ഗുരുവായൂരപ്പനെ കണ്ട കണ്ണിൽ മോദി കേരളത്തെ കണ്ടില്ലേ; കേരളത്തിന്റെ പ്രളയ പുനരധിവാസത്തിൽ മോദി കണ്ണടച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി രംഗത്ത്. കേരളത്തിന്റെ പ്രളയ പുനരധിവാസത്തിൽ മോദി കണ്ണടച്ചുവെന്ന് രാഹുൽ ആഞ്ഞടിച്ചു. ഗുരുവായൂർ സന്ദർശിച്ച മോദി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദർശിക്കണമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
മോദി ഗുരുവായൂർ സന്ദർശിച്ചതിന് പിന്നാലെയാണ് നിരവധി ആളുകളുടെ മരണത്തിനും നാശനഷ്ടങ്ങൾക്കും ഇടയാക്കിയ വൻ പ്രളയം കേരളത്തിലെത്തിയത്. ആ സമയത്ത് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും മോദി സന്ദർശിക്കേണ്ടതായിരുന്നു. കേരളം ഇപ്പോഴും ദുരിതത്തിലാണ്. പ്രളയം ബാധിച്ച മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പോലുള്ള ദുരിതാശ്വാസ സഹായത്തിനായി കേരളവും കാത്തിരിക്കുകയാണ്. കേരളത്തോട് കാണിക്കുന്നത് അനീതിയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം, പ്രളയം വിഴുങ്ങിയ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം നടത്തി. ചൊവ്വാഴ്ചയാണ് ദുരിത ബാധിതരെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസിലാക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരുമാനിക്കാനും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. തുടർന്ന് വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെ സന്ദർശിച്ചു. മലപ്പുറം ജില്ലകളിലൂടെ നാല് ദിവസം നീണ്ട പര്യടനം നടത്തിയ രാഹുല്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. അടുത്ത മാസം പതിനഞ്ചിന് മുന്‍പായി രാഹുല്‍ ഒരിക്കല്‍ കൂടി മണ്ഡലത്തിലെത്തുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദർശനം വഴിക്കടവ് ആനമറിയില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ മൈമൂന, സാജിദ എന്നിവരുടെ കുടുംബത്തെയായിരുന്നു. കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും രാഹുലിനെ കാണാന്‍ എത്തിയിരുന്നു. ഇരുവര്‍ക്കും എല്ലാവിധ സഹായങ്ങളും രാഹുല്‍ ഉറപ്പ് നല്‍കി. രാഹുലിനെ കാണുന്നതിനായി നിരവധി പേരാണ് വഴിക്കടവില്‍ എത്തിയത്.
അതേസമയം പ്രളയത്തില്‍ തകര്‍ന്ന് പോയ നിലമ്ബൂരിലെ പാതാര്‍ സന്ദര്‍ശിക്കാൻ തീരുമാനമുണ്ടായിരുന്നെങ്കുലും മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. പ്രളയത്തില്‍ ഒലിച്ചുപോയ ചുങ്കത്തറ കൈപിനി പാലവും രാഹുല്‍ സന്ദര്‍ശിച്ചു.
മഴയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനർനിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ കത്തയക്കുകയും ചെയ്തിരുന്നു.
ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ദുരന്തബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha