മോദിയുടെ ചലഞ്ചിന് പിന്തുണയുമായി തരൂർ; മോദി സ്തുതിക്ക് പിന്നാലെ ഭാഷാ ചലഞ്ചും ഏറ്റെടുത്തു
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പ്രധാന ചർച്ചാ വിഷയം ശശി തരൂരും മോദി സ്തുതിയും ആയിരുന്നു. ശശി തരൂരിന്റെ മോദി സ്തുതിയുടെ പേരിലുള്ള കൊലാഹലങ്ങള്‍ അടങ്ങി വരുന്നേയുള്ളു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ #Language challenge ന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍ എം.പി. ഒരു ദിവസം പുതുതായി ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയിലെ വാക്ക് പഠിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവച്ച ചലഞ്ച്.
ചലഞ്ചിന് പിന്തുണയുമായി ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ രംഗത്തെത്തിയത്. പിന്തുണയ്ക്കൊപ്പം 'ബഹുവചനം' എന്ന വാക്കിന്റെ ഇംഗ്ലീഷ്, ഹിന്ദി വാക്കുകള്‍ പരിചയപ്പെടുത്തുകയും ചെയ്തു.
ഇന്നത്തെ വാക്കായി തരൂർ തിരഞ്ഞെടുത്തത് Pluralism ആണ്. എന്നാൽ പ്ലൂറലിസത്തിന് മലയാള അർഥം നൽകിയപ്പോൾ തരൂരിന് പിശകുപറ്റി. ബഹുസ്വരത ബഹു വചനം എന്നായിപ്പോയി. ട്വീറ്റിലെ പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ തരൂർ അതും ജനാധിപത്യ സംവാദത്തിന്റെ മനോഹരമായ മറ്റൊരു വേദിയാക്കി അത് മാറ്റി. വരും ദിവസങ്ങളിൽ മൂന്ന് ഭാഷകളിൽ ഒരോ വാക്ക് വീതം ട്വീറ്റ് ചെയ്യുമെന്നും തരൂർ പറഞ്ഞു.
ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം. അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമുള്ള ഇന്ത്യയെ വാർത്തെടുക്കാൻ ഫിറ്റ് ഇന്ത്യ ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഉറപ്പിച്ച് നിർത്താൻ ലാഗ്വേജ് ചലഞ്ച് പ്രഖ്യാപിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരനും ഇന്ത്യയിലെ മറ്റു ഭാഷകളിലെ ഓരോ വാക്ക് വീതം ഒരു ദിവസം പഠിക്കുക. അതിലൂടെ ഭാഷ അറിയുക. വൈവിധ്യങ്ങളെ അംഗീകരിക്കുക. ഭാഷയുടെ പേരിലെ ഭിന്നതകൾ ഇല്ലാതാക്കുക എന്നിങ്ങനെയാണ് ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം.
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി ശശി തരൂരിനോട് വിശദീകരണം തേടിയിരുന്നു. അതിന് മറുപടിയായി താന്‍ മോദിയെ സ്തുതിച്ചിട്ടില്ലെന്നും, മോദി വിരുദ്ധ നിലപാടുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് തരൂര്‍ പറഞ്ഞു. എന്നാൽ മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ അദ്ദേഹത്തെ വിമര്‍ശിക്കാനുമാകൂ എന്ന് പറഞ്ഞ തരൂർ പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിച്ചതിന്‍റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.ജയറാം രമേശും മനു അഷേക് സിംഗ്‌വിയും പൊതുവേദിയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. എന്നാല്‍ താന്‍ ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഒറ്റ ട്വീറ്റിലൂടെ മാത്രം എങ്ങനെയാണ് താന്‍ മോദിയെ സ്തുതിച്ചെന്ന് പറയാന്‍ സാധിക്കുമെന്നും ശശി തരൂര്‍ ചോദിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും മുന്നോട്ട് വന്നു. പിന്നാലെ ശശി തരൂരും ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. അതേസമയം, ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മോദിയെ കൂടുതൽ പുകഴ്‌ത്തേണ്ടെന്ന് പറഞ്ഞ ചെന്നിത്തലയെ തന്നെ പഠിപ്പിക്കാൻ ആരും നോക്കേണ്ടേന്ന് പറഞ്ഞാണ് തരൂർ നേരിട്ടത്.
https://www.facebook.com/Malayalivartha