ശീതളപാനീയ കമ്പനി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; അസമയത്ത് സ്ത്രീയുടെ വീട്ടിൽ എത്തിയ പ്രിജേഷിനെ വീട്ടമ്മയുടെ മകനും, സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനത്തിനിരയാക്കി: മരകഷണങ്ങൾ കൊണ്ടും, തെങ്ങിൻ മടൽ കൊണ്ടുമുള്ള ആക്രമണത്തിൽ മർമ്മ സ്ഥാനത്ത് അടിയേറ്റ് മരണം: കൊലപാതക ശേഷം ബുള്ളറ്റിൽ ഇരുത്തി സഹോദരന്റെ പറമ്പിനടുത്ത് മൃതദേഹം ഉപേക്ഷിച്ച് മുങ്ങി: രണ്ട് പേർ അറസ്റ്റിൽ...
ശീതളപാനീയ കമ്പനിയുടെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മൊട്ടമ്മല്‍ വയലൊടി ഹരിജന്‍ കോളനിയില്‍ കൊടക്കല്‍ കൃഷ്ണന്‍റെ മകന്‍ എം പ്രിജേഷാണ് (32) മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് പ്രിജേഷിനെ വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ് (22) , മുഹമ്മദ് റഹ്നാസ് (23) എന്നിവരെയാണ് ചന്തേര സിഐ പി നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കൊലയിൽ നേരിട്ട് പങ്കുള്ള സഫ്വാൻ (25) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ചെളി പുരണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ നിലയില്‍ ബുള്ളറ്റ് ബൈക്കിനടുത്ത് മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൈകള്‍ മൃതദേഹത്തിന്റെ നെഞ്ചില്‍ കൃത്യമായി മടക്കി വെച്ച നിലയിലായിരുന്നു.
പയ്യന്നൂരിലെ ശീതള പാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുന്നെന്ന് പറഞ്ഞ് പ്രിജീഷ് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഒരു ഫോൺ വന്ന ശേഷമായിരുന്നു പുറത്തേയ്ക്ക് പോയതെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. ഞായറാഴ്ച 10 മണിയോടെയാണ് സംഘം പൊറോപ്പട്ടെ വയലിൽ വച്ച് തടഞ്ഞുവച്ച് മർദിച്ചത്.
പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ അസമയത്ത് എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിജേഷിനെ പിടികൂടിയത്. തുടർന്ന് യുവാവിനെ തട്ടികൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മരകഷണങ്ങൾ കൊണ്ടും തെങ്ങിൻ്റെ മടൽ കൊണ്ടും മാറി അടിച്ചു പരിക്കേൽപ്പിച്ചു. മർമ്മസ്ഥാനത്ത് അടിയേറ്റ യുവാവ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
മരിച്ചെന്ന് ഉറപ്പാക്കിയ സംഘം സഹോദരൻ പ്രിയേഷിൻ്റെ ബുള്ളറ്റിൽ ഇരുത്തി വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രിജേഷിൻ്റെ കാണാതായ മൊബൈൽ ഫോൺ ഷഹബാസിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. മൂന്നു പേർ കൂടി സംഭവത്തിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ഷഹബാസ് ബംഗളുരുവിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. റഹ്നാസ് മലേഷ്യയിൽ നിന്ന് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമീക റിപ്പോർട്ടിൽ കൊലപാതകമാണെന് പരാമർശിക്കുന്നുണ്ട്. പ്രിജേഷിനെ സഹോദരൻ പ്രിയേഷാണ് വീടിന്റ തൊട്ടടുത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തം ബുള്ളറ്റിന് സമീപം മലർന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി ഉണ്ണികൃഷ്ണന്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍, എസ്‌ഐ എം വി ശ്രീദാസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായയും വിരലടയാള വിദഗ്ദരും ഫോറന്‍സിക് സയന്‍സ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
ശീതള പാനീയ കംപനിയുടെ വാഹനത്തിന്റെ ഡ്രൈവറായ പ്രിയേഷ് ജോലിയുമായി ബന്ധപ്പെട്ട് അധികവും നാട്ടിൽ ഉണ്ടാവാറില്ല. നാട്ടിൽ യുവാവിന് കൂടുതലായി സുഹൃത്തുക്കൾ ഇല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ദേഹമാസകലം ചെളിപുരണ്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ചെറിയ മുറിവുകൾ മാത്രമാണുള്ളത്. ആന്തരികമായി കൂടുതലെന്തെങ്കിലും പരിക്ക് ഉണ്ടോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തമാകൂവെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവെഎസ്പി പി ബാലകൃഷ്ണൻ നായർ പ്രതികരിച്ചിരുന്നു. മൃതദേഹത്തിൽ ഷർട്ട് ഉണ്ടയിരുന്നില്ല. പാൻ്റ്മാത്രമാണ് ഉണ്ടായിരുന്നത്. പാന്റിന്റെ കീശയില്‍ നിന്നും പേഴ്സ് ലഭിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. പ്രിജേഷിന്‍റെ ബൈക്ക് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. കുറച്ചേറെ മാറി വയലൊടി പാലം കഴിഞ്ഞുള്ള വളവിലാണ് പ്രിജേഷിന്‍റെ ഹെല്‍മറ്റ് കണ്ടെത്തിയത്. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുകയായിരുന്നു.
യുവാവിന്‍റെ ഫോണിലേക്ക് അവസാനമായി വിളിച്ച ആളും സുഹൃത്തുമാണ് അററ്റിലായത്. അസ്വാഭാവിക മരണത്തിന് ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. വയലോടിയിലെ കൊടക്കൽ കൃഷ്ണൻ - അമ്മിണി ദമ്പതികളുടെ മകനാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോർട്ടം നടത്തി വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. രാത്രിയോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha