പലായനം ചെയ്തവര്‍പെട്ടു... വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം; ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു; 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

പശ്ചിമേഷ്യയില്‍ സമാധാനം അകലെയെന്നാണ് സൂചന. വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം സജ്ജമായിരിക്കെ 13 ബന്ദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ട് ഹമാസ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് 13 ബന്ദികളും കൊല്ലപ്പെട്ടതെന്നും ഹമാസ് അവകാശപ്പെട്ടു.
150ലധികം ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ, ഇസ്രയേലിലെ അഷ്‌കലോണിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി.
ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. 13 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 150ലധികം പേരെയാണ് ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നത്.
കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ള ബന്ദികളില്‍ ആരൊക്കെ ജീവനോടെ ശേഷിക്കുന്നുവെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നൂറു കണക്കിന് ഇസ്രയേല്‍ പൗരന്മാരെ ഹമാസ് ബന്ദികള്‍ ആക്കി ഗാസയിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അവരില്‍ പലരെയും കമാന്‍ഡോ ഓപ്പറേഷനിലൂടെ മോചിപ്പിക്കുക ആയിരുന്നു എന്നുമാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു. അതേസമയം, ഇസ്രയേലിനു പിന്തുണയുമായി വിവിധ രാജ്യങ്ങളില്‍ പ്രകടനങ്ങള്‍ തുടരുന്നതിനിടെ പ്രാര്‍ത്ഥന ദിനമായ വെള്ളിയാഴ്ച പല നഗരങ്ങളിലും കൂറ്റന്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങളും അരങ്ങേറി.
ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിക്കുകയാണെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചു. നിരോധനത്തെ എതിര്‍ത്ത് തെരുവിലിറങ്ങിയവരും പോലീസും ഏറ്റുമുട്ടി.
വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളില്‍ നാട് വിടാന്‍ നേരത്തെ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം അവഗണിച്ച് മേഖലയില്‍ തന്നെ തുടരണമെന്ന് ഹമാസും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യരെ ഒറ്റയടിക്ക് ഒഴിപ്പിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ വിമര്‍ശിച്ചിരുന്നു. ഇതോടെ പലരും പ്രാണരക്ഷാര്‍ത്ഥം വീടുവിട്ടു തുടങ്ങി. ആളുകളോട് നാടുവിടാന്‍ പറഞ്ഞശേഷം വടക്കന്‍ ഗാസയില്‍ ഉള്‍പ്പെടെ ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേല്‍ നീക്കം.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബോംബുകള്‍ പറന്നുവീഴുന്ന സ്വന്തം നാട്ടില്‍ നിന്ന് ജീവനും കൊണ്ട് കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതടക്കം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തു.
ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തില്‍ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി. അതിനിടെ ഇസ്രയേലില്‍ നിന്ന് ഇന്ത്യാക്കാരുമായുള്ള ഓപ്പറേഷന്‍ അജയ് രണ്ടാം വിമാനം അല്‍പസമയത്തിനകം ദില്ലിയില്‍ എത്തും.
ഗാസ അതിര്‍ത്തിയില്‍ സൈനിക നടപടി ഉണ്ടായെന്ന് ഇസ്രയേല്‍ അറിയിച്ചു. ആയുധങ്ങള്‍ കണ്ടെത്താനും ബന്ദികളെക്കുറിച്ച് വിവരം കിട്ടാനും ആയിരുന്നു സൈനിക നടപടി. സംഘര്‍ഷം കുറയ്ക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീന്‍ യുഎന്നിനോട് ആവശ്യപ്പെട്ടു. മേഖലയില്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് ഖത്തറും ഗാസയ്ക്കുള്ളില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ഇസ്രയേലുമായി ചര്‍ച്ച നടത്തുന്നുവെന്ന് അമേരിക്കയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























