ലണ്ടനില്‍ വെങ്കലം വാങ്ങി കൊടുത്തെങ്കിലും ഗോപീചന്ദുമായി പിണങ്ങിപ്പോയ സൈന വെറും കൈയോടെ മടങ്ങിയപ്പോള്‍ സിന്ധുവിന് ചരിത്ര നിയോഗം
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് പി വി സിന്ധു എന്ന 21കാരി. ചരിത്രനിയോഗം ഒപ്പം മധുരപ്രതികാരം ഇങ്ങനെ വിശേഷിപ്പിക്കാം സിന്ധുവിന്റെ ഈ നേട്ടത്തെ. എന്നും സൈനയുടെ നിഴലില്‍ ഒതുങ്ങിപ്പോയ പെണ്‍കുട്ടി ഇത്തവണ കോര്‍ട്ടില്‍ പെണ്‍പുലിയായി. സൈനയെ ഭാഗ്യം തുണച്ചപ്പോള്‍ സിന്ധുവിന് തുണയായത് തളരാത്ത പോരാട്ടവീര്യം മാത്രം.ഒളിമ്പിക്‌സ് ഫൈനലില്‍ എത്തുക എന്ന ചരിത്ര നിയോഗത്തില്‍ സിന്ധു മറികടന്നത് ഗോപീചന്ദ്രിനെയും പ്രകാശ് പാദുകോണിനെയും സൈനയേയുമാണ്.
ഹരിയാനക്കാരിയായ സൈനയെ വളര്‍ത്തിയത് ഹൈദരാബാദ് എന്ന നഗരമാണ്. ഹൈദരാബാദില്‍ ഗോപീചന്ദിന്റെ അക്കാദമിയില്‍ പരിശീലനം നടത്തിയാണ് സൈന ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയത്. ഭാഗ്യത്തിന്റെ അകമ്പടി കൂടി സൈനയ്ക്ക് ഒപ്പം ലണ്ടനില്‍ കൂട്ടായി ഉണ്ടായെങ്കില്‍ സിന്ധുവിനെ സംബന്ധിച്ചിടത്തോളം കഠിന പ്രയത്‌നം തന്നെയാണ് സെമിയില്‍ വിജയം ഒരുക്കിയത്. എന്നാല്‍, ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം ഗോപീചന്ദിനെ ഉപേക്ഷിച്ച് പോയ സൈന ഇത്തവണ വെറും കൈയോടെ മടങ്ങിയപ്പോള്‍ സിന്ധുവിലൂടെ ആ ചരിത്ര നിയോഗം സാക്ഷാത്ക്കരിച്ചത് ഗോപീചന്ദ് തന്നെയായിരുന്നു.
സിന്ധുവിന്റ ഈ നേട്ടത്തിന് പിന്നില്‍ ഗോപീചന്ദിന്റെ പ്രയത്മമുണ്ട്. സൈന വിട പറഞ്ഞപ്പോള്‍ സിന്ധുവിനെ കൂടുതല്‍ ശ്രദ്ധിച്ച് വിജയകിരീടത്തില്‍ എത്തിക്കാന്‍ പരിശീലകനായ ഗോപീചന്ദിന് സാധിച്ചു. ആന്ധ്രയുടെ സ്വന്തം മകളായ സിന്ധുവിന്റെ ഫൈനല്‍ നേട്ടം രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്. പുസരല വെങ്കട സിന്ധു എന്നാണ് പി വി സിന്ധുവിന്റെ മുഴുവന്‍ പേര്. 130 കോടിയുടെ അഭിമാനം ഉയര്‍ത്തിയ പേര് കൂടിയാണ് സിന്ധു എന്നത്. ബാറ്റ് പിടിക്കാന്‍ പഠിപ്പിച്ച ഗുരുക്കന്മാരേക്കാള്‍ മുകളിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിയുടെ സ്ഥാനം.
ഒളിമ്പിക് ബാഡ്മിന്റണിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ഈ പദവിയില്‍ എത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. സൈന തോറ്റിടത്താണഅ സിന്ധു ഇന്ത്യയുടെ അഭിമാനമായത്യ. ഇനിയൊരൊറ്റ ജയം കൂടി മതി സിന്ധുവിന് ലോകം കീഴടക്കാന്‍. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കല മെഡല്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ താരമായ സിന്ധുവിന് മറ്റൊരു ചരിത്രം നേട്ടം കൂടി സ്വന്തം പേരില്‍ കുറിക്കാന്‍. കായിക രംഗത്തു നിന്നുള്ള മാതാപിതാക്കളുടെ പാതയില്‍ തന്നെയാണ് സിന്ധുവും ഷട്ടില്‍ബാറ്റേന്തിയത്. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി.
വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോര്‍ട്ടില്‍ വച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താന്‍ സ്‌പോര്‍ട്‌സില്‍ എത്തിയതെന്ന് സിന്ധു ആണയിടുന്നു. പക്ഷെ, സിന്ധുവില്‍ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചുതുടങ്ങിയത്.
വോളിബോള്‍ കളിക്കാന്‍ എത്തിയ അച്ഛനൊപ്പം സിന്ധു എത്തി. പിന്നീട് ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവള്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണെന്നാണ് പിതാവ് പറയുന്നത്. ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്‌റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. ടോമിലൂടെയാണ് സിന്ധിവിലെ താരത്തെ കണ്ടെത്തുന്നത്. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയും മകളെ ആ വഴിയില്‍ പറഞ്ഞുവിട്ടു.
ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിട്ട് എട്ട് വര്‍ഷമായി. ഗോപിയുടെ കീഴില്‍ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. എന്നാല്‍ അന്നൊക്കെ മെഡല്‍ സാധ്യത ലക്ഷ്യമിട്ട് സൈനയ്ക്കായിരുന്നു കൂടുതല്‍ പരിഗണന കിട്ടയത്. പിന്നീട്, സൈന വഴിപിറഞ്ഞപ്പോഴാണ് സിന്ധുവിലേക്ക് ഗോപി കൂടുതല്‍ ശ്രദ്ധിച്ചതും. ദിവസം മുഴുവന്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്ന രീതി ഗോപിചന്ദിനൊപ്പം സിന്ധു പരിശീലിച്ചു.
തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ നേടിയ ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലമായിരുന്നു ഇതുവരെ സിന്ധുവിന്റെ ഏറ്റവും വലിയ നേട്ടം. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യന്‍ താരവും സിന്ധു തന്നെ. 2013ല്‍ ഗ്വാങ്ഷുവിലും 2014ല്‍ കോപ്പന്‍ഹേഗനില്‍ വച്ചുമാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും രണ്ടു തവണ യൂബര്‍ കപ്പിലും 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2014 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലവും നേടിയിട്ടുണ്ട് സിന്ധു. ഈ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ളിയും ടീമിനത്തില്‍ സ്വര്‍ണവും നേടിയിരുന്നു.
https://www.facebook.com/Malayalivartha