'ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ'..ഇറങ്ങി പോ സാറേ...ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാൻ സാധിക്കുമോ എന്നും നാലാം ക്ലാസ് വിദ്യാർത്ഥിയായ അലൻ മന്ത്രിമാരോടു ചോദിച്ചു..!

കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ പനച്ചിയിൽ അജീഷിന്റെ വീട്ടിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആദ്യമെത്തിയത്. ഗവർണർ വീടിനകത്തേക്ക് കയറിപ്പോൾ അജീഷിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അവരുടെ സങ്കടങ്ങൾ പങ്കുവെച്ചു.
കാൽമണിക്കൂറോളം അജീഷിന്റെ മകൾ അൽനയും ഭാര്യ ഷീബയും അമ്മ എൽസിയുമായും ഗവർണർ സംസാരിച്ചു. അപകടകാരികളായ വന്യമൃഗങ്ങളെ വിദേശങ്ങളിലേതുപോലെ മറ്റിടങ്ങളിലേക്ക് മാറ്റുകയോ വേട്ടയാടുകയോ ചെയ്യുന്നരീതി ഇവിടെയും കൊണ്ടുവരണമെന്നാണ് അൽന ആവശ്യപ്പെട്ടത്. തന്നെപോലെ മറ്റൊരാൾക്ക് കൂടെ ഈ അവസ്ഥവരരുതെന്നും ഗവർണറോട് അൽന ആവശ്യപ്പെട്ടു. എന്തുകാര്യത്തിനും കൂടെയുണ്ടാവുമെന്ന് ഗവർണർ എല്ലാവരെയും ആശ്വസിപ്പിച്ചു.
പുറത്തിറങ്ങിയപ്പോൾ കാത്തിരുന്ന കർഷകർ ഞങ്ങൾ ഇവിടെ ജീവിക്കാൻ ഭയക്കുന്നുവെന്ന് ഗവർണറോട് പറഞ്ഞു. കളക്ടറും സി.സി.എഫുമൊന്നും ഉത്തരവാദിത്വമേറ്റെടുക്കുന്നില്ല. മൃഗങ്ങളെ വെടിവെക്കുകയാണ് പിടികൂടി സംരക്ഷിക്കുകയല്ല വേണ്ടതെന്നും മലയോര കർഷകസംഘത്തിന്റെ പ്രതിനിധിയായ ഗിഫ്റ്റൻ പ്രിൻസ് പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാർ സന്ദർശനം നടത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ വീട് സന്ദർശിക്കാൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാജൻ എന്നിവർ എത്തിയപ്പോഴാണ് ബന്ധുക്കളഉം നാട്ടുകാരും പ്രതിഷേധിച്ചത്.
'ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ' എന്ന കൊല്ലപ്പെട്ട അജീഷിന്റെ മകൻ അലന്റെ ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ നിശബ്ദരായി. ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാൻ സാധിക്കുമോ എന്നും നാലാം ക്ലാസ് വിദ്യാർത്ഥിയായ അലൻ മന്ത്രിമാരോടു ചോദിച്ചു.
വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പരാതികളും ഉന്നയിച്ചു. കർണാടകയിൽനിന്ന് എത്തിയ ആനയെ പിടികൂടാൻ ദിവസങ്ങളായിട്ടും കഴിഞ്ഞിട്ടില്ല. ഇതിൽ നടപടി വേണം. മൃഗങ്ങൾ ഇങ്ങനെ നാട്ടിലിറങ്ങിയാൽ ജനങ്ങൾക്ക് കാടു കയറേണ്ടി വരും.
എന്തൊക്കെ സംഭവിച്ചാലും ഉദ്യോഗസ്ഥരെ കണി കാണാൻ കിട്ടാറില്ല. ഈ അവസ്ഥ തുടർന്നാൽ ഇനി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ജനങ്ങൾ തന്നെ കൊല്ലും. കുരങ്ങന്റെയും കാട്ടാനയുടെയും വോട്ട് വാങ്ങിയല്ലല്ലോ നിങ്ങൾ സഭയിലെത്തിയത്; മനുഷ്യരുടെ വോട്ടു വാങ്ങിയല്ലേ? ജനങ്ങളുടെ കാര്യത്തിൽ ഭരണം നടത്തുന്നവർ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
ബത്തേരിയിലെ അവലോകന യോഗത്തിനു ശേഷം ഉച്ചകഴിഞ്ഞാണ്, മരിച്ചവരുടെ വീടുകളിൽ മന്ത്രിമാർ സന്ദർശനം നടത്തിയത്. കടുവ കൊന്ന വാകേരി മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പടമല പനച്ചിയിൽ അജീഷ്, പാക്കം വെള്ളച്ചാലിൽ പോൾ തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ചു. പ്രശ്‌നസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു മന്ത്രിമാരുടെ സന്ദർശനം.
https://www.facebook.com/Malayalivartha