ചിദംബരത്തിന്റെ കുരുക്ക് മുറുകുന്നു; ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വരും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിലക്കി
ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും രാജ്യസഭാ എംപിയുമായ പി ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ആവശ്യം പരിഗണിച്ചില്ല. രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു.
ജാമ്യ ഹർജിയിൽ പിഴവുള്ളതിനാൽ കേസ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നില്ല. ലിസ്റ്റ് ചെയ്യാതെ എങ്ങനെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. നാളെ ലിസ്റ്റ് ചെയ്താൽ ഹർജി പരിഗണിച്ചേക്കും. മുൻകൂർ ജാമ്യഹർജി ലിസ്റ്റ് ചെയ്‌ത കേസായി സുപ്രീം കോടതിയുടെ പരിഗണനയിൽ വരാത്ത സാഹചര്യത്തിൽ സി.ബി.ഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസങ്ങളൊന്നുമില്ല.
ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ഇന്നലെയും ഇന്നുമായി നാല് തവണയാണ് സിബിഐ, എൻഫോഴ്‍സ്മെന്‍റ് സംഘങ്ങൾ ജോർബാഗിലെ ചിദംബരത്തിന്‍റെ വസതിയിൽ എത്തിയിരുന്നു.
അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. ഇത് പ്രകാരം ഇന്നലെ അർദ്ധരാത്രി ചിദംബരത്തിന്റെ വീട്ടിൽ രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സി.ബി.ഐ പതിച്ചിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോർബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു.
രാവിലെ പത്തേമുക്കാലോടെ കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിന് മുൻപാകെയാണ് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പരാമർശിച്ചത്. എന്നാൽ അടിയന്തരമായി കേസ് പരിഗണിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് പറഞ്ഞ്, ജസ്റ്റിസ് രമണ കേസ് ഫയൽ ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിലേക്ക് നൽകി. അയോധ്യ കേസിൽ വാദം നടന്നുകൊണ്ടിരിക്കവെയാണ് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്.
എന്നാൽ ചിദംബരത്തിന്‍റെ ഹർജി 'ഡിഫക്ടീവ്' എന്ന ലിസ്റ്റിലാണ് സുപ്രീംകോടതി റജിസ്ട്രാർ പെടുത്തിയത്. ഹർജിയിൽ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കിൽ അത് 'ഡിഫക്ടീവ് ലിസ്റ്റിലാണ്' വരിക. അത് തിരുത്തി പുതിയത് സമർപ്പിക്കാൻ ഹർജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളിൽ തിരുത്തി നൽകിയാൽ ഹർജി ലിസ്റ്റ് ചെയ്യപ്പെടും.
https://www.facebook.com/Malayalivartha