മോദിയുടെ കാൽ ചുവട്ടിൽ ഭീകരാക്രമണത്തിന് പദ്ധതിയുമായി ലഷ്‌കര്‍ ഇ തൊയ്ബ; വാരാണസിയില്‍ ഭീകരാക്രമണത്തിന് ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോര്‍ട്ട്; ജാഗ്രത നിർദ്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഭീകരാക്രമണത്തിന് ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിനായി ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ വാരാണസിയല്‍ രഹസ്യ താവളം ഒരുക്കിയതായും രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഭീകരാക്രമണ പദ്ധതികളുമായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ലഷ്‌കര്‍ ഭീകരര്‍ പലപ്പോഴായി വാരാണസിയിലെത്തി സജ്ജീകരണങ്ങള്‍ ഒരുക്കിയതായാണ് ഇന്റലിജന്‍സ് റിപ്പോർട്ടിൽ പറയുന്നത്. ഉമര്‍ മദനി എന്ന ഭീകരന്റെ പേര് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഇയാള്‍ക്കൊപ്പം നേപ്പാള്‍ സ്വദേശിയായ മറ്റൊരാളുമുണ്ടെന്ന വിവരവും ഇന്റലിജൻസ് പുറത്തു വിട്ടു. കഴിഞ്ഞ മെയ് മാസത്തില്‍ ഇവര്‍ നാലുദിവസത്തോളം വാരാണസിയില്‍ താമസിച്ചിരുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ വ്യാപിപ്പിക്കാനും ആക്രമണങ്ങള്‍ നടത്താനുമുള്ള പദ്ധതികള്‍ ഈ ദിവസങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കാമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മെയ് എഴുമുതല്‍ 11 വരെയാണ് ഇവര്‍ വാരാണസിയിലെ ഒരു വിശ്രമകേന്ദ്രത്തില്‍ താമസിച്ചിരുന്നത്. ഈ ദിവസങ്ങള്‍ക്കിടെയില്‍ ഉമര്‍ മദനി നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തിയതായും വിവരങ്ങളുണ്ട്. ലഷ്‌കര്‍ ഇ തോയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഉമര്‍ മദനിയെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ലഷ്‌കര്‍ ഭീകരര്‍ ഉത്തര്‍പ്രദേശിലെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ജൂണില്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിനായി പ്രത്യേക താവളങ്ങള്‍ ഒരുക്കിയതായും കണ്ടത്തുകയും അക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നത്.
പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഭീകരാക്രമണത്തിന് പുതിയ വഴികള്‍ തേടുന്നതായി നാവികസേനാ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവര്‍ കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് വെളിപ്പെടുത്തി. ഭീകരാക്രമണങ്ങള്‍ക്കായി ജെയ്ഷെ മുഹമ്മദിന്‍റെ മുങ്ങല്‍ വിദഗ്ധരായ ചാവേറുകള്‍ കടലിനടിയില്‍ കൂടി എങ്ങനെ ആക്രമണം നടത്താം എന്ന കാര്യത്തില്‍ പരിശീലനം നേടികൊണ്ടിരിക്കുകയാണെന്നും ജെയ്‌ഷെയുടെ ഈ പുതിയ പദ്ധതി ഭീകരവാദത്തിന്‍റെ മാറിയ മുഖങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സമുദ്രതീരമേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന, സംസ്ഥാന സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവ ചേര്‍ന്ന സംവിധാനമാണിത്. കടല്‍വഴിയുള്ള നുഴഞ്ഞുകയറ്റമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണെന്നും ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചുവരുന്നത് നാവികസേന നിരീക്ഷിക്കുന്നുണ്ടെന്നും അഡ്‌മിറല്‍ അറിയിച്ചു.
ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. റെയില്‍വെ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും പൂര്‍ണ നിരീക്ഷണത്തിലാക്കി. ടാക്‌സി സര്‍വീസുകളും പൂര്‍ണമായും നിരീക്ഷണത്തിലാണ്. ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, ആളൊഴിഞ്ഞ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിരീക്ഷണവും പ്രത്യേക പട്രോളിംഗും ഏര്‍പ്പെടുത്തി. സംസ്ഥാന അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയത്. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളും മറ്റും സുക്ഷ്മമായി പരിശോധിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 1500 പൊലീസുകാരെ അധികമായി ചെന്നൈയില്‍ മാത്രം നിയോഗിച്ചു. സായുധ പൊലീസിനെയും പരിശോധനയ്ക്കായി നിയോഗിച്ചു.
https://www.facebook.com/Malayalivartha