എല്ലാ കാര്യങ്ങളിലും കുറ്റം പറഞ്ഞാല്‍ ജനങ്ങളില്‍ വിശ്വാസ്യത ഇല്ലാതാകും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള തന്‍റെ പരാമര്‍ശം വ്യക്തിപരമെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള തന്‍റെ പരാമര്‍ശം വ്യക്തിപരമെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. എല്ലാ കാര്യങ്ങളിലും കുറ്റം പറഞ്ഞാല്‍ ജനങ്ങളില്‍ വിശ്വാസ്യത ഇല്ലാതാകുമെന്നും ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും വേണം എന്നും ശശി തരൂർ പറഞ്ഞു. പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ വ്യക്തിബന്ധത്തില്‍ പ്രശംസിക്കുമ്പോള്‍ രാഷ്ട്രീയത്തിലും എന്തുകൊണ്ട് ആയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
വ്യക്തിപരമായല്ല, വസ്തുതകൾ വെച്ചാണ് എല്ലാ കാര്യത്തെയും വിലയിരുത്തേണ്ടതെന്നായിരുന്നു തരൂർ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കേണ്ടതില്ലെന്ന് താനടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ പ്രശംസിക്കണം. തെറ്റുചെയ്യുന്ന സമയത്തുള്ള വിമര്‍ശനങ്ങള്‍ക്കത് വിശ്വാസ്യത കൂട്ടും. ആറുവര്‍ഷമായി ഈ നിലപാടിനുവേണ്ടി വാദിക്കുകയാണെന്നുമായിരുന്നു തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
തന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ആളുകള്‍ വിളിച്ചു രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പാണോ എന്നന്വേഷിച്ചതായും തരൂർ വ്യക്തമാക്കി. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ മാറ്റവും ഇല്ലെന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ പാര്‍ട്ടിക്കകത്തെ അഭിപ്രായ സ്വാതന്ത്ര്യും ജനാധിപത്യവുമാണ് ഇത് കാണിക്കുന്നത്. ഇതെല്ലാം ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ്.
മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണം. 100-ല്‍ 99 തെറ്റുകള്‍ ചെയ്താലും ഒരു ശരിയുണ്ടെങ്കില്‍ അത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യും.
രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുതിയ തൊഴില്‍ സൃഷ്ടിക്കാത്തത് മാത്രമല്ല ഉള്ള തൊഴില്‍ കളയുന്ന നടപടി കൂടിയാണ് ചെയ്ത് വന്നത്. പ്രതിസന്ധി ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തിട്ടുണ്ട്. അതിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നോട്ട് നിരോധനമടക്കം മുന്‍പ് അവര്‍ തന്നെ ചെയ്ത തെറ്റായ കാര്യങ്ങളുടെ പ്രതിഫലനമാണ് പ്രതിസന്ധിക്ക് കാരണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
എല്ലായിപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതിന് പകരം നല്ല കാര്യങ്ങൾക്ക് പ്രശംസിക്കുകയും വേണമെന്ന് നേരത്തെ കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്‍വിയും പറയുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് മുന്നോട്ട് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എല്ലായ്‌പ്പോഴും ഗുണകരമാകില്ലെന്നായിരുന്നു ജയറാം രമേഷിൻറെ പ്രസ്താവന. സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. മോദിയെ എന്തിനും ഏതിനും വിമർശിക്കുന്നത് ശരിയല്ലെന്നാണ് മനു അഭിഷേക് സിംഗ്‌വിയുടെ അഭിപ്രായം.
അതേസമയം, കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകാതെ അന്തംവിട്ടിരിക്കുകയാണ് ബി.ജെ.പി നേതാക്കൾ. ഇരുനേതാക്കളും പാർട്ടിവിട്ട് ബിജെപിയിലേക്ക് ചേക്കാറാനുള്ള തയ്യാറെടുപ്പാണോ എന്നാണ് ബി.ജെ.പി നേതാക്കൾ പങ്കുവയ്ക്കുന്ന ആശങ്ക. രാഷ്ട്രീയ എതിരാളിയെ പുകഴ്‌ത്തി ഉന്നത നേതാക്കൾ രംഗത്തുവന്നത് കോൺഗ്രസിന് സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റ ക്ഷീണത്തിൽ നിന്നും ഇതുവരെ പാർട്ടി മോചനം നേടിയിട്ടില്ല. കൂടാതെ കേന്ദ്ര നേതൃസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയും പിൻവാങ്ങിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ തങ്ങളുടെ നേതാക്കൾ തന്നെ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ആകാഷയോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha