ഓട്ടോ ഡ്രൈവര്‍ ബാബു മൂന്നു ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത് ക്രൂരതയുടെ മുഖം; മൂന്ന് പേരെ കൊന്നിട്ടും മതിയാകാതെ കുട്ടികളേയും കൊല്ലാന്‍ ശ്രമിച്ചു

പെട്ടി ഓട്ടോ ഡ്രൈവര്‍ ബാബു മൂന്നു ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ വേദനയില്‍ നിന്നും മൂക്കന്നൂരിലെ നാട്ടുകാര്‍ ഇനിയും മോചിതരായിട്ടില്ല. ആസൂത്രിതകമായ കൊലപാതകം തന്നെയാണ് ബാബു നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
എരപ്പ് സന്റെ് ജോര്‍ജ് കപ്പേളക്ക് സമീപം അറയ്ക്കല്‍ വീട്ടില്‍ കൊച്ചാപ്പുവിന്റെ മകന്‍ ശിവന്‍ (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്ത മകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെ ഭാര്യ സ്മിത (30) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ശിവന്റെ ഇളയ സഹോദരന്‍ ബാബുവാണ് (42) മൂവരെയും അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
വത്സലയുടെയും സ്മിതയുടെയും മൃതദേഹങ്ങള്‍ ശിവന്റെ വീടിന്റെ അടുക്കള ഭാഗത്തും ശിവന്റെ മൃതദേഹം മറ്റൊരു സഹോദരന്‍ പരേതനായ ഷാജിയുടെ തൊട്ടടുത്തുള്ള വീടിന്റെ വരാന്തയിലുമാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടിന് മൂന്ന് മൃതദേഹങ്ങളും കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. വൈകീട്ട് 5.40ഓടെ മൃതദേഹങ്ങള്‍ ശിവന്റെ മറ്റൊരു സഹോദരന്‍ ഷിബുവിന്റെ വീടിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശിവന്‍ വത്സല ദമ്പതികളുടെ മറ്റ് മക്കളായ സരിതയെയും സവിതയെയും മൂവരുടെയും മരണ വിവരം അറിയിച്ചിരുന്നില്ല.
വെട്ടേറ്റുവെന്നും അവശതയിലാണെന്നുമാണ് അറിയിച്ചിരുന്നത്. അതോടെ മോഹാലസ്യപ്പെട്ട് അവശതയിലായ ഇരുവരെയും ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെയും മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കുന്നതിന് അല്‍പം മുമ്പാണ് മൂവരെയും ആശുപത്രിയില്‍നിന്ന് വീട്ടില്‍ കൊണ്ടുവന്നത്. 6.15ഓടെ ശിവന്റെയും വത്സലയുടെയും മൃതദേഹങ്ങള്‍ അങ്കമാലി എസ്.എന്‍.ഡി.പി ശാന്തിനിലയം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സ്മിതയുടെ മൃതദേഹം എടലക്കാട്ടുള്ള ഭര്‍തൃഗൃഹ വളപ്പിലാണ് സംസ്‌കരിച്ചത്. മൂത്ത മകന്‍ അതുല്‍ ചിതക്ക് തീകൊളുത്തി.
ആറു വര്‍ഷം മുന്‍പു മൂക്കന്നൂര്‍ കാളാര്‍കുഴിയിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ ബാബു തറവാട്ടുപറമ്പിലെ മരങ്ങള്‍ വില്‍പന നടത്തുന്നതിനു കച്ചവടക്കാരനുമായി സ്‌കൂട്ടറിലാണ് എത്തിയത്. സര്‍വേയറുടെ സഹായിയായ ശിവനും കൂലിപ്പണി കഴിഞ്ഞു വത്സയും വീട്ടിലെത്തിയിട്ട് കുറച്ചുനേരമേ ആയിരുന്നുള്ളൂ. മരങ്ങള്‍ വെട്ടിക്കൊള്ളാന്‍ മരിച്ചുപോയ അമ്മ മുന്‍പു പറഞ്ഞിട്ടുള്ളതാണെന്നു ബാബു അറിയിച്ചപ്പോള്‍, രേഖകളുമായി വന്നിട്ട് വെട്ടിക്കൊള്ളാന്‍ ശിവന്‍ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമായി. ഇതിനിടെ ബാബുവിന്റെ വീതത്തിലുള്ള തറവാട്ടുവീട്ടില്‍നിന്ന് വാക്കത്തിയെടുത്തു വന്ന് ആദ്യം വത്സയെ വെട്ടുകയായിരുന്നു. ഇതുകണ്ടു തടുക്കാനായി വന്ന സ്മിതയെയും ശിവനെയും വെട്ടി. തുടര്‍ന്ന് അടുത്തുനിന്ന കുട്ടികളെയും ആക്രമിച്ചു. ബാബുവിനെ കൂടെയുണ്ടായിരുന്ന മരക്കച്ചവടക്കാരന്‍ ശിവന്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, അയാളെ കഴുത്തില്‍ വാക്കത്തിവച്ചു ഭീഷണിപ്പെടുത്തിയ ശേഷമാണു വത്സയെ വെട്ടിയത്. വെട്ടേറ്റ ജ്യേഷ്ഠന്‍ ശിവന്‍ പ്രധാന റോഡിലേക്ക് ഓടിയപ്പോള്‍ ബാബു പിന്നാലെചെന്നു വെട്ടിവീഴ്ത്തി. ഇതിനു ശേഷം തിരിച്ചെത്തി സ്മിതയെ വീണ്ടും വെട്ടി മരണം ഉറപ്പാക്കി.
അമ്മയോടൊപ്പം ശിവരാത്രിക്കു പോകാനാണ് സ്മിത വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന സ്മിത ബഹളം കേട്ട് എഴുന്നേറ്റു വന്നതായിരുന്നു. സ്മിതയുടെ ഭര്‍ത്താവ് സുരേഷ് വിദേശത്താണ്. മരം വെട്ടുന്നതിനായി കുറച്ചുനാള്‍ മുന്‍പു ബാബു മറ്റൊരു മരക്കച്ചവടക്കാരനുമായി ഇവിടെ വന്നിരുന്നു. അന്നും വഴക്കുണ്ടായി. എന്നാല്‍, അന്നു പ്രകോപനങ്ങളില്ലാതെ ബാബു വാടക വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. തറവാടു വീട് ബാബുവിന്റെ പേരിലാണെങ്കിലും ഈ വീട് ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതിയായ ബാബു വൈകിട്ട് 6.45 നാണ് ആത്മഹത്യാശ്രമം നടത്തിയത്. സ്‌കൂട്ടറില്‍ ദേശീയപാതയുടെ ഉപറോഡിലൂടെ എത്തിയ ഇയാള്‍ നാട്ടുകാര്‍ കാണ്‍കെ വാഹനം കുളത്തിലേക്കു ചാടിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൊരട്ടി എസ്‌ഐ കെ.എസ്. സുബീഷ് മോന്‍, എഎസ്‌ഐ പി.ടി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറിഞ്ഞു കൊടുത്ത തുണികള്‍ കൂട്ടിക്കെട്ടിയ വടത്തിലൂടെ ഇയാള്‍ കരയ്ക്കു കയറി. തുടര്‍ന്നാണ് കൊലപാതക കേസിലെ പ്രതിയാണെന്ന വിവരം ഇയാള്‍ വെളിപ്പെടുത്തിയത്.
കുരുന്നുകള്‍ക്ക് നേരെയും വാക്കത്തിയോങ്ങി.. ഭയന്നു വിളിച്ച് ഓടി രക്ഷപെട്ട് അശ്വിനും അപര്‍ണയും
സ്വന്തം അമ്മയും മുത്തശ്ശനും അമ്മാമ്മയും കണ്‍മുന്നില്‍ ചോരചീന്തി മരിച്ചത് കണ്ട ആഘാതത്തിലാണ് കുടുംബത്തിലെ പേരക്കുട്ടികള്‍. ഉറ്റബന്ധു തന്നെ ജീവിതത്തിലെന്നേക്കും ദുരന്തം വിതച്ച കൊലയാളിയായി മാറിയപ്പോള്‍ വെട്ടേറ്റതിന്റെ നടുക്കത്തിലാണ് അശ്വിന്‍, അപര്‍ണ എന്നിവര്‍. ആശുപത്രിയില്‍ എത്തിയപ്പൊഴും എന്റെ അമ്മയെ കൊന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ് കുട്ടികള്‍. ശിവരാത്രി ആഘോഷിക്കാന്‍ അമ്മവീട്ടില്‍ എത്തിയതായിരുന്നു ഇവര്‍.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇവരുടെ മുന്നില്‍ ദാരുണമായ കൊലപാതകം നടക്കുന്നത്. ഓടിച്ചെന്ന അശ്വിനും അപര്‍ണയ്ക്കും വെട്ടേറ്റു. വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടത് അതുല്‍ മാത്രം. കൊലവിളിയുമായി അശ്വിനെയും ലക്ഷ്യം വച്ച പ്രതിയെ കണ്ട് അശ്വിന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തുമ്‌ബോള്‍ ഭീതിയോടെ ഇരുട്ടില്‍ നില്‍ക്കുകയായിരുന്നു അശ്വിന്‍. ഓടി രക്ഷപ്പെട്ടില്ലായിരുന്നില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലും ഉറ്റവരുടെ വേര്‍പാടോര്‍ത്തു വിലപിക്കുകയാണ് ഈ അമ്മ.
ഭര്‍തൃ സഹോദരന്‍ കൊലക്കത്തിയുമായി ഓടിച്ചെങ്കിലും കത്തിമുനയില്‍ നിന്നു ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു അറയ്ക്കല്‍ പരേതനായ ഷാജിയുടെ ഭാര്യ ഉഷ. എന്റെ കുടല്‍മാല എടുക്കുമെന്നു നേരത്തെ മുതല്‍ അവന്‍ പറയുമായിരുന്നു. ഉറ്റവരെ വെട്ടിവീഴ്ത്തുന്നതു തടയാനായി ചെന്നതാണ്. പക്ഷേ, അപ്പോഴേയ്ക്കും അവന്‍ എന്നെയും കൊല്ലാനായി പാഞ്ഞടുത്തു. എങ്ങോട്ടൊക്കെയൊ ഓടി. സ്‌കൂളില്‍ പഠിക്കുമ്‌ബോള്‍ എന്റെ കൈകൊണ്ടാണ് അവനു ചോറു വാരി കൊടുത്തത്. അവന്‍ എന്റെ ജീവനെടുക്കാനായി പാഞ്ഞടുത്തു. ഈശ്വരനാണ് ഓടാന്‍ തോന്നിച്ചത്. സര്‍വതും നശിപ്പിക്കാനുള്ള ധൃതിയിലായിരുന്നു കൊലയാളി ഉഷ പറഞ്ഞു.
https://www.facebook.com/Malayalivartha