കുഴല്‍നാടനെ കോണ്‍ഗ്രസ് നിരയിലെ ശ്രദ്ധിക്കുന്ന എംഎല്‍എയായി വളര്‍ത്തിയതും കേരളം കുഴല്‍നാടനെ കേള്‍ക്കാന്‍ തുടങ്ങിയതിന്റെയും ക്രെഡിറ്റ് പിണറായി വിജയന് മാത്രം സ്വന്തമാണ്. മുഖ്യമന്ത്രിയെ ഏഴുമാസക്കാലം നാവടക്കി ഇരുത്താന്‍ കുഴല്‍നാടനായത് നിയമസഭയിലെ പ്രസംഗങ്ങളാണെന്നതും ചരിത്രമാണ്

പിണറായി വിജയന്റെ പ്രതികാരം ഒന്നൊന്നര തരത്തിലേയ്ക്ക് മാറിയിരിക്കുകയാണ്.തനിക്കെതിരെ ശബ്ദിക്കുന്നവരുടെ അസ്ഥിവാരം തോണ്ടി പുറത്തിട്ടലക്കുന്ന സ്ഥിരം കലാപരിപാടികള്‍ക്ക് കാലം എത്രമാറിയിട്ടും ഒരു ചെയ്ഞ്ചും ഇല്ല. അല്ലെങ്കിലും സിപിഎമ്മുകാര്‍ക്ക് പൊതുവേ ഒരു പേരുദോഷമുണ്ട്. പത്ത് കൊല്ലം കഴിഞ്ഞേ ബുദ്ധിയുദിക്കൂകയുള്ളൂ എന്നത്. അതിന് കാലമെത്ര കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. കുഴല്‍നാടനെ കോണ്‍ഗ്രസ് നിരയിലെ ശ്രദ്ധിക്കുന്ന എംഎല്‍എയായി വളര്‍ത്തിയതും കേരളം കുഴല്‍നാടനെ കേള്‍ക്കാന്‍ തുടങ്ങിയതിന്റെയും ക്രെഡിറ്റ് പിണറായി വിജയന് മാത്രം സ്വന്തമാണ്. മുഖ്യമന്ത്രിയെ ഏഴുമാസക്കാലം നാവടക്കി ഇരുത്താന്‍ കുഴല്‍നാടനായത് നിയമസഭയിലെ പ്രസംഗങ്ങളാണെന്നതും ചരിത്രമാണ്. സഭയില്‍ വാ തുറന്നതിന് കുഴല്‍നാടന്റെ സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ വേലക്കാരെ കൊണ്ട് സൗജന്യമായി അളന്ന് തിരിച്ച് അതിരിട്ടു നല്കി. ചിന്നക്കനാലിലെ ഹോസ്‌റ്റേയ്ക്ക് ലൈസന്‍സ് നേടി കൊടുത്തു. എല്ലാം പിണറായിയുടെ നന്മകളായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. അതു കൂടാതെ മാത്യ കുഴല്‍നാടന്റെ ്െപ്രാഫൈല്‍, ജീവിതം, കുടുംബം, തൊഴില്‍, ബിസിനസ് തുടങ്ങി എല്ലാം കേരളത്തിന് മുന്നില്‍ വെളിവാക്കി കൊടുത്തതും പിണറായിയുടെ മഹാമനസ്‌ക്ത എന്നല്ലാതെ എന്തു പറയാന്‍.
ഇപ്പോഴിതാ വിജിലന്‍സ് അന്വേഷണമെന്ന ഓലപാമ്പിനെ രംഗത്തിറക്കിയിരിക്കുന്നു. അനധികൃത സ്വത്ത് കണ്ടെത്തുമെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് എന്തെങ്കിലും പണി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും സംശയമാണ്. നേരത്തെ വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെങ്കില്‍ ഇപ്പോള്‍ ഗുഹയിലാണ് പൂട്ടിയിരിക്കുന്നതെന്ന് വ്യ്ക്തം. കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്കി. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനാണ് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയ്ത. ആഭ്യന്തര അഡി. സെക്രട്ടറിയാണ് സര്‍ക്കാര്‍ തീരുമാന പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ വിജിലന്‍സ് അന്വേഷണങ്ങള്‍ ഏതുവരെയായി എന്ന് അന്വേഷിക്കുന്നതും ഉചിതമായിരിക്കും. എന്തായാലും നിലപാടില്‍ മാറ്റമില്ലെന്നും ഏത് അന്വേഷണത്തേയും സ്വീകരിക്കുന്നതായി കുഴല്‍നാടന്‍ പറഞ്ഞു. ഇന്ന് അദ്ദേഹം വിശദമായി മാധ്യമങ്ങോട് സംസാരിക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. പിണറായി വിജയന്റെ മകള്‍ വീണ വിജയന് കരിമണല്‍ കമ്പനി നല്കിയ മാസപ്പടിയെ കുറച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് കുഴല്‍നാടനെതിരെയുള്ള വേട്ട തുടങ്ങിയത്. എന്നാല്‍ ഒന്നിലധികം കമ്പനികള്‍ വീണയുടെ പേരിലുള്ള ഷെല്‍ കമ്പനികളിലേയ്ക്ക് മാസപ്പടി നല്കിയിട്ടുണ്ടെന്ന് പിന്നീട് പത്രസമ്മേളനത്തില്‍ കുഴല്‍നാടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ തെളിവുകളൊന്നും അദ്ദേഹം അന്ന് നല്കിയിരുന്നില്ല. മാധ്യമങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മാസപ്പടി നല്കിയ മറ്റു കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ ഇന്ന് അദ്ദേഹം അടുത്ത ബോംബ് പൊട്ടിക്കുമെന്നു തന്നെയാണ് കരുതുന്നത്.
കരിമണല്‍ കര്‍ത്ത മാത്രമല്ല, പിണറായി വിജയന്റെ സ്ഥാനം വെച്ച് വീണ നിരവധി കമ്പനികളില്‍ നിന്ന് സേവനം നല്കാതെ മാസപ്പടി വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകള്‍ കുഴല്‍നാടന്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണറിയുന്നത്. കരിമണല്‍ മാസപ്പടിയെ സിപിഎം നേതാക്കള്‍ വളരെ മയത്തില്‍ കൈകാര്യം ചെയ്‌തെങ്കിലും അടുത്ത ആരോപണങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കളിലും സംശയമുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് കുഴല്‍നാടനെതിരെ നടത്തിയ പരാക്രമം വേണ്ടായിരുന്നുവെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നല്‍ എങ്ങനെയും മുഖ്യന്റെ പ്രതിഛായ കാത്തു സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പോകുന്ന സിപിഎമ്മിന് കുഴല്‍നാടന്റെ ആരോപണങ്ങളെ ചെറുത്തു നില്ക്കാന്‍ എത്രകണ്ട് കഴിയുമെന്ന് കണ്ടറിയേണ്ടതാണ്. മുഖ്യന്റെ മകള്‍ കേരളത്തില്‍ വ്യവസായം തുടങ്ങാത്തതും എക്‌സാലോജിക് കമ്പനി നടത്തിയിരുന്ന ധനസമാഹരണവും കുഴല്‍നാടന്‍ പൊളിച്ചടുക്കുമെന്നു തന്നെയാണ് കരുതുന്നത്.
ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഉത്തരവില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നില്ല. പേര് പറയാതെ വസ്തു വാങ്ങി ആളിനെ വിജിലന്‍സ് തപ്പി കണ്ടു പിടിക്കുന്നതിന് മുന്നേ മാധ്യമങ്ങള്‍ കുഴല്‍നാടനെതിരെയുള്ള അന്വേഷണം എന്നു കണ്ടെത്തിയിട്ടുണ്ട്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, സിപിഎം വിജിലന്‍സിന് പരാതി നല്‍കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കിയിരുന്നു.
മാത്യു കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താന്‍സ് റിസോര്‍ട്ടിന് കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പഞ്ചായത്ത് ഹോം സ്റ്റേ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ നിദ്ദേശം നല്‍കി. ഇവ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലൈസന്‍സ് പുതുക്കി നല്‍കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെയായതിനാലാണ് അതു വരെ മാത്രം പുതുക്കി നല്‍കിയത്.
മുന്‍പ് ഹോംസ്റ്റേ ലൈസന്‍സായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിസോര്‍ട്ട് ലൈസന്‍സാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനുസരിച്ചുള്ള നികുതിയും നല്‍കുന്നുണ്ട്. ഇത് ക്ലറിക്കല്‍ പിഴവാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. റിസോര്‍ട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നല്‍കേണ്ടത്. അതേ സമയം പഞ്ചയത്തിന്റെ വസ്തു നികുതി രേഖകളില്‍ ഈ കെട്ടിടം റിസോര്‍ട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോര്‍ട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നല്‍കുന്ന കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി ലൈസന്‍സില്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. എന്തായാലും സര്‍ക്കാര്‍ ഇടപെടലില്‍ കുഴല്‍നാടന് തന്നെയാണ് നേട്ടം.
കുഴല്‍നാടന്റെ ഒറ്റയാല്‍ പോരാട്ടത്തെ ചെറുക്കാന്‍ സിപിഎം നന്നേ വിയര്‍പ്പൊഴുക്കുന്നുണ്ട്. താന്‍ ടാക്‌സടച്ചതിന്റെ രേഖകള്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. വീണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കാമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. എന്നിട്ടും മറുഭാഗത്ത് അനക്കമൊന്നുമുണ്ടായില്ല. പിന്നീട് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ അപവാദ പ്രചരണങ്ങളായി.അച്ചു ഉമ്മന്‍ നേരിട്ടെത്തി പ്രചരണങ്ങള്‍ക്ക് മറുപടി നല്കിയെങ്കിലും വീണ വിജയന്‍ മാത്രം രംഗത്തെത്തിയില്ല. സംശയങ്ങള്‍ കൂടിയപ്പോഴാണ് രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി മാധ്യമങ്ങളുടെ മുന്നിലെത്തിയത്. മാസപ്പടി ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങള്‍ കൊണ്ടു വന്നതാണെന്ന തരത്തില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പിണറായി വിജയനെ തകര്‍ക്കാന്‍ കുടുംബത്തെ കൂട്ടുപിടിക്കുന്നുവെന്ന ഗുരുതരമായ ആരോപണം അദ്ദേഹം മാധ്യമങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാനും മറന്നില്ല. സ്ഥിരം സിപിഎം ശൈലി തന്നെയായിരുന്നു മുഖ്യന്റെ വാര്‍ത്താ സമ്മേളനവും എന്നു പറയാതിരിക്കാനാവില്ല. എന്നാല്‍ മാധ്യമങ്ങളല്ല, നികുതി വകുപ്പിന്റെ ഇന്ററീം ബോര്‍ഡാണ് കരിമണല്‍ കമ്പനിയില്‍ നിന്നും സേവനം നല്കാതെ 1.72 കോടി രൂപ വീണവിജയന്റെ കമ്പനിയിലേയ്ക്ക് എത്തിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിന് അപ്പീല്‍ നല്കുകയോ ആരോപണം കണ്ടെത്തിയ സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ കേസിന് പോകാനോ തയ്യാറാകാതെ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടുകയാണുണ്ടത്.
അതേ സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. എട്ടു മാസം മുന്‍പ് നടന്ന ജാതി അധിക്ഷേപം പറഞ്ഞ് മന്ത്രി രാധാകൃഷ്ണന്‍ കണ്ണീരൊഴുക്കി മുഖ്യനേയും കുടുംബത്തേയും ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചീറ്റി പോവുകയാണുണ്ടായത്. ജാതി അധിക്ഷേപ ആരോപണം ശക്തമായി നിന്നപ്പോഴാണ് മുഖ്യന്റെ പ്ത്രസമ്മേളനം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങിയതോടെ കാര്യങ്ങള്‍ വീണ്ടും പഴയസ്ഥാനത്ത് തന്നെ എത്തി . മാസപ്പടി വിവാദത്തില്‍ മറുപടി പറയേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. ഗോവിന്ദന്‍ മാ്ഷ് പറയുന്നത് സിപിഎം നയമാണോയെന്ന കാര്യത്തിലും സംശയമുണ്ട്. മാധ്യമങ്ങളുടെ ഒരു ചോദ്യത്തിനും അദ്ദേഹം നാളിതുവരെ മറുപടി നല്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ മകളായി പോയതു കൊണ്ട് ബിസിനസ് പാടില്ലെന്നുണ്ടോയെന്നൊക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുചോദ്യം. വല്ലപ്പോഴും ഇ.പി.ജയരാജന്‍ തൊടുത്തു വിടുന്ന തമാശകള്‍ക്ക് പിന്നാലെ ഇപ്പോള്‍ ആരും പോകാറില്ല. ട്രോളുകള്‍ പോലും അദ്ദേഹത്തെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.
നെഞ്ചുംവിരിച്ച് പിണറായി വിജയനെതിരെ പരസ്യയുദ്ധത്തിന് കുഴല്‍നാടനെ പ്രാപ്തനാക്കിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ മുഖ്യമന്ത്രിയ്ക്ക് തന്നെയാണ്. ചുമ്മാതിരുന്ന കുഴലന്‍നാടനെ ചൊറിഞ്ഞ് ആവശ്യത്തിലും അധിലധികവുമുള്ള കാര്യങ്ങള്‍ പറയിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ കുഴല്‍നാടന്റെ പുതിയ ബോംബിനായി കാത്തിരിക്കുകയാണ്. എന്നാല്‍ മാസപ്പടിയാണോ മറ്റെന്തെങ്കിലും ആരോപണമാണോ അദ്ദേഹം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യ്കതമല്ല. എങ്കിലും സിപിഎമ്മുകാരുടെ നെഞ്ചിടിപ്പേറ്റുന്ന കാര്യത്തില്‍ കുഴല്‍നാടന്‍ മിടുക്കന്‍ തന്നെയാണ്.
https://www.facebook.com/Malayalivartha