മോദിയെ 'കമാന്‍ഡര്‍ ഇന്‍ കള്ളന്‍' ആക്കി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചു. ഒക്ടോബര്‍ മൂന്നിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുംബൈ ഗിര്‍ഗാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാജസ്ഥാനില്‍ നടന്ന ഒരു പൊതു റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നതാണ് കേസ്. പ്രധാനമന്ത്രിയെ 'കമാന്‍ഡര്‍ ഇന്‍ കള്ളന്‍' എന്ന് ഉള്‍പ്പടെ വിളിച്ച് അപമാനിച്ചെന്നാണ് പരാതി. ബിജെപി നേതാവ് മഹേഷ് ശ്രീമലാണ് പരാതി നല്‍കിയിരിക്കുന്നത്.
റാലി കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സോഷ്യല്‍മീഡിയയിലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന് പരാതി നല്‍കാന്‍ നിയമാധികാരമുണ്ടെന്നു വിലയിരുത്തിയ കോടതി പരാതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് ഒക്ടോബര്‍ 3 ന് മുന്‍പായി കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.
രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയ്‌ക്കെതിരെ ഉപയോഗിച്ച പ്രധാന ആയുധം റഫാല്‍ ഇടപാടായിരുന്നു. പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വെച്ചുള്ള രാഹുലിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് പോലുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി കള്ളൻ ആണെന്ന് സുപ്രീം കോടതിയും അംഗീകരിച്ചെന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞിരുന്നു. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്യുകയായിരുന്നു. കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു എന്ന രാഹുലിന്‍റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ വാദം നടന്നപ്പോൾ രാഹുൽ ഗാന്ധി തന്‍റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. സത്യവാങ്മൂലത്തിൽ ബ്രാക്കറ്റിൽ എഴുതിയ ഭാഗത്തായിരുന്നു ഖേദപ്രകടനം.
എന്നാൽ ഖേദപ്രകടനം മതിയാകില്ലെന്നും നിരുപാധികം മാപ്പുപറയണം എന്നുമായിരുന്നു ബിജെപിയുടെ നിലപാടി. നടപടികളുമായി മുന്നോട്ട് പോകും എന്ന സൂചന സുപ്രീം കോടതിയും നൽകി. രാഹുൽ ഗാന്ധി മാപ്പുപറയുന്നു എന്ന് അന്നുതന്നെ അദ്ദേഹത്തിന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. 'ചൗകീദാർ ചോർ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക് കേൾക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
തുടർന്ന് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയോട് നിർദേശിച്ചു. ഇന്ന് സുപ്രീം കോടതി 'കാവൽക്കാരൻ കള്ളനാണ് എന്ന് കോടതി കണ്ടെത്തി' എന്ന പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. എന്നാൽ 'ചൗക്കീദാർ ചോർ ഹെ' എന്ന മുദ്രാവാക്യം പിൻവലിക്കില്ലെന്ന് രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha