കോവിഡിന് മുന്നിൽ പകച്ച് ലോകം! മരണം 59,000 കടന്നു... ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി; കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്... ഇറ്റലിയിലും സ്പെയിനിലും അതീവ ഗുരുതരം
ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് ആവര്‍ത്തിക്കുന്നു. ലോകത്ത് ഇതുവരെ 59,140 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഏപ്രില്‍ 3-ന് മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്‍കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇറ്റലിയില്‍ മരണം 14,681 ആയി. 24 മണിക്കൂറിനിടെ 932 പേര്‍ കൂടി മരിച്ചതോടെ സ്പെയിനില്‍ മരണ സംഖ്യ 11,000 കടന്നു.
രോഗബാധിതര്‍ ഒരു ലക്ഷത്തി പതിനെട്ടായിരത്തോളമായി. ഇറാനില്‍ 3300 ഓളം ആളുകളാണ് ഇതുവരെ മരിച്ചത്. ബ്രിട്ടനില്‍ ജീവന്‍ നഷ്ടമായത് മൂവായിരത്തോളം പേര്‍ക്കാണ്. 20 വയസ്സില്‍ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി ഉത്തരവിട്ടു. ബുധനാഴ്ചയാണ് അമേരിക്കയില്‍ ഇതിന് മുമ്ബ് ഒരു ദിവസം ഏറ്റവും കൂടുതല്‍ മരിച്ചത്. അന്ന് മാത്രം മരിച്ചത് 946 പേരാണ്. അമേരിക്കയില്‍ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുന്നു എന്നതിന്‍റെ സൂചനയാണിത്. 2,73,880 കേസുകളാണ് ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha