102 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 51 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി

അന്‍പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 102 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഹിമാചല്‍പ്രദേശിലെ ലഹോള്‍ സ്പിതി ജില്ലയില്‍പെട്ട ധാക്കാ മഞ്ഞുമലയില്‍നിന്ന് കണ്ടെത്തി. എയ്‌റോ എന്‍ജിന്‍, ഫൂസ്ലാര്‍ജ്, ഇലക്ട്രിക് സര്‍ക്യൂട്ട്, പ്രൊപ്പല്ലര്‍, ഇന്ധനടാങ്ക് യൂണിറ്റ്, എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് വാതില്‍ എന്നിവയാണ് 13 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ജൂലൈ 26-ന് തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു.
98 സൈനികരും 4 ജീവനക്കാരുമായി വ്യോമസേനയുടെ എഎന്‍-12 ബിഎല്‍-534 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് കാണാതായത്. മലയാളികളായ സൈനികരും വിമാനത്തിലുണ്ടായിരുന്നു. ചണ്ഡീഗഢില്‍നിന്നു ലേയിലേക്കു പതിവു നിരീക്ഷണപ്പറക്കലിനു പുറപ്പെട്ടതായിരുന്നു വിമാനം. ലേ വിമാനത്താവളത്തിലേക്കു കുതിക്കവേ മോശം കാലാവസ്ഥയായതിനാല്‍ തിരിച്ചുവരാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കി. ഛണ്ഡിഗഡിലേക്ക് തിരിച്ചുപറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
റോത്തക് പാസിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശത്രുരാജ്യത്തിലായിരിക്കാം വിമാനം തകര്‍ന്നുവീണതെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. യാത്രികരെ ബന്ദികളാക്കിയിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ആദ്യ മൃതദേഹം കണ്ടെത്തിയതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.
അന്നുമുതല്‍ വിമാനാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അഞ്ചു പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. 2003-ല്‍ ചന്ദ്രഭംഗ കൊടുമുടി പ്രദേശത്ത് പര്‍വതാരോഹകരുടെ സംഘം സിപോയ് ബെലിറാമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. 2007 ഓഗസ്റ്റ് 9-ന് സേന നടത്തിയ തിരച്ചിലില്‍ മറ്റു മൂന്നു മൃതദേഹങ്ങളും കണ്ടെത്തി. 2018 ജൂലൈ ഒന്നിന് വെസ്റ്റേണ്‍ കമാന്‍ഡിലെ ദോഗ്ര സ്‌കൗട്ട്സിന്റെ നേതൃത്വത്തില്‍ സൈന്യത്തിന്റെ പര്‍വതാരോഹക സംഘം നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹവും വിമാനത്തിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ധാക്ക ഗ്ലേസിയറില്‍ 5240 മീറ്റര്‍ ഉയരത്തില്‍നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യാത്രികരുടെ ചില വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനുപിന്നാലെ മാസങ്ങളോളം നീണ്ട തിരിച്ചില്‍ നടപടികള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ച്ചയായ ഹിമപാതത്തെ തുടര്‍ന്ന് ഈ ഭാഗങ്ങള്‍ മഞ്ഞിനടിയല്‍ കുടുങ്ങിയ നിലയിലാണ്.
തകര്‍ന്നുവീണ വിമാനത്തില്‍ മലയാളികളായ സൈനികരും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ ആരെയും കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പില്‍ രാജപ്പനാണ് കാണാതായ ഒരാള്‍. പതിനെട്ടാമത്തെ വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന രാജപ്പന്‍ 1965-ലാണ് അവസാനം വീട്ടിലെത്തുന്നത്. ഇന്തോ - പാക് യുദ്ധത്തിനു ശേഷമായിരുന്നു ആ വരവ്. രണ്ടു മാസത്തെ അവധിക്കാണ് വന്നതെങ്കിലും പകുതിയായപ്പോഴേക്കും അതിര്‍ത്തിയില്‍ പിന്നെയും സംഘര്‍ഷം തുടങ്ങി. ഉടന്‍ മടങ്ങിയെത്താനുള്ള ഉത്തരവു വന്നപ്പോള്‍ തിരികെപ്പോയി. പിന്നെ അപകടവാര്‍ത്തയാണ് വീട്ടിലെത്തിയത്. അന്ന് 27 വയസ്സായിരുന്നു. നഷ്ടപരിഹാരമായി 20,000 രൂപയും അമ്മ ലക്ഷ്മിക്ക് പെന്‍ഷനും കിട്ടി.
https://www.facebook.com/Malayalivartha