വീട്ടമ്മമാരുടെ പ്രതിമാസ സാങ്കല്‍പ്പിക വരുമാനം 30,000 രൂപയായി കണക്കാക്കി അപകട ഇന്‍ഷുറന്‍സ് കേസില്‍ സുപ്രധാന വിധി

രാഷ്ട്ര നിര്‍മാതാക്കളും രാജ്യത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാന ശിലകളുമാണ് വീട്ടമ്മമാരെന്ന് സുപ്രീം കോടതി. മോട്ടോര്‍ വാഹന അപകട ഇന്‍ഷുറന്‍സ് ക്ലെയിം കണക്കാക്കുന്നതിനായി വീട്ടമ്മമാരുടെ പ്രതിമാസ സാങ്കല്‍പ്പിക വരുമാനം 30,000 രൂപയായി കണക്കാക്കി നടത്തിയ പ്രസക്തമായ ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 2001 നവംബര്‍ 25ന് റോഡപകടത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുക 8.4 ലക്ഷം രൂപയില്‍ നിന്ന് 62.78 ലക്ഷം രൂപയായി കോടതി ഉയര്‍ത്തി.
2023 ഡിസംബറില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2,42,000 രൂപ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ 2024 ഡിസംബറില്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി ഇത് 7.5 ശതമാനം പലിശയോടെ 8.43 ലക്ഷം രൂപയായി ഉയര്‍ത്തി. തുടര്‍ന്ന് സ്ത്രീയുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കുടുംബത്തിന്റെ നിലനില്‍പ്പ് തന്നെ വീട്ടമ്മമാരെ ആശ്രയിച്ചാണ്. ഒരു വീട്ടമ്മ ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി ചെയ്യുന്ന ശാരീരികവും മാനസികവുമായ അധ്വാനം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ആണെങ്കിലും അതിന്റെ സ്വാധീനം വളരെ വലുതാണ്. വീട്ടിലെ സമ്പാദിക്കുന്ന അംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ വീട്ടമ്മമാരെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ഒരു വീട്ടമ്മയുടെ വിയോഗം ഭര്‍ത്താവിനും കുട്ടികള്‍ക്കും മാത്രമല്ല, അവരുടെ സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും ഉണ്ടാക്കുന്ന നഷ്ടം അതീവ ഗുരുതരമാണ്. ഈ നഷ്ടങ്ങളെ കേവലം കണക്കുകള്‍ കൊണ്ട് അളക്കാന്‍ കഴിയില്ല.
വീട്ടമ്മമാര്‍ ചെയ്യുന്ന പാചകം, വൃത്തിയാക്കല്‍, പരിചരണം തുടങ്ങിയ ജോലികള്‍ രാജ്യത്തിന്റെ ജിഡിപിയില്‍ കണക്കാക്കപ്പെടുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ പ്രതിദിനം മണിക്കൂറുകള്‍ പ്രതിഫലമില്ലാത്ത ഗാര്‍ഹിക ജോലികള്‍ക്കായി മാറ്റിവെക്കുന്നു. ഇന്ത്യയുടെ ജിഡിപിയുടെ 15 മുതല്‍ 17 ശതമാനം വരെ സംഭാവന ചെയ്യുന്നത് സ്ത്രീകളുടെ ഈ സൗജന്യ സേവനങ്ങളാണ്. സാമൂഹികമായ അസമത്വം കാരണമാണ് രാജ്യത്ത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 31.7 ശതമാനം എന്ന കുറഞ്ഞ നിരക്കില്‍ തുടരുന്നതെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യ വിഭവശേഷി രൂപപ്പെടുത്തുന്നതില്‍ അമ്മമാരുടെ പങ്ക് വലുതാണ്. പുറംലോകത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുടുംബത്തിന് അവര്‍ നല്‍കുന്ന സംരക്ഷണം വിലമതിക്കാനാവാത്തതാണ്. 'ഹൗസ് വൈഫ്' എന്ന പദത്തില്‍ നിന്ന് ബഹുമുഖ പ്രതിഭയായ 'ഹോം മേക്കര്‍' എന്ന പദവിയിലേക്ക് സ്ത്രീകള്‍ ഉയര്‍ന്നത് ഈ ചിന്താഗതിയുടെ മാറ്റം കൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha



























