പുത്തന്‍തന്ത്രങ്ങളുമായി അമിത് ഷാ; രാജ്യത്തെ എല്ലായിടത്തും പാര്‍ട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി രംഗത്ത്
രാജ്യത്തെ എല്ലായിടത്തും പാര്‍ട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി രംഗത്ത്. പ്രതിപക്ഷനിരയിലെ വിള്ളല്‍ ഫലപ്രദമായി ഉപയോഗികാണാൻ ബിജെപിയുടെ തീരുമാനം. സെപ്തംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം. ജമ്മുകാശ്മീരില്‍ മോദിസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ച് രാജ്യത്തെ ചെറുപട്ടണങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിയാണ് ബിജെപി പുതിയ രാഷ്ട്രീയ തന്ത്രങ്ങൾക്കായി തുടക്കമിടുന്നത്.
ഇതിനായി ജമ്മുവിലെ ഏഴു ചെറുപട്ടണങ്ങളുള്‍പ്പടെ രാജ്യത്തെ 370 സ്ഥലങ്ങളാളാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ് കേവലം നൂറുദിവസങ്ങള്‍ക്കകം കൈക്കൊണ്ട നടപടികളെ കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ കുറിച്ചും ഇതിലൂടെ ഒറ്റ രാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുത്തതിനെ കുറിച്ചുമാണ് പ്രചരണത്തില്‍ പ്രാധാന്യം നല്‍കുന്നത്. കാശ്മീരില്‍ ആഗസ്റ്റ് അഞ്ചിനെടുത്ത സുപ്രധാന തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികളുടേതടക്കമുള്ള പിന്തുണയാണ് ലഭിച്ചതെന്നും കോണ്‍ഗ്രസിനുള്ളിലെ തന്നെ നേതാക്കള്‍ സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചത് രാഷ്ട്രീയ നേട്ടമാക്കാനുമാണ് ബി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നത്.
ഒരു ഭരണഘടന ഒരു രാജ്യം എന്ന ആശയത്തിലൂന്നിയുള്ള റാലികളില്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ സംഭാഷണങ്ങള്‍ പ്രചരിപ്പിക്കും.
2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു.
അതേസമയം മുത്തലാഖിനും കശ്മീരിനും പിന്നാലെ ഇടതുതീവ്രവാദികളെ ഒതുക്കലാവും കേന്ദ്രസർക്കാരിന്റെ അടുത്തലക്ഷ്യമെന്ന സൂചനയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വന്നു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.മാവോവാദി സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പശ്ചിമബംഗാളില്‍നിന്നൊഴികെയുള്ള മുഖ്യമന്ത്രിമാര്‍ അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
‘ജനാധിപത്യ ആശയങ്ങള്‍ക്കു വിരുദ്ധരായ ഇടതുതീവ്രവാദികളുടെ വേരറുക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞാബദ്ധരാണ്’ യോഗത്തിനു ശേഷം അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനൊരു തടസ്സം ഇടതുതീവ്രവാദത്തില്‍ അധിഷ്ഠിതമായ മാവോവാദമാണെന്നാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വന്‍വിജയം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് ആര്‍.എസ്.എസ്. വിലയിരുത്തുന്നത്.
നാഗരിക നക്സല്‍വാദത്തിനെതിരെ ഈയിടെ ബി.ജെ.പി ആര്‍.എസ്.എസ്. നേതാക്കള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അവികസിത മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മാവോവാദികളുടെ നഗരങ്ങളിലെ അനുയായികളാണ് നാഗരിക നക്സലുകള്‍ എന്നാണ് ആര്‍.എസ്.എസ്. വാദം.
ഏകീകൃത സിവില്‍ കോഡിലേക്കുള്ള യാത്രയിലെ രണ്ട് വിലങ്ങുതടികളായ മുത്തലാഖും കശ്മീരിനുള്ള പ്രത്യേക പദവിയും കേന്ദ്രം ഇതിനോടകം ഇല്ലാതാക്കി. സ്വാഭാവികമായും അടുത്ത നീക്കം മാവോവാദികള്‍ക്കു നേരെയായിരിക്കാനാണു സാദ്ധ്യതയെന്ന് ബി.ജെ.പി. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കലാവും മറ്റൊന്ന്.
https://www.facebook.com/Malayalivartha