ഗുരുവായൂർ സന്ദർശിച്ച മോദിയെ പ്രളയം വന്നപ്പോൾ കണ്ടില്ല... മോദിയെ വിമർശിച്ച് രാഹുൽ
പ്രളയത്തിൽ നിന്നും അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിനു താങ്ങായി കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ഓരോ പ്രദേശങ്ങളും വിലയിരുത്തുവാനായി സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധി പുതിയ പരാമർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിന്റെ പ്രളയ പുനരധിവാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാണ് വയനാട് എംപി രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. ഗുരുവായൂർ സന്ദർശിച്ച മോദി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദർശിക്കണമായിരുന്നുവെന്നാണ് രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
മോദി ഗുരുവായൂർ സന്ദർശിച്ചതിന് പിന്നാലെയാണ് നിരവധി ആളുകളുടെ മരണത്തിനും നാശനഷ്ടങ്ങൾക്കും ഇടയാക്കിയ വൻ പ്രളയവും കേരളത്തിലെത്തിയത്. ആ സമയത്ത് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും മോദി സന്ദർശിക്കേണ്ടതായിരുന്നു. കേരളം ഇപ്പോഴും ദുരിതത്തിലാണ്. പ്രളയം ബാധിച്ച മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പോലുള്ള ദുരിതാശ്വാസ സഹായത്തിനായി കേരളവും കാത്തിരിക്കുകയാണ്. കേരളത്തോട് കാണിക്കുന്നത് അനീതിയാണെന്നുമാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
അതോടൊപ്പം തന്നെ പ്രളയം താറുമാറാക്കിയ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം തുടരുകയാണ്. ചൊവ്വാഴ്ചയാണ് ദുരിത ബാധിതരെ നേരിൽ കാണാനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും തുടർന്ന് പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരുമാനിക്കാനുമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് വയനാട്ടിലെ എം.പിയായ രാഹുൽ ഗാന്ധി ആദ്യമെത്തിയത്. തുടർന്ന് വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെ സന്ദർശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha