രാജ്യമെങ്ങും ജാതി സെന്‍സസ്...രാഹുല്‍ഗാന്ധിയുടെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി, ഏറ്റെടുത്തതോടെ കേരളത്തിലും നടത്തുമെന്ന് ഉറപ്പായി....സുകുമാരന്‍ നായര്‍ വാളോങ്ങിയിട്ടുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകില്ല... എ.ഐ.സി.സി നിര്‍ദ്ദേശം നടപ്പാക്കാതിരിക്കാന്‍ കെ.പി.സി.സിക്ക് കഴിയില്ല....

രാജ്യമെങ്ങും ജാതി സെന്‍സസ് നടത്തണമെന്ന രാഹുല്‍ഗാന്ധിയുടെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഏറ്റെടുത്തതോടെ കേരളത്തിലും നടത്തുമെന്ന് ഉറപ്പായി. ഇതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വാളോങ്ങിയിട്ടുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകില്ല. എ.ഐ.സി.സി നിര്‍ദ്ദേശം നടപ്പാക്കാതിരിക്കാന്‍ കെ.പി.സി.സിക്ക് കഴിയില്ല. ജാതി തിരിച്ചുള്ള സെന്‍സസ് ഇന്ത്യയുടെ എക്‌സറേ ആയിരിക്കുമെന്നാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ സി.പി.എമ്മുമായി അകന്ന് കഴിയുന്ന എന്‍.എസ്.എസ് നിലപാടിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസുമുണ്ടാവില്ല. ജാതി സെന്‍സസ് നടത്തുന്ന കാര്യം നയപരമായി പരിശോധിക്കുമെന്ന് മന്ത്രി കെ.എസ് രാധാകൃഷ്ണന്‍ ആദ്യം നിയമസഭയെ അറിയിച്ചു. എന്നാല്‍ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനായി സെന്‍സസിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും കഴിഞ്ഞ മാസം 23ന് മന്ത്രി വ്യക്തമാക്കി.
അങ്ങനെ രണ്ട് വഴികളും അടഞ്ഞ സ്ഥിതിക്ക് എന്‍.എസ്.എസ് ബി.ജെ.പിയെ പിന്തുണയ്ക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഗണപതി മിത്ത് വിവാദം ഉണ്ടായ സമയത്ത് അത്തരത്തിലൊരു നീക്കത്തിന്റെ ലക്ഷണങ്ങള്‍ നടന്നിരുന്നു. ആര്‍.എസ്.എസ് - വിശ്വഹിന്ദു പരിഷത് നേതാക്കള്‍ അന്ന് സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. പിന്നീട് സംഭവം സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കുമെന്ന് മനസ്സിലായതോടെ പിന്‍മാറുകയായിരുന്നു. നിയമനടപടി സ്വീകരിക്കുമെന്നാണ് അന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ അങ്ങനെയൊരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്‍.എസ്.എസുമായി യാതൊരു ഒത്തുതീര്‍പ്പിനും സി.പി.എം തയ്യാറല്ല. കഴിഞ്ഞ നിയമസഭാ- തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിനെതിരെ വോട്ട് ചെയ്യണമെന്ന് സുകുമാരന്‍ നായര്‍ പരസ്യമായി ആഹ്വാനം നടത്തിയിരുന്നു.
എന്നാല്‍ പിന്നീട് തന്റെ വ്യക്തിപരമായ അഭിപ്രായം മാധ്യമങ്ങളോട് പറഞ്ഞതാണെന്ന് തിരുത്തി.കോണ്‍ഗ്രസിലാകട്ടെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും ഉള്‍പ്പെടെ സുകുമാരന്‍ നായരുമായി അകല്‍ച്ചയിലാണ്. ജാതി-മത സംഘടനകളുടെ തിണ്ണനിരങ്ങേണ്ട കാര്യമില്ലെന്ന് സതീശന്‍ പറഞ്ഞതാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പെരുന്നയിലെത്തി പിന്തുണ ചോദിച്ച ശേഷം സതീശന്‍ ഇത്തരത്തില്‍ പ്രതികരിക്കരുതായിരുന്നെന്നും സുകുമാരന്‍ നായര്‍ മറുപടി നല്‍കി. മന്നംജയന്തിക്ക് വി.ഡി സതീശനും കെ.സി വേണുഗോപാലും ഊണ് കഴിക്കാന്‍ സമയമായപ്പോഴാണ് എത്തിയതെന്നും അതുകൊണ്ട് ഭക്ഷണം കഴിക്കണമെന്നല്ലാതെ ഒന്നും പറഞ്ഞില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. അടുത്ത മുഖ്യമന്ത്രിയാകാന്‍ നാല് നായന്മാര്‍ മത്സരിക്കുകയാണെന്നും എവിടെ പോയാലും ഇവന്മാരൊക്കെ ഇവിടെ വന്നടിയുമെന്നും പിന്നീട് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചു. ഇതിന് മറുപടി കൊടുക്കാന്‍ വി.ഡി സതീശന്‍ തയ്യാറായില്ല. തൊട്ടുപിന്നാലെ ശശി തരൂരിനെ പെരുന്നയിലെ പരിപാടിയിലേക്ക് ക്ഷണിച്ചു.
തരൂര്‍ ആദ്യം തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയപ്പോള്‍ ഡെല്‍ഹി നായരെന്ന് പറഞ്ഞ് ആക്ഷേപിച്ചതെന്നും വിഴുങ്ങുകയും ചെയ്തു. മുമ്പും ഇത്തരത്തിലുള്ള മലക്കം മറിച്ചിലുകള്‍ എന്‍.എസ്.എസ് നടത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യ പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍.ശങ്കര്‍ മന്ത്രിസഭയെ താഴെ വലിച്ചിറക്കിയതില്‍ എന്‍.എസ്.എസ് ആചാര്യനായ മന്നത്ത് പത്മനാഭന് വലിയ പങ്കുണ്ട്. താനൊരു ഈഴവ സ്ത്രീയുടെ മകനായി ജനിച്ചത് കൊണ്ടാണ് സ്ഥാനം നഷ്ടപ്പെട്ടതെന്ന് അന്ന് ആര്‍.ശങ്കര്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിലെ 15 എം.എല്‍.എമാര്‍ ശങ്കറിന് പിന്തുണ പിന്‍വലിച്ചതോടെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അവിശ്വാസം അവതരിപ്പിക്കുകയായിരുന്നു. കെ.എം ജോര്‍ജിന്റെയും ആര്‍.ബാലകൃഷ്ണ പിള്ളയുടെയും നേതൃത്വത്തില്‍, മന്നത്ത് പത്മനാഭന്റെ ആശീര്‍വാദത്തോടെ 1964 ഒക്ടോബര് 9ന് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. നായര്‍-ക്രൈസ്തവ ഐക്യത്തോടെ കേരളാ കോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയും 23 സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. ബാലകൃഷ്ണ പിള്ളയും കെ.എം മാണിയും വേറെ കേരളാ കോണ്‍ഗ്രസുകള്‍ രൂപീകരിക്കുകയും ഇരുവരെയും എന്‍.എസ്.എസ് പിന്തുണയ്ക്കുകയും ചെയ്തു പോരുന്നു.
സമദൂരമെന്ന സിദ്ധാന്തം മുന്നോട്ട് വെയ്ക്കുമെങ്കിലും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയിരുന്നതെന്ന് സി.പി.എം നേതാക്കള്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും ജീവിച്ചിരുന്നപ്പോള്‍ എന്‍.എസ്.എസിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. അതുകൊണ്ടാണല്ലോ ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് താക്കോല്‍ സ്ഥാനം വേണമെന്ന് സുകുമാരന്‍ നായര്‍ പരസ്യമായി വെല്ലുവിളിച്ചതും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം കൈമാറിയതും.രണ്ടായിരത്തിന്റെ പകുതിയോടെ നായരീഴവ ഐക്യവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തി. ഭൂരിപക്ഷ സമുദായമായ ഇഴവരെ ഒപ്പും കൂട്ടിയാല്‍ അധികാര സ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെയ്യുത്താമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സംവരണം അടക്കമുള്ള കാര്യങ്ങളില്‍ വെള്ളാപ്പള്ളിയുമായി തെറ്റിയതോടെ അതും ചീറ്റിപ്പോയി.
ഭരണത്തില്‍ സ്വാധീനം നേടാന്‍ ഇത്തരത്തില്‍ പല തന്ത്രങ്ങളും എന്‍.എസ്.എസ് നേതൃത്വം നടത്തിയിട്ടുണ്ട്. പലപ്പോഴും വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യം മാറിയത് ഇവര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പഴയത് പോലെ പെരുന്നയില്‍ കയറിയിറങ്ങാത്തത്. സുകുമാരന്‍ നായരുമായി യാതൊരു ഒത്തുതീര്‍പ്പിനും സി.പി.എം തയ്യാറല്ല. അങ്ങനെ വരുമ്പോള്‍ ബി.ജെ.പി മാത്രമാണ് മുന്നിലുള്ള വഴി. അവരാണെങ്കില്‍ എന്‍.എസ്.എസിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. അത് സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.
https://www.facebook.com/Malayalivartha


























