കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി യുവതിയ്‌ക്ക് 5 ലക്ഷം രൂപ നല്‍കുന്നതെന്തിന്?

കേരളം ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന വീട്ടമ്മയാണ് സന്ധ്യ. കേവലം ഒരു വീട്ടമ്മ മാത്രമായിരുന്ന സന്ധ്യയെ ഇന്ന് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് എല്ലാമറിയാം.
സെക്രട്ടറിയേറ്റിലെ ലക്ഷം ഉപരോധത്തിനു ശേഷം അധികം പബ്ലിസിറ്റി കിട്ടാതിരുന്ന ക്ലിഫ് ഹൗസ് ഉപരോധ സമരം ഇഴഞ്ഞു നീങ്ങവേ ഒറ്റ ദിവസം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് ഈ യുവതി കാരണമാണ്.
എന്തായാലും സന്ധ്യ ലക്ഷപ്രഭു ആകാന്‍ പോകുകയാണ്. സന്ധ്യ നേതാക്കള്‍ക്ക് നേരെ നടത്തിയ നല്ല നാടന്‍ പദപ്രയോഗങ്ങള്‍ കണ്ട് ഒരു പാവം മുതലാളിക്ക് മനസലിഞ്ഞു. പേര് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. പണ്ട് തന്നെക്കൊണ്ട് ചുവടെടുപ്പിച്ച സഖാക്കളുടെ മുഖത്ത് നോക്കി നാലു വര്‍ത്തമാനം പറയാന്‍ കഴിയാത്തതിന്റെ തഴമ്പ്, ഇപ്പോള്‍ ഒരു വീട്ടമ്മ ചെയ്‌തിരിക്കുന്നു. ഉടനെ ചാനലുകാരെ വിളിച്ചു പറഞ്ഞു 5 ലക്ഷം രൂപ പാരിതോഷികം. പാവം വീട്ടമ്മ ഇന്നസെന്റിന് ലോട്ടറിയടിച്ച പോലെ തളര്‍ന്നു വീണോ എന്തോ!
ആരാണ് ഈ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി?
ഒരാള്‍ക്ക്, പ്രത്യേകിച്ചും ഒരു യുവതിയ്‌ക്ക് ഒരു മുതലാളി, ചുമ്മ ഒരു 5 ലക്ഷം കൊടുക്കുമെങ്കില്‍ അയാളെപ്പറ്റി തീര്‍ച്ചയായും നമ്മളറിയണം.
തൃശൂര്‍ പരപ്പൂര്‍ സ്വദേശിയാണ് ലോകം അറിയപ്പെടുന്ന വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. സാധാരണക്കാരനായ കൊച്ചൗസേപ്പ് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ടെലിക്‌സ് എന്ന സ്റ്റെബിലൈസര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി.
സ്വന്തമായി ഒരു സ്ഥാപനമിടാനാഗ്രഹിച്ച കൊച്ചൗസേപ്പ് അച്ഛനോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍ കൊടുക്കുന്ന പണം ധൂര്‍ത്തടിച്ച് കളയാതിരിക്കാനായി കടമായാണ് അച്ഛന്‍ ഒരുലക്ഷം രൂപ മകന് നല്‍കിയത്. അങ്ങനെ 2 തൊഴിലാളികളെ വച്ച് തുടങ്ങിയ സ്റ്റൈബിലൈസര്‍ യൂണിറ്റാണ് ഇന്ന് ലോകം അറിയപ്പെടുന്ന വി ഗാര്‍ഡ് ആയത്. ഇന്ന് 2000 തൊഴിലാളികളുണ്ട് വി ഗാര്‍ഡില്‍. മാത്രമല്ല 300 കോടിയാണ് വിറ്റുവരവ്.
വി ഗാര്‍ഡിന്റെ മാനേജിംഗ് ഡയറക്‌ടറാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഇതു കൂടാതെ നമ്മളെ വിസ്‌മയിപ്പിക്കുന്ന കൊച്ചിയിലെ വീഗാലാന്‍ഡ്, ബാഗ്ലൂരിലെ വണ്ടര്‍ലാ എന്നിവയും സ്വന്തം.
ഇപ്പോള്‍ മനസിലായല്ലോ ഇദ്ദേഹമൊരു കൊച്ചു മുതലാളിയല്ലെന്ന്.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്.
വൃക്ക ദാനം
മുതലാളിയാണെങ്കിലും മനുഷ്യരുടെ വേദന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പലപ്പോഴും കണ്ടു. അതിലേറ്റവും വലുതായിരുന്നു അദ്ദേഹത്തിന്റെ വൃക്കദാനം. സാധാരണക്കാരായ നമ്മള്‍ നമ്മുടെ അവയവം ആര്‍ക്കെങ്കിലും ദാനം ചെയ്യുമോ. അവിടെയാണ് പലരും ചിറ്റിലപ്പള്ളിയോട് ചോദിച്ചത് വട്ടാണോയെന്ന്.
കോടികളുടെ ആസ്‌തിയുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തന്റെ വൃക്ക അദ്ദേഹത്തിന് പരിചയം പോലുമില്ലാത്ത ആളിന് 2011 ഫെബ്രുവരിയില്‍ നല്‍കി വൃക്കാദാനത്തില്‍ പലരേയും ആകര്‍ഷിപ്പിച്ചു.
ഇതോടെ മനോരമ ന്യൂസിന്റെ 2011ലെ ന്യൂസ് മേക്കറായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
എന്നാല്‍ ഇതിലും വിവാദമുണ്ടായി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്‌തത് എന്നു പോലും ആക്ഷേപം ഉണ്ടായി.
ജീവകാരുണ്യം
വേദനയനുഭവിക്കുന്നവര്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പലപ്പോഴും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയേയും കാണാം. അതിലൊന്നാണ് കുട്ടിയായ സ്വാതിയ്‌ക്ക് ഇളയമ്മ കരള്‍ ദാനം ചെയ്‌തത്. ചിറ്റിലപ്പള്ളി നേരിട്ട് ആശുപത്രിയിലെത്തി കരള്‍ ദാനം ചെയ്‌ത ഇളയമ്മയ്‌ക്ക് പാരിതോഷികമായി 5 ലക്ഷം രുപ നല്‍കി.
ഒരു വിമര്‍ശനം
ഇത്രയൊക്കെ ജീവകാരുണ്യം വാരിക്കോരി കൊടുക്കുന്ന ചിറ്റിലപ്പള്ളി സ്വന്തം സ്ഥാപനത്തില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ നീതി കാട്ടിയില്ലെന്ന വാര്‍ത്തയും എതിരാളികള്‍ ഇപ്പോള്‍ കൊടുക്കുന്നുണ്ട്. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്റില്‍ വച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിജീഷ് എന്ന യുവാവിന്റെ ദയനീയ അവസ്ഥ തുറന്നുകാട്ടിയാണ് ഇവരുടെ പ്രതിഷേധം. ആക്‌സിഡന്റില്‍ പരിക്കേറ്റ കിടക്കയിലായ യുവാവിന് കമ്പനി കേവലം 60,000 രൂപ മാത്രമേ നല്‍കിയുള്ളത്രേ.
ചുമടെടുപ്പ്
ഈ ഇമ്മിണ് വല്യ മുതലാളി തൊഴിലാളിയുമായി. കലൂര്‍ പുതുക്കലവട്ടത്തെ വിസ്റ്റാര്‍ ഗോഡൗണിലാണ് വിഗാര്‍ഡിലെ തൊഴിലാളികളും സിഐടിയും തമ്മില്‍ തര്‍ക്കം ഉണ്ടായത്. സംഭവമറിഞ്ഞ് വി ഗാര്‍ഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഭാര്യയും വിസ്റ്റാര്‍ എംഡിയുമായ ഷീല കൊച്ചൗസേപ്പും എത്തി. ഇരുവരും ചേര്‍ന്ന് യൂണിയന്‍കാരെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തുവന്നാലും കമ്പനിയിലെ തൊഴിലാളികളെ ലോഡിറക്കാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ മുതലാളി തന്നെ ചുമടിറക്കട്ടെ, യൂണിയന്‍കാരുടെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്നെ വണ്ടിയില്‍ കയറി ലോഡിറക്കുകയായിരുന്നു.
എന്തായാലും ആ സഖാക്കളോട് വല്യമുതലാളിക്ക് തീര്‍ത്താല്‍ തീരാത്ത കലിപ്പുണ്ടെന്ന് മനസിലായില്ലേ.
5 ലക്ഷത്തിലേക്ക് നയിച്ച യുവതിയുടെ റോള്‍ എന്ത്?
ഈ ഉപരോധത്തിനിടയില്‍ യുവതിയായ വീട്ടമ്മ മനപൂര്‍വം വഴക്കിനെത്തിയതായിരുന്നില്ല. തന്റെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടു വിട്ടതിനു ശേഷം തിരിച്ച് വീട്ടില്‍ പോകാന്‍ വഴിയില്ല. അവിടെ നിന്ന സിപിഎം സഖാക്കളെ നോക്കി നിങ്ങള്‍ കാരണമാണ് വഴി അടച്ചതെന്ന് യുവതി പരാതിപ്പെട്ടു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും, മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ളയും തങ്ങളല്ല തടുന്നതെന്നായി. ഇതിനിടയ്‌ക്ക് പാര്‍ട്ടി നേതാക്കളിലൊരാള്‍ സരിതയുടെ ബന്ധു ആണോ ഇതെന്ന കമന്റുണ്ടായി. ഇതോടെ ചമ്മിയ യുവതി നേതാക്കള്‍ക്കു നേരെ തട്ടിക്കയറി. ചാനലുകാരുടെ മുമ്പില്‍ നേതാക്കള്‍ വല്ലാതായി. ആ അരിശം തീര്‍ക്കാന്‍ നേതാക്കള്‍ പോലീസിന് നേരെ തട്ടിക്കേറി. യുവതി തന്നെ തെറിവിളിച്ചതു കണ്ടില്ലേ എന്നാണ് കടകംപള്ളി പോലീസിനോട് പറഞ്ഞത്. സിനിമ സ്റ്റെലില്‍ നേതാക്കന്മാര്‍ കത്തികയറിയപ്പോള്‍ പാവപ്പെട്ട പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ദയനീയ മുഖവും നമ്മള്‍ കണ്ടതാണ്.
പോലീസുകാരോട് തട്ടിക്കയറിയെങ്കിലും യുവതിക്കെതിരായിട്ട് ഈ നേതാക്കന്‍മാര്‍ അപ്പഴോ പിന്നോടോ ഒന്നും പറഞ്ഞില്ല. യുവതി പറയുന്നതാണ് ന്യായമെന്ന് പറഞ്ഞ് പോലീസിനേയാണ് നേതാക്കള്‍ കുറ്റപ്പെടുത്തിയത്.
എന്നാല്‍ പിന്നീട് ഈ യുവതിയെ കോണ്‍ഗ്രസിന്റെ നോമിനിയായി വ്യാഖ്യാനിച്ചു.
യുവതിയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ന് റസിഡന്‍സ് അസോസിയേഷനും രംഗത്തെത്തി. അതോടെ സമരത്തിന് ബദല്‍ സമരവുമായി. അങ്ങനെ റോഡ് പൂര്‍ണമായി മറച്ചിരുന്ന ബാരിക്കേട് യുവതി കാരണം പകുതിയാക്കി കുറച്ചു.
സിപിഎമ്മിനോട് ഏറ്റുമുട്ടുമ്പോള്‍?
ഇടതുമുന്നണിയോട് പ്രത്യേകിച്ച് സിപിഎമ്മിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമുള്ള ഏത് മീശവച്ച മലയാളിയാ ഇന്ന് ലോകത്തില്‍ ഉള്ളത്. അവരുടെ വിപ്ലവ രീതികണ്ട് സ്വയം ശപിച്ച് പിറുപിറുത്ത് വഴിമാറുകയാണ് പതിവ്. ആരെങ്കിലും ചോദ്യം ചെയ്‌തിട്ടുണ്ടെങ്കില്‍ അവന്റെ കാര്യം ജഗപൊക. ചരിത്രം സാക്ഷി.
അപ്പോഴാണ് കേവലം ഒരു വീട്ടമ്മ ഇടതുമുന്നണി നേതാക്കളെ മലയാളികളുടെ മുമ്പില്‍ പിച്ചിച്ചീന്തിയത്. അതും സിപിഎം ജില്ലാസെക്രട്ടറിയെ. കണ്ണൂര്‍ ജില്ലാസെക്രട്ടറിയെ തടയാന്‍ ശ്രമിച്ച ഷുക്കൂറിന്റെ കാര്യം വായനക്കാര്‍ ഓര്‍ക്കുക.
അവിടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞത്. തനിക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്‌തതില്‍ സന്തോഷം. ഇന്നാ പിടിച്ചോ 5 ലക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha