ഇതെന്ത് പ്രതിഭാസം... ഒറ്റ രാത്രിയില്‍ പെയ്ത മഴയില്‍ മുങ്ങി തിരുവനന്തപുരം; ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ, അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടര്‍; തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം; വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി

തലസ്ഥാനം ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ ദിവസമായിരുന്നു. ഒറ്റ രാത്രിയിലെ മഴ തിരുവനന്തപുരത്തെ പല സ്ഥലങ്ങളേയും വെള്ളത്തിലാക്കി. സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നല്‍കിയത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായും കളക്ടര്‍ അറിയിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 1.9 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 16-10-2023 രാത്രി 11.30 വരെ 0.9 മുതല്‍ 1.9 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങള്‍ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികള്‍. അശാസ്ത്രീയമായ നിര്‍മാണവും അടച്ചുക്കെട്ടലും മുതല്‍ ഓടകള്‍ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും പിഴവായി.
പ്രളയക്കാലത്ത് പോലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് തിരുവനന്തപുരം ഇന്നലെ കണ്‍തുറന്നത്. ഒറ്റരാത്രി കൊണ്ട് നഗരം മുങ്ങി.അതിശക്തമായ മഴയാണ് കിട്ടിയതെങ്കിലും മഴ മാത്രമല്ല നഗരം മുങ്ങാന്‍ കാരണമെന്ന് തലസ്ഥാനവാസികള്‍ പറയുന്നു. അമ്പലത്തിങ്കരയില്‍ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും വെള്ളം കയറാന്‍ കാരണം, ടെക്‌നോപാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചുതോട് അടച്ചുക്കെട്ടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കുമാരപുരം ഭാഗത്ത് വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറിയതിനും ഒരു കാരണം പൊളിച്ചിട്ട റോഡും, റോഡിലെ കുഴികളും. ഓടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളമൊഴുകി പോയതേയില്ല. ഉള്ളൂര്‍ ശ്രിചീത്ര നഗറിലും വില്ലനായത് അശാസത്രീയ ഓടനിര്‍മാണം. വേളിയില്‍ പൊഴി തുറന്നെങ്കിലും, ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കിന് തടസ്സമുണ്ടായതിനാല്‍ വെള്ളമിറങ്ങാന്‍ ഏറെ സമയമെടുത്തു.തോടുകളും ഓടകളും ശുചിയാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha

























