ഒരുത്തനെയും അടുപ്പിക്കില്ല തിരുഃ വിമാനത്താവളത്തിൽ കേന്ദ്രസേനയിറങ്ങി..! യുദ്ധവിമാനം വളഞ്ഞ് CISF

അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് സുരക്ഷയൊരുക്കി സിഐഎസ്‌എഫ്. എക്‌സിൽ ചിത്രം പങ്കുവച്ച് സിഐഎസ്‌എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന് സമീപം സിഐഎസ്‌എഫ് ജവാൻ കാവൽ നിൽക്കുന്നതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്നായിരുന്നു അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ കഴിഞ്ഞദിവസം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല.
സാങ്കേതിക തകരാർ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥർ 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഒഫ് വെയിൽസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കഴിഞ്ഞദിവസം വ്യോമസേനാ അധികൃതർ അറിയിച്ചിരുന്നു.
അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും പിന്നീട് പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ എൻജിനിയർമാരടക്കം വിമാനത്തിൽ പരിശോധന നടത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ സംഘവും എത്തിയിരുന്നു.
ഏറെക്കാലമായി എഫ്-35 യുദ്ധവിമാനം ഇന്ത്യയ്ക്ക് വിൽക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ് 35 ഇന്ത്യയ്‌ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിലയുടെ കാര്യത്തിലും കരാർ രൂപീകരണത്തിനും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര നിലപാട്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ മുന്തിയ മോഡലിന് 115 ദശലക്ഷം ഡോളർ വില മതിക്കും. നിലവിൽ നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമാണ് യുദ്ധവിമാനം യു.എസ് നൽകിയിട്ടുള്ളത്. ഇന്ത്യയ്‌ക്ക് വിമാനം നൽകാനുള്ള തീരുമാനത്തിനെതിരെ പാകിസ്ഥാൻ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പാകിസ്ഥാനും എഫ്-35 അമേരിക്ക വിൽക്കുമോയെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.
ഇതിനിടയിലാണ് അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം നൽകാൻ റഷ്യ തീരുമാനിച്ചത്. യു.എസ് വാഗ്ദാനം ചെയ്ത എഫ്-35നോട് കിടപിടിക്കുന്നതാണ് എസ്.യു 57ഇ. അത്യാധുനിക റഡാറുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിയും. സൂപ്പർക്രൂസ് ശേഷിയുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ പ്ളാറ്റ്ഫോമുമായി സംയോജിപ്പിക്കാം. ആസ്ത്ര എം.കെ1, എം.കെ 2 മിസൈലുകൾ, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, റഷ്യൻ നിർമ്മിത ആർ-77 മിസൈൽ എന്നിവയും ഘടിപ്പിക്കാം. റഷ്യ ആദ്യമായാണ് മറ്റൊരു രാജ്യത്തിന് ഈ വിമാനം നൽകാൻ സന്നദ്ധരാകുന്നത്. സുഖോയ് എസ്.യു–57ന്റെ മുഴുവൻ സോഴ്സ് കോഡും ലഭിച്ചാൽ വിമാനത്തിന്റെ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്താനും അറ്റകുറ്റപ്പണികൾ സ്വന്തം നിലയ്ക്ക് നടത്താനും ഇന്ത്യയ്ക്കാകും. നിലവിൽ യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ആരും പ്രതിരോധ സാങ്കേതിക വിദ്യകളുടെ മുഴുവൻ സോഴ്സ് കോഡ് മറ്റാർക്കും കൈമാറാറില്ല. അതുകൊണ്ടു തന്നെ എഫ്–35 വാങ്ങുന്ന കാര്യത്തിൽ തീരുമാനം നീട്ടുകയാണ് ഇന്ത്യ.
ഇതിനിടയിലാണ് കേരള തീരത്തുനിന്ന് നൂറു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്.എം.എസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് ബ്രിട്ടീഷ് വ്യോമസേനയുടെ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയത്. വിമാനത്തിന്റെ സാങ്കേതിക ക്ഷമയും പ്രത്യേകതകളും ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്താനാണ് ഈ വരവെന്നും അഭ്യൂഹങ്ങളുണ്ട്. അമേരിക്കൻ നിർമിതമായ ആധുനിക സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ട എഫ് 35 ബി ലൈറ്റ്നിംഗ് 2 വിമാനമാണ് തിരുവനന്തപുരത്തുള്ളത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ യുദ്ധവിമാനങ്ങൾക്ക് 50,000 അടി ഉയരത്തിൽ വരെ പറക്കാനാവും. അത്യാധുനിക സെൻസർ സംവിധാനവുമുണ്ട്.
https://www.facebook.com/Malayalivartha