























