ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 സൈനിക വിമാനത്തിന്റെ കന്നി പറക്കൽ വിജയകരം

ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ‘എയർബസ് സി-295’ (C-295) സൈനിക ചരക്ക് വിമാനത്തിന്റെ കന്നി പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.
ഗുജറാത്തിലെ വഡോദരയിലുള്ള അത്യാധുനിക ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് ഇന്നലെ വിമാനം ആദ്യമായി ആകാശത്തേക്ക് പറന്നുയർന്നത്. കേന്ദ്ര സർക്കാരിന്റെ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വൻ കരുത്തുപകരുന്നതാണ് പുതിയ നേട്ടം. ആഗോള വിമാന നിർമ്മാതാക്കളായ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്.
രാജ്യത്ത് ഇന്ത്യൻ വ്യോമസേനയ്ക്കായി നിർമ്മിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ വിജയകരമായി ആകാശപ്പരീക്ഷണം നടത്തിയത്. ഇന്ത്യയിൽ പ്രതിരോധ-വ്യോമയാന മേഖലയിലെ സ്വകാര്യ കമ്പനി സൈനിക വിമാനം നിർമ്മിക്കുന്നത് ഇതാദ്യമായാണ് എന്ന സവിശേഷതയും ഈ പദ്ധതിക്കുണ്ട്.ടാറ്റയ്ക്കും എയർബസിനും പുറമെ ഇന്ത്യയിലുടനീളമുള്ള നിരവധി ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളും വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നതിൽ പങ്കാളികളായിട്ടുണ്ട്.
ഇത് രാജ്യത്തെ ആഭ്യന്തര നിർമ്മാണ ശൃംഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി ഈ വർഷം തന്നെ ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 വിമാനം വ്യോമസേനയുടെ ഭാഗമാക്കാനാണ് അധികൃതരുടെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha



























