ഇമ്രാന് തരൂരിന്റെ താക്കീത്; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ
ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൽ 370 പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും നേരിടുന്ന പ്രതിസന്ധിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ എം.പി രംഗത്ത് വന്നിരിക്കുകയാണ്. ഇതാണ് കോൺഗ്രസ് എക്കാലവും പറഞ്ഞതെന്നും കാശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും ശശി തരൂർ ട്വീറ്ററിൽ കുറിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ രീതിയെ കോൺഗ്രസ് എതിർക്കുന്നു. കാരണം അത് ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസ് പാർട്ടിയുടെ ഈ നിലപാട് മുതലെടുക്കാൻ പാകിസ്ഥാൻ ശ്രമിക്കേണ്ടെന്നും തരൂർ ട്വീറ്റിൽ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കശ്മീര്‍ വിഷയത്തിലടക്കം സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. അതില്‍ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്താന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുല്‍ വ്യക്തമാക്കി.
നേരത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് പോയ അദ്ദേഹമടക്കമുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് രാഹുല്‍ പാകിസ്ഥാനെതിരെ കടുത്ത ഭാഷയില്‍ പരസ്യ പ്രതികരണം നടത്തിയത്.
അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ. ഒക്ടോബറില്‍ ഹരജികളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ ഒരു കൂട്ടം ഹരജികള്‍ പരമോന്നത കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. എല്ലാ ഹരജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഈ ഹരജികളില്‍ സുപ്രീംകോടതി കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സോളിസിറ്റര്‍ ജനറലും കോടതിയില്‍ ഉണ്ടെന്നിരിക്കെ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്ന കേന്ദ്രത്തിന്‍െറ വാദത്തോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചു. കോടതിയില്‍ പറയുന്നതെല്ലാം ഐക്യരാഷ്ട്രസഭയുടെ മുമ്ബാകെ അയച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി..
മേഖലയിലെ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ ആശയവിനിമയ രീതികളും പുന:സ്ഥാപിക്കണമെന്ന ഹരജികളില്‍ കോടതി കേന്ദ്രത്തിന്‍െറയും ജമ്മു കശ്മീര്‍ ഭരണകൂടത്തിന്‍െറയും പ്രതികരണം തേടി. ഏഴു ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ ആണ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ പരാതിയുമായി എത്തിയത്. കശ്മീരിലെയും ജമ്മുവിലെ ചില ജില്ലകളിലെയും മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
ഇടതു നേതാവ് യൂസുഫ് തരിഗാമിയെ കാണുന്നതിനായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മാതാപിതാക്കളെ കാണാന്‍ നിയമബിരുദ വിദ്യാര്‍ഥിക്കും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി ഇന്ന് അനുവാദം നല്‍കി.
https://www.facebook.com/Malayalivartha