ലഷ്കർ ഭീകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടിനെ തുടർന്ന് വേളാങ്കണ്ണി പള്ളി പൂര്‍ണമായും സൈനിക വലയത്തിൽ; തീർത്ഥാടകരെ കടത്തിവിടുന്നത് കര്‍ശന പരിശോധനകള്‍ക്ക് ശേഷം...

ഈ മാസം 29ന് പെരുന്നാള്‍ ആരംഭിക്കുന്ന വേളാങ്കണ്ണി പള്ളി പൂര്‍ണമായും സൈനിക വലയത്തിൽ. ലഷ്കര്‍ ഭീകരര്‍ എത്തിയതായ സംശയത്തെത്തുടര്‍ന്നാണ് വേളാങ്കണ്ണി പള്ളിയിൽ സൈനികർ സുരക്ഷയൊരുക്കിയത്. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്. തമിഴ്നാട്ടില്‍ അതിര്‍ത്തി ജില്ലകളിലെ ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു.
സംസ്ഥാനത്തേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിച്ചാണു കടത്തിവിടുന്നത്. സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് നായ, ബോംബ് ഡിറ്റക്ടര്‍, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ ഉപയോഗിച്ചു പരിശോധനയുണ്ട്. ഭീകരര്‍ എത്തിയതായി സംശയിക്കുന്ന കോയമ്ബത്തൂരിന്റെ സമീപ പ്രദേശങ്ങളായ ഈറോഡ്, തിരുപ്പൂര്‍, നീലഗിരി, പൊള്ളാച്ചി, ഊട്ടി, ധര്‍മപുരി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാണ്. സംശയാസ്പദമായി കാണുന്ന ആളുകളെക്കുറിച്ചു വിവരം നല്‍കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകള്‍ക്കു പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വേളാങ്കണ്ണി പള്ളി പരിസരത്തിന് പുറമെ, ഊട്ടി വെല്ലിങ്ടണിലെ കരസേന കാര്യാലയം, കോയമ്പത്തൂരിലെ വ്യോമതാവളം, ശബരിമല ക്ഷേത്രം എന്നിവയും ലക്ഷ്യം വെക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ശ്രീലങ്ക വഴിയാണ് ഭീകരർ തമിഴ്‌നാട്ടിൽ എത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുറിയും ഭസ്മവുമൊക്കെ തൊട്ട് വേഷം മാറിയാണ് സംഘം കോയമ്പത്തൂരിലുള്ളത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും പറയുന്നു. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ പോലീസ് കമ്മിഷണർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. തീരദേശ ജില്ലകളിലും നിരീക്ഷണം നടത്തുന്നുണ്ട്. ലഷ്കർ ഭീകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടിനെത്തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും പോലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ടെന്ന് പോലീസ് മേധാവിമാർ അറിയിച്ചു. എന്നാൽ, ആശങ്കപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടെന്നും ജാഗ്രത പുലർത്തിയാൽ മാത്രം മതിയെന്നും തമിഴ്നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠിയും കേരള ഡി.ജി.പി. ലോക്നാഥ് ബെഹ്‌റയും അറിയിച്ചിരുന്നു.
കോയമ്പത്തൂരിൽ പത്ത് കമ്പനി ദ്രുതകർമസേനയെ നിയോഗിച്ചിരുന്നുവെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ സുമിത് ഷാരൺ അറിയിച്ചിരുന്നു. വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിലും മുൻകരുതൽ നടപടികളെടുത്തിട്ടുണ്ടെന്ന് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ എ.കെ. വിശ്വനാഥൻ പറഞ്ഞു. മധുര മീനാക്ഷി, രാമേശ്വരം, തിരുവണ്ണാമലൈ ക്ഷേത്രങ്ങൾക്കും സുരക്ഷ ശക്തിപ്പെടുത്തി. ഇതിനുപുറമെയാണ് വേളാങ്കണ്ണി പള്ളിക്കു ചുറ്റുമായി കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചത്.
ഒരു പാകിസ്താൻ സ്വദേശിയുണ്ടെന്നല്ലാതെ മറ്റുള്ളവർ ഏത് രാജ്യത്തുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നു ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കിരുന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
വേളാങ്കണ്ണി പെരുന്നാളിനിടെ ആക്രമണം നടത്താനുള്ള പദ്ധതിയുമായി ഒരു പാകിസ്താൻകാരനും അഞ്ച് ശ്രീലങ്കൻ തമിഴ് വംശജരുമുൾപ്പെടെ ആറു ലഷ്‌കറെ തൊയ്ബ ഭീകരരാണ് കോയമ്പത്തൂരിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത്.ശ്രീലങ്കയിൽനിന്ന് ബോട്ടുമാർഗം തമിഴ്‌നാട്ടിലെത്തിയ സംഘത്തെ ഓഗസ്ത് 21-ന് കോയമ്പത്തൂരിലെത്തിയതായാണ് വിവരം. ഇതേത്തുടർന്നാണ് തമിഴ്നാട്ടിലും കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുള്ളത്. കോയമ്പത്തൂർ ദേശീയ അന്വേഷണ എജൻസി (എൻ.ഐ.എ.)യുടെ സംഘവും പ്രത്യേകാന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























