യുദ്ധത്തില്‍ കക്ഷിയായി അമേരിക്ക... പശ്ചിമേഷ്യയില്‍ ഭീതി പടര്‍ത്തി ട്രംപിന്റെ ഇടപെടല്‍; അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍, ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയില്‍; വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം

പശ്ചിമേഷ്യ ആകെ സംഘര്‍ഷത്തിലാണ്. അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഇറാന്റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ്. ഇതു തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേല്‍ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അമേരിക്ക ഇത് നല്‍കിയിട്ടില്ല. അമേരിക്കയുടെ 30 ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നല്‍കാനാണ് ഇവയെന്ന് സൂചന.
വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഭരണ നേതൃത്വം അടിയന്തിര യോഗം ചേരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, പ്രതിരോധ, വിദേശ കാര്യ സെക്രട്ടറിമാര്‍,ദേശീയ സുരക്ഷാ കൗണ്‍സില്‍, രഹസ്യാന്വേഷണ മേധാവി തുടങ്ങിയവര്‍ പങ്കെടുക്കുന്നു എന്നാണ് വിവരം. അമേരിക്കയുടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.
ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമുണ്ടെന്ന് ഇറാനോട് യുഎഇ ഉറപ്പുകൊടുത്തിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തുടരുമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. നിലവില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യമാണ്. ഇറാനില്‍ ഭരണമാറ്റം വേണമെന്നാണ് സംഘര്‍ഷ സാഹചര്യത്തില്‍ ഷാ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ഭരണാധികാരിയുടെ മകന്‍ റസ പഹ്ലാവിയാണ് ഇറാനില്‍ ഭരണ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത്. വിദേശ അഭയത്തില്‍ കഴിയുകയാണ് റസ പഹ്ലാവി.
അതേസമയം ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രത വേണമെന്നും ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നുമാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുള്ളത്. ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നല്‍കാനുള്ള ലിങ്ക് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്രയേലില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ എംബസിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം.
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമേനി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ പൗരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ കക്ഷിയായിരിക്കുകയാണ് അമേരിക്ക. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്.
ഏറെ നാളുകള്‍ക്കുശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ. ഇന്ത്യയും കാനഡയും പുതിയ ഹൈകമ്മീഷണര്‍മാരെ നിയമിക്കും. ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം.
കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന മുന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തലത്തിലെ അകല്‍ച്ച തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്.
ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ഉറച്ച വിശ്വസിച്ചുകൊണ്ട് ഇന്ത്യയും കാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്.
അതേസമയം ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ കക്ഷിയായിരിക്കുകയാണ് അമേരിക്ക. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്.
ഖമനേയിയെ വധിക്കുകയില്ലെന്ന് പറയുമ്പോള്‍ തന്നെ ഗൌരവതരമായ ഒരു ഭീഷണിയും കൂടി ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്. 'എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം. ഇപ്പോള്‍ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ല. പക്ഷേ ജനങ്ങള്‍ക്ക് നേരെ മിസൈലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങളുടെ ക്ഷമ, അത് നേര്‍ത്ത് വരികയാണ്.' എന്നാണ് ട്രംപ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ ഉപാധികളില്ലാത്ത കീഴടങ്ങല്‍ എന്ന ഒരു ഒറ്റവരി പോസ്റ്റ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അതേ സമയം അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈഫയിലും ടെല്‍ അവീവിലും ഉള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സേനാ മേധാവി ആവശ്യപ്പെട്ടിരിക്കുകയാണ്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.
ഇറാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഒന്നൊന്നായി ഇസ്രയേല്‍ വധിക്കുമ്പോള്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി (86) രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. നിര്‍ണായ തീരുമാനങ്ങളെടുക്കാന്‍ വേണ്ട വിവരം നല്‍കുകയും എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ- ശാസ്ത്രജ്ഞ- ഉപദേശകനിരയിലെ ഏറെപ്പേരും ഇല്ലാതായെന്നും ഇത് ഭരണസംവിധാനത്തില്‍ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 15-20 പേര്‍ വരുന്ന ഖമനയിയുടെ 'ഉപദേശക സമിതി'യില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നവരാണ് വധിക്കപ്പെട്ടത്.
മുന്‍ഗാമി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്ഞാശേഷിയോ ഖമനയിക്ക് ഇല്ലെന്നായിരുന്നു 1989 ല്‍ പരമോന്നത നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പലരുടെയും ധാരണ. അതെല്ലാം പഴങ്കഥ. ഖമനയി പറയുന്നതാണ് ഇപ്പോള്‍ ഇറാന്റെ അവസാനവാക്ക്. രാജ്യത്തിനകത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയും പുറത്ത്, മധ്യപൂര്‍വദേശമാകെ ഇസ്രയേല്‍ - യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളര്‍ത്തിയും ഖമനയി കരുത്തനായി. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകാനിടയുള്ളപ്പോള്‍ തന്ത്രപരമായി വഴങ്ങിക്കൊടുക്കാന്‍ അദ്ദേഹം തയാറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 2015 ല്‍ ആണവപദ്ധതി രാജ്യാന്തരനിരീക്ഷണത്തിനായി തുറന്നതും ട്രംപ് ഭരണകൂടവുമായി ചര്‍ച്ചയ്ക്കു തയാറായതും ഉദാഹരണമാണ്.
സുന്നി ആശയം പിന്തുടരുന്ന ഗള്‍ഫ് രാജ്യങ്ങളാണ് ചുറ്റുമെങ്കിലും ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ മേഖലയിലെ കരുത്തുറ്റ രാജ്യമാക്കി വളര്‍ത്തിയെടുത്തതില്‍ 40 വര്‍ഷത്തെ ഖമനയിയുടെ നേതൃത്വമുണ്ട്. ആത്മീയനേതൃത്വം എന്ന നിലയ്ക്കാണ് ഖുമൈനി അനിഷേധ്യനായ നേതാവായതെങ്കില്‍ ശിഷ്യനായ ഖമനയി സ്വന്തമായി സൃഷ്ടിച്ചെടുത്ത ഭരണ, സൈനിക സ്വാധീനത്തിലാണ് സ്ഥാനം ഉറപ്പിച്ചത്. 'പരമോന്നത നേതാവ്' എന്ന രാഷ്ട്രത്തലവന്റെ കസേര തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെക്കാള്‍ ഉയരത്തില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് ആണവ പദ്ധതിയുമായി ഇറാന്‍ മുന്നോട്ടുപോയത് ഖമനയിയുടെ നിശ്ചയദാര്‍ഢ്യത്തിലാണ്.
ഗാസയില്‍ ഹമാസ്, ലബനനില്‍ ഹിസ്ബുല്ല, യെമനില്‍ ഹൂതികള്‍, ഇറാഖില്‍ പ്രാദേശിക സായുധ സംഘങ്ങള്‍... ഇറാന്റെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇവരെല്ലാം. ഇവര്‍ക്കെതിരെയെല്ലാം ഒരേസമയം ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. സിറിയയിലെ അസദ് ഭരണകൂടം ജനകീയ പ്രക്ഷോഭത്തില്‍ പുറത്താകുക കൂടി ചെയ്തതോടെ മേഖലയില്‍ ഇറാന്റെ സ്വാധീനം കുറഞ്ഞെന്ന് റോയിട്ടേഴ്‌സ് അനുമാനിക്കുന്നു. എന്നാല്‍, എളുപ്പത്തില്‍ ഇറാനെ കീഴ്‌പ്പെടുത്തിക്കളയാമെന്ന ധാരണ ഇസ്രയേലിനുമില്ല.
ഖമനയിയെ വധിച്ചാല്‍ യുദ്ധം തീരുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഭീഷണിയില്‍ ലക്ഷ്യം വ്യക്തമാണ്. ഖമനയി എവിടെയാണ് 'ഒളിച്ചിരിക്കുന്നത്'എന്ന് അറിയാമെന്നും പക്ഷേ ഖമനയിയെ വധിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞു. ഇറാനിലെ പരമോന്നത നേതാവിനെ വീഴ്ത്തുന്നതോടെ ആ ഭരണസംവിധാനം തകരുമെന്നും പകരം ഭരണകൂടത്തെ വാഴിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യുഎസും ഇസ്രയേലും നീങ്ങുന്നതെന്ന് ഇതു വ്യക്തമാകുന്നു. ഇറാന്റെ ആണവപദ്ധതി തകര്‍ക്കുക, നിലവിലെ യുഎസ്-ഇസ്രയേല്‍ വിരുദ്ധ ഭരണകൂടത്തെ വീഴ്ത്തുക- ഈ ലക്ഷ്യമാണ് മധ്യപൗരസ്ത്യദേശത്തു കൂടുതല്‍ ദുരിതങ്ങളും പുതിയ പലായനവും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ പോരിനു പിന്നിലുള്ളത്.
ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 രാജ്യങ്ങളില്‍ നിന്നുള്ള അറുനൂറിലേറെ ആളുകള്‍ ഇറാനില്‍ നിന്ന് അസര്‍ബൈജാനിലേക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 110 പൗരന്മാരെ ഇന്ത്യ ഇറാനില്‍ നിന്ന് അര്‍മീനിയ വഴി ഒഴിപ്പിച്ചെന്ന് അര്‍മീനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 51 രാജ്യങ്ങളില്‍ നിന്നുള്ള 1200 ലേറെ പൗരന്മാര്‍ ഇറാനില്‍ നിന്ന് അസര്‍ബൈജാനിലേക്ക് കടക്കാന്‍ അനുമതി തേടിയെന്ന് അസര്‍ബൈജാന്‍ വിദേശകാര്യ വക്താവ് ഐഖാന്‍ ഹജിസദേഖ് അറിയിച്ചു. എത്ര ആളുകള്‍ക്ക് അനുമതി നല്‍കിയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
അതേസമയം, റഷ്യ, യുഎസ്, ജര്‍മനി, സ്പെയിന്‍, ഇറ്റലി, സെര്‍ബിയ, റൊമാനിയ, പോര്‍ച്ചുഗല്‍, ചൈന, വിയറ്റ്‌നാം, യുഎഇ, ജോര്‍ജിയ, ബെലാറുസ്, കസക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അറുനൂറിലേറെ ആളുകള്‍ അസര്‍ബൈജാനിലേക്ക് കടന്നതായി പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എത്തിയവരെ ബസില്‍ രാജ്യതലസ്ഥാനമായ ബാക്കുവില്‍ എത്തിച്ച ശേഷം സ്വന്തം രാജ്യത്തേക്കു പോകാന്‍ അവസരമൊരുക്കിയത്. ടെഹ്റാനില്‍ നിന്ന് എത്രയും വേഗം ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു.
ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം സൈബര്‍ യുദ്ധത്തിലേക്കു കടക്കുന്നതായി സൂചന. ഇറാനിലെ പ്രധാനബാങ്കുകളിലൊന്നായ സെപാ ബാങ്കിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തത്തുടര്‍ന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ മുടങ്ങി. പെട്രോള്‍ പമ്പുകളിലേതുള്‍പ്പെടെ ഇടപാടുകളെ ഇത് ബാധിച്ചു. ബാങ്കിന്റെ വെബ്‌സൈറ്റ് ലഭ്യമല്ലാതായി. നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപുകള്‍ എന്നിവ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംഗരക്ഷകരും ഉപയോഗിക്കുന്നതിന് ഇറാന്‍ നിരോധനമേര്‍പ്പെടുത്തി. ഡിജിറ്റല്‍ ട്രാക്കിങ് പ്രയോജനപ്പെടുത്തി ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ഒഴിവാക്കാനാണ് നടപടി. ഉപരോധം നേരിടുന്നതിനാല്‍ ഇറാനില്‍ പുതിയ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെയും മറ്റും ഉപയോഗം പരിമിതമാണ്. ചൈന മാത്രമാണ് ഉപകരണങ്ങളും സാങ്കേതിക സഹായവും നല്‍കുന്നത്.
പൊതുപ്രമേയങ്ങള്‍ ഒപ്പുവയ്ക്കാതെ ജി7 ഉച്ചകോടിയില്‍നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങിയത് ചര്‍ച്ചയായി. കുടിയേറ്റം, നിര്‍മിതബുദ്ധി, ധാതു ഖനനം എന്നിവയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച പൊതുപ്രമേയങ്ങള്‍ തയാറാക്കിയിരുന്നെങ്കിലും അവയില്‍ ഒപ്പുവയ്ക്കാതെയാണ് ട്രംപ് മടങ്ങിയത്. ഇതോടെ ഇനി ഈ പ്രമേയങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ല. 2018 ലെ ഉച്ചകോടിയിലും പൊതുപ്രമേയത്തില്‍ ഒപ്പു വയ്ക്കാതെ മടങ്ങാന്‍ യുഎസ് സംഘത്തോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അഭ്യുഹങ്ങള്‍ ബാക്കിയാക്കിയാണ് ട്രംപിന്റെ മടക്കം. ടെഹ്‌റാനിലുള്ളവര്‍ ഒഴിഞ്ഞു പോകണമെന്ന് തിങ്കളാഴ്ച ഉച്ചയോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ട്രംപ് അതിനു ശേഷമാണ് ഉടന്‍ മടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായാണ് ട്രംപിന്റെ മടക്കം എന്നു മാധ്യമങ്ങളോട് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയെ പരിഹസിച്ച ട്രംപ് അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ക്കായാണ് മടങ്ങിയതെന്നാണ് വിശദീകരിച്ചത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ കൂട്ടായ്മയുടെ പൊതുനിലപാടിനു വിരുദ്ധമായി റഷ്യന്‍ അനുകൂല നിലപാട് ഉച്ചകോടിയില്‍ത്തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
2014 ല്‍ ജി8 ല്‍ നിന്ന് റഷ്യയെ പുറത്താക്കിയ നടപടി തെറ്റായിപ്പോയെന്നാണ് ട്രംപ് പറഞ്ഞത്. ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ റഷ്യ യുക്രെയ്‌നെ ആക്രമിക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കൂട്ടായ്മയിലെ താനൊഴികെ ആരുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ സംസാരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നിലപാട് ശരിയാണെങ്കിലും ജി7 ഇപ്പോള്‍ അപ്രസക്തമാണെന്നാണ് റഷ്യ പ്രതികരിച്ചത്. ട്രംപ് മടങ്ങിയെങ്കിലും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാനാണ് മറ്റു നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇന്ന് ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കും. വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്താന്‍ റഷ്യക്കു മേല്‍ കൂടുതല്‍ തീരുവകള്‍ ചുമത്തുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പറഞ്ഞു.
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള കാനഡ പ്രസിഡന്റ് മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനാനസ്‌കിസില്‍ എത്തി. 10 വര്‍ഷത്തിനു ശേഷമാണ് മോദി കാനഡ സന്ദര്‍ശിക്കുന്നത്. വികസ്വരരാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം വിവിധ രാജ്യത്തലവന്മാരുമായി നടത്തുന്ന ചര്‍ച്ച എന്ന നിലയില്‍ മോദിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായിരുന്ന ഭിന്നതകളും ഇതോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് വികസിതരാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടി പ്രമേയം പാസാക്കി. ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും പ്രമേയം വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതിനെ ന്യായീകരിക്കുന്നതാണ് പ്രമേയം. ഇസ്രയേലിനു സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ഇസ്രയേലിനൊപ്പം നില്‍ക്കുന്നുവെന്നും പ്രമേയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha