മരിച്ചശേഷവും നടപടി... 3 ദിവസം വെള്ളം പോലും കൊടുക്കാതെ കുളിമുറിയില്‍ കെട്ടിത്തൂക്കിയതായി മരിച്ച വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ പിതാവ് ടി. ജയപ്രകാശ്; അവര്‍ ചെവിയില്‍ പറഞ്ഞത് കേട്ടുനില്‍ക്കാനായില്ല; സിദ്ധാര്‍ത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു; മരിച്ചയാള്‍ക്കെതിരായ പരാതി പരിശോധിക്കാന്‍ ഐസിസി യോഗം ചേര്‍ന്നു
പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ മരിച്ച വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ പിതാവ് ടി. ജയപ്രകാശ് ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. അവന്റെ കൂടെ പഠിച്ച 4 പേരും സീനിയേഴ്‌സും ചേര്‍ന്നാണ് മര്‍ദിച്ച് അവശനാക്കി 3 ദിവസം വെള്ളം പോലും കൊടുക്കാതെ പാര്‍പ്പിച്ച ശേഷം കുളിമുറിയില്‍ കെട്ടിത്തൂക്കിയത്. ഇതു ഞാന്‍ ആരോപണമായി പറയുന്നതല്ല. കൂടെ പഠിച്ച കുട്ടികള്‍ ഇവിടെവന്ന് എന്റെ ചെവിയില്‍ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ഥന്റെ സംസ്‌കാരത്തിന് എത്തിയ സഹപാഠികളില്‍ ചിലര്‍ എന്നോടു സംസാരിക്കണമെന്നു പറഞ്ഞു. എന്നെ മാറ്റിനിര്‍ത്തി അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല. പക്ഷേ, ആ കുട്ടികള്‍ക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകന്‍ കുട്ടികള്‍ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ ജീവനു ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങള്‍ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. കാരണം ഈ സമൂഹം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കും.
ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ റാഗിങ് നടക്കാറുണ്ടെന്ന് അവന്‍ മുന്‍പു പറഞ്ഞിരുന്നു. എന്നാല്‍, ഇത്രത്തോളം ഭീകരമായ അന്തരീക്ഷമാണ് അവിടെയെന്ന് ഇപ്പോഴാണു മനസ്സിലാകുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു പൂര്‍ത്തിയാക്കാന്‍ എനിക്കു കഴിഞ്ഞില്ല. മര്‍ദിച്ച് മൃതപ്രായനാക്കിയ ശേഷം 3 ദിവസം അവനു ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. അവനു ഭക്ഷണം കഴിക്കാനല്ലേ ഞാന്‍ 15 വര്‍ഷം ഗള്‍ഫില്‍ പോയിക്കിടന്നു കഷ്ടപ്പെട്ടത്?
അതേ സമയം പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചെന്ന് ആരോപണം. മരിച്ചയാള്‍ക്കെതിരായ പരാതി പരിശോധിക്കാന്‍ ആഭ്യന്തര പരാതി പരിഹാരസമിതി രണ്ടുദിവസം യോഗവും ചേര്‍ന്നിരുന്നു. അതേസമയം, മകന്റെ മരണത്തില്‍ ഡീനെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ കുടുംബം രംഗത്തെത്തി. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.
സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. ഹോസ്റ്റല്‍ നടുമുറ്റത്ത് വെച്ചായിരുന്നു സിദ്ധാര്‍ത്ഥിനെതിരെ ആള്‍ക്കൂട്ട വിചാരണ നടന്നത്. ആരും സഹായത്തിന് എത്താത്ത നിസ്സഹായതയിലായിരുന്നു സിദ്ധാര്‍ത്ഥ്. അടുത്ത സുഹൃത്തുക്കളാരും സഹായത്തിനെത്തിയിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.
ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാര്‍ത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുണ്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha