മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശിവസേന സഖ്യമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി
മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വീണ്ടും വഷളാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പിഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യത്തില്‍ ബി.ജെ.പി. നേതാക്കളാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശിവസേന ആദിത്യ താക്കറെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നത്, ഇതുകൂടാതെ ബിജെപി രാജ് താക്കറെയ്‌ക്കെതിരെ റെയ്ഡ് നടത്തിയതുമെല്ലാം കൊണ്ടും ഇരുപാര്‍ട്ടികളും തമ്മില്‍ ബന്ധം മോശമാക്കിയിരിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ശിവസേന സഖ്യം വേണമെന്ന നിലപാടിലാണ്
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും ശിവസേനയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കുമെന്നും ബാക്കി സീറ്റുകള്‍ എന്‍.ഡി.എ.യിലെ മറ്റുപാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും അറിയിച്ചത് കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. ശിവസേനയും ബി.ജെ.പി.യും 135 വീതം സീറ്റുകളിലും ബാക്കി 18 സീറ്റുകളില്‍ മറ്റുള്ളവരും മത്സരിക്കാനായിരുന്നു ധാരണ. എന്നാല്‍ ഇത്തരത്തിലുള്ള സീറ്റ് വിഭജനത്തോട് ബി.ജെ.പി. സംസ്ഥാന നേതാക്കൾക്ക് അനുകൂല സമീപനമല്ല ഉള്ളത്. സീറ്റുകൾ വിഭജിക്കുകയാണെങ്കിൽ പുതുമുഖങ്ങള്‍ക്ക് അവസരം കുറയുമെന്നാണ് ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ അഭിപ്രായം.
ശിവസേനയും ഇതുസംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ശിവസേനയുമായി സഖ്യം ചേരാതെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി. ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റുവിഭജനത്തില്‍ തര്‍ക്കമില്ലെന്നും പക്ഷേ, സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒറ്റയ്ക്ക് നിന്നാലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടാനാകുമെന്നാണ് ബിജെപി നേതാക്കളില്‍ വലിയൊരു പങ്കും വിശ്വസിക്കുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് ഇരുപാര്‍ട്ടികളും 2014 ലില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ ബിജെപിക്ക് 122 സീറ്റ് കിട്ടി. ശിവസേന 63 സീറ്റില്‍ ഒതുങ്ങി. പക്ഷേ തിരഞ്ഞടുപ്പിന് ശേഷം വീണ്ടും ഇരുപാര്‍ട്ടികളും കൈകോര്‍ക്കുകയായിരുന്നു.
എന്നാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയാവുകയെന്നാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി സഖ്യം വേണ്ടെന്നാണ് നേതാക്കള്‍ ഒരേസ്വരത്തില്‍ പറയുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ വലിയ നേട്ടം ലഭിച്ചതിന്റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്. ശിവസേന ബിജെപിയുടെ കരുത്തിലാണ് നില്‍ക്കുന്നതെന്നും, ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു.
സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ പാട്ടീലിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പിടിമുറുക്കിയിരിക്കുകയാണ്. ശിവസേനയെ ആവശ്യമില്ലെന്നാണ് പാട്ടീല്‍ പ റയുന്നത്. 2014ല്‍ വലിയ കരുത്തില്ലാതിരുന്നിട്ടും 122 സീറ്റുകള്‍ ബിജെപി നേടി. ഇന്ന് മഹാരാഷ്ട്രയില്‍ ശക്തമാണ് ബിജെപിയെന്നും, ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാണെന്നും പാട്ടീല്‍ വിഭാഗം പറഞ്ഞു.
https://www.facebook.com/Malayalivartha