വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടി, മൂന്ന് വർഷത്തിനുള്ളിൽ യുവാവ് വാങ്ങിക്കൂട്ടിയത് അഞ്ച് ബെൻസ് കാറുകൾ!!! സഹായത്തിന് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും; കോടികളുടെ തട്ടിപ്പ് കഥയിങ്ങനെ...
സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തിൽ നിന്ന് വ്യാജ രേഖകളുണ്ടാക്കി പണം തട്ടി കാറുകൾ വാങ്ങിക്കൂട്ടിയ യുവാവ് ദില്ലിയിൽ അറസ്റ്റിൽ. ഗുഡ്ഗാവ് സ്വദേശിയായ പ്രമോദ് സിങ് എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് വർഷം കൊണ്ട് 2.18 കോടി രൂപ തട്ടിച്ച് അഞ്ച് ബെൻസ് കാറുകളാണ് യുവാവ് വാങ്ങിയത്. മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
യുവാവിനെതിരെ സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനം പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് 2018 മുതൽ ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ഒരു മെഴ്സിഡസ് ബെൻസ് കാർ വാങ്ങുന്നതിനായി 27.5 ലക്ഷം രൂപ പ്രമോദ് വായ്പ എടുത്തിരുന്നു. ആദ്യ മാസങ്ങളിൽ തിരിച്ചടവ് കൃത്യമായി നടത്തി സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയ പ്രമോദ് പിന്നീട് തിരിച്ചടവ് മുടക്കി.
ഇതിനിടെ സ്ഥാപനത്തിൽ നിന്ന് നാല് വായ്പകൾ കൂടി ഇയാൾ തരപ്പെടുത്തുകയായിരുന്നു. ആകെ 2.18 കോടി രൂപയാണ് വായ്പയായി എടുത്തത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവില്‍ പോകുകയും ചെയ്തു. വായ്പ എടുത്ത പ്രമോദ് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വണ്ടികളുടെ ആര്‍സി ബുക്കില്‍ നിന്ന് ലോണ്‍ സംബന്ധിച്ച വിശദാംശങ്ങളും സാമ്പത്തിക സ്ഥാപനത്തിന്റെ പേരും നീക്കം ചെയ്തിരുന്നു.
വായ്പ അടച്ച് തീരുന്നത് വരെ വാഹനം കൈമാറ്റം ചെയ്യാനോ വില്‍ക്കാതിരിക്കാനോ രേഖപ്പെടുത്തുന്നതാണ് സ്ഥാപനത്തിന്റെയോ ബാങ്കിന്റെയോ പേരെന്നിരിക്കെയാണ് ഈ തട്ടിപ്പ് നടത്തിയത്. ബിസിനസുകാരനായ പ്രമോദിന്റെ ചില സംരംഭങ്ങള്‍ തകരുകയും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് കരകയറാനാണ് വാഹന രേഖകളില്‍ തട്ടിപ്പ് കാണിച്ച് സാമ്പത്തിക ഇടപാട് നടത്തി സ്ഥാപനത്തെ കബളിപ്പിച്ച് ഇയാൾ കോടികള്‍ സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha