ആന്തരിക നവീകരണത്തിന്റെ മറവിൽ അഴിമതി പെർമിറ്റിൽ തകരപ്പറമ്പിൽ 4 നില കെട്ടിടത്തിൽ സന്ധ്യ ബാർ : സൗത്ത് പാർക്ക് മോഹൻദാസും നഗരസഭ ഉദ്യോഗസ്ഥരുമടക്കം 5 പേർക്ക് 2 വർഷം വീതം കഠിന തടവും ഒരു ലക്ഷം വീതം പിഴയും ശിക്ഷ

ആന്തരിക നവീകരണത്തിന്റെ മറവിൽ അഴിമതി പെർമിറ്റിൽ തകരപ്പറമ്പിൽ 4 നില കെട്ടിടം നിർമ്മിച്ച് സന്ധ്യ ബാർ ഹോട്ടൽ നടത്തിയ കേസിൽ പ്രമുഖ വ്യവസായി സൗത്ത് പാർക്ക് ഹോട്ടൽ ഉടമ മോഹൻദാസും നഗരസഭ ഉദ്യോഗസ്ഥരുമടക്കം 5 പേർക്ക് 2 വർഷം വീതം കഠിന തടവും ഒരു ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. മനോജ് ആണ് പ്രതികളെ വിചാരണ ചെയ്ത് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി ജയശങ്കർ (മുൻ അസിസ്റ്റൻറ് പ്ലാനിങ് ഓഫീസർ) , മൂന്നാം പ്രതി ബി ശശിധരൻ നായർ (മുൻ ബിൽഡിംഗ് ഇൻസ്പെക്ടർ) ,നാലാം പ്രതി ആർ ശങ്കരൻ (യുഡിഎ ക്ലർക്ക്) എന്നിവർ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ 2006 മാർച്ച് 15 മുതൽ 2006 നവംബർ 27 വരെയുള്ള കാലയളവിൽ പൊതുസേവകരെന്ന നിലയിലുള്ള തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയത് വഞ്ചിയൂർ വില്ലേജിലെ സർവേ നമ്പർ 709-ൽ സ്ഥിതിചെയ്യുന്ന TC 28/1830-ന്റെ കെട്ടിടത്തിന്റെ ഉടമയായ 6-ാം പ്രതി ജി. മോഹൻദാസുമായി ഗൂഡാലോചന നടത്തുകയും പ്രസ്തുത ഗൂഢാലോചനയുടെ തുടർച്ചയായി കെട്ടിടത്തിൽ ആന്തരിക നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ്, 1999-ലെ റൂൾ 10(ix)-ന് വിരുദ്ധമായി 15.06.2006 തീയതി ബിഎ/662/06 നമ്പർ ഉത്തരവ് പുറപ്പെടുവിക്കുകയും പ്രസ്തുത ഉത്തരവിന്റെ മറവിൽ, യഥാവിധിയുള്ള അനുമതി നേടാതെ പഴയ കെട്ടിടത്തിന് പകരമായി പുതിയ നാലുനില കെട്ടിടം നിർമ്മിക്കാൻ മോഹൻ ദാസിന് അനുമതി ലഭിക്കാൻ ഇടയാവുകയും ബാർ ഹോട്ടൽ നടത്തി അമിതാദായം ഉണ്ടാക്കാൻ മറ്റു പ്രതികൾ അവിഹിതമായി സഹായിച്ചുവെന്നാണ് കേസ്.
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി വിട്ടയച്ച അഞ്ചാം പ്രതി ബിൽഡിംഗ് ഇൻസ്പെക്ടർ എം കുമാരിക്ക് വേണ്ടി അഡ്വ. സി.വി. ബിമൽ റോയി ഹാജരായി. "https://www.facebook.com/Malayalivartha



























