'ഭാരതമോ 'ഹിന്ദുസ്ഥാനോ !; രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
'ഇന്ത്യയെന്നല്ല, 'ഭാരതം' അല്ലെങ്കില്‍ 'ഹിന്ദുസ്ഥാന്‍', അങ്ങനെ വേണം പറയാന്‍': രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 'ഇന്ത്യ'യെന്ന പരാമര്‍ശത്തിന് പകരം 'ഭാരത'മെന്നോ 'ഹിന്ദുസ്ഥാ'ന്‍ എന്നോ ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായാണ് ഡല്‍ഹി സ്വദേശി സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുകയാണ്.
ഇങ്ങനെ ചെയ്യുന്നത് ഇന്ത്യന്‍ ദേശീയത സംബന്ധിച്ച് പൗരന്മാരില്‍ അഭിമാനബോധം കൊണ്ടുവരുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് കോളനിവത്കരണ ഭൂതകാലം മറക്കാന്‍ ഇന്ത്യക്കാരെ സഹായിക്കുമെന്നും ഡല്‍ഹി സ്വദേശിയായ ആള്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
'ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിച്ചാണെന്നത് ഈ പേരുമാറ്റം കൊണ്ട് നീതീകരിക്കാന്‍ സാധിക്കും. ഭാവി തലമുറയ്ക്കും ഈ പേരുമാറ്റം നിമിത്തം ദേശീയബോധവും രാജ്യത്തെക്കുറിച്ച് അഭിമാനവും ഉണ്ടാകും.ഇംഗ്ളീഷ് ഭാഷയിലെ നാമം വെടിഞ്ഞ് രാജ്യം അതിന്റെ യഥാര്‍ത്ഥവും ആധികാരികവുമായ പേര് സ്വീകരിക്കാനുള്ള സമയമായി. പ്രത്യേകിച്ചും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി നഗരങ്ങളുടെ പുനര്‍നാമകരണം ചെയ്യുന്ന സാഹചര്യത്തില്‍' ഹര്‍ജിക്കാരന്‍ പറയുന്നു.
ഭൂപ്രദേശങ്ങളെയും അവയുടെ നാമങ്ങളെയും സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഒന്നിനാണ് മാറ്റം വരുത്താന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. 1948ല്‍ ഭരണഘടനയുടെ രൂപീകരണവേളയില്‍ തന്നെ രാജ്യത്തിന്റെ പേര് എന്താവണമെന്നത് സംബന്ധിച്ച് ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിരുന്നു. രാജ്യത്ത് 'ഭാരതം' എന്നോ 'ഹിന്ദുസ്ഥാന്‍' എന്നോ രാജ്യത്തിന് പേര് നല്‍കണമെന്ന് ഭരണഘടനാ നിര്‍മാണ സമിതിയിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഹിന്ദുസ്ഥാൻ എന്ന വാക്ക് കൊണ്ട് ഇന്ന് പൊതുവേ ഇന്ത്യ എന്ന രാജ്യത്തെയാണ് അർത്ഥമാക്കുന്നത്. മുൻകാലങ്ങളിൽ ഇതിന്റെ ഉപയോഗം വ്യത്യസ്തമായിരുന്നു. പഞ്ചാബ്, ഹരിയാണ, ഗംഗക്കും യമുനക്കും ഇടയിലുള്ള ഭൂപ്രദേശങ്ങൾ എന്നിവയെ സൂചിപ്പിക്കാനാണ് പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ ചരിത്രകാരനായിരുന്ന മിൻഹാജ് ഇ സിറാജ് ഹിന്ദുസ്ഥാൻ എന്ന് ഉപയോഗിച്ചിരുന്നത്. അതായത് ദില്ലി സുൽത്താന്റെ അധികാരപരിധിയിലുള്ള ഭൂപ്രദേശങ്ങളെയാണ് ഹിന്ദുസ്ഥാൻ എന്ന് അന്ന് വിളിച്ചിരുന്നത്. ദില്ലി സുൽത്താന്റെ സാമ്രാജ്യം വികസിക്കുന്നതിനൊപ്പം ഹിന്ദുസ്ഥാന്റെ വ്യാപ്തിയും വർദ്ധിച്ചുവെങ്കിലും ദക്ഷിണേന്ത്യ ഇതിൽ ഒരിക്കലും ഉൾപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ഇതിനും നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ ബ്രുഹസ്പതി ആഗമത്തിൽ ഹിന്ദുസ്ഥാൻ എന്നു ഉപയൊഗിച്ചിരുന്നതായി കാണാം. ഇതു പ്രകാരം ഹിമാലയത്തിനു തെക്കും ഇന്ത്യൻ മഹാസമുദ്രത്തിനു വടക്കും ഉള്ള ഭൂപ്രദേശമാണു ഹിന്ദുസ്ഥാൻ, ഇതിൽ കേരളവും പെടും. പിന്നീട് ഇന്ത്യക്കാർ ഈ പദം സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ ഹിന്ദവി സ്വരാജ് , ഡോക്റ്റർ അംബേദ്കരുടെ പാകിസ്താൻ അതവാ ഭാരതവിഭജനം , ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്തകങ്ങളിൽ ഹിന്ദുസ്ഥാൻ എന്നുപയോഗിച്ചിട്ടുണ്ട്.
ഇന്നത്തെ ഇന്ത്യൻ സംസ്ഥാനങ്ങളായ ഹരിയാണ, ഡെൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശിന്റെയും ബിഹാറിന്റെയും ചില ഭാഗങ്ങൾ എന്നിവയുൾപ്പെടുന്ന ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്ന ഉത്തരേന്ത്യൻ മേഖലകളാണ് ഹിന്ദുസ്ഥാൻ എന്നപേരിൽ പരാമർശിക്കപ്പെടുന്നത് എന്നാണ് മറ്റൊരു നിർവചനം. ആധുനികകാലത്ത് ഈ മേഖല കൗ ബെൽറ്റ് എന്നും അറിയപ്പെടുന്നു. ഹിന്ദുസ്ഥാൻ എന്നത് ഒരൊറ്റ രാഷ്ട്രീയമേഖലയാണെന്നും ദില്ലി അതിന്റെ കേന്ദ്രമാണെന്നും ഉള്ള നല്ല ധാരണ അവിടത്തെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു.
https://www.facebook.com/Malayalivartha