കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ മോദിയോടുള്ള പ്രതിഷേധ സൂചകമായി ഇന്ത്യന്‍പതാക വലിച്ച് കീറി; സംഭവത്തിൽ ബ്രിട്ടൺ അന്വേഷണം പ്രഖ്യാപിച്ചു

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഇന്ത്യന്‍പതാക വലിച്ച് കീറിയാണ് മോദിയോടുള്ള പ്രതിഷേധം അഴിച്ചു വിട്ടത്. പാര്‍ലിമെന്റ് സ്‌ക്വയറില്‍ 53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പതാകകള്‍ പ്രദര്‍ശിപ്പിച്ച ഒഫീഷ്യല്‍ ഫ്ലാഗ്പോളിലുള്ള ഇന്ത്യന്‍ പതാക പ്രതിഷേധക്കാര്‍ വലിച്ച് കീറിയത് ഗുരുതരമായ വീഴ്ചയാണ്. സംഭവത്തിൽ ഇന്ത്യ ബ്രിട്ടനോട് കടുത്ത പ്രതിഷേധമറിയിച്ചു.
സിഖ്ഫെഡറേഷന്‍ യുകെയില്‍ നിന്നുമുള്ള ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാരും പാക്കിസ്ഥാന്‍ വംശജനായ പീര്‍ ലോര്‍ഡായ അഹമ്മദിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റീസ് എഗെയിന്‍സ്റ്റ് മോദി എന്ന ഗ്രൂപ്പിലുള്ള പ്രതിഷേധക്കാരുമായിരുന്നു പാര്‍ലിമെന്റ്സ്‌ക്വയറില്‍ ഇന്ത്യന്‍ പതാക വലിച്ച് കീറിയത്. ഇന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. ഇവരില്‍ ചിലര്‍ പാര്‍ലിമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് ചുറ്റും തങ്ങളുടെ ബാനറുകളും പതാകകളുമായി വലയം ചെയ്തിരുന്നു.
ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കാണാന്‍ മോദി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധക്കാര്‍ ആഞ്ഞടിച്ചത്. പാര്‍ലിമെന്റ് സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പ്രതിഷേധക്കാര്‍ വലിച്ച് കീറിയ സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് മെട്രൊപൊളിറ്റന്‍ പൊലീസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ സംഭവത്തെ ബ്രിട്ടീഷ് അധികൃതര്‍ ഗൗരവമായാണെടുത്തിരിക്കുന്നതെന്നും സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ച അധികൃതര്‍ കീറിയ ഇന്ത്യന്‍ പതാകക്ക് പകരം പുതിയ ഒന്ന് ഉടനടി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സ് വെളിപ്പെടുത്തുന്നു.
ആളുകള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കുന്നതിന് അവകാശമുണ്ടെങ്കിലും ഒരു ചെറിയ വിഭാഗം പാര്‍ലിമെന്റ് സ്‌ക്വയറിന് മുന്നില്‍ ഇന്ത്യന്‍ പതാക വലിച്ച് കീറി നടത്തിയ പ്രതിഷേധത്തോട് യോജിക്കാനാവില്ലെന്നും അതില്‍ ബ്രിട്ടന് കടുത്ത പശ്ചാത്താപമുണ്ടെന്നുമാണ് യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പ്രതികരിച്ചു . .
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സമ്മേളനത്തിലെത്തിയ വിവിധ രാജ്യങ്ങളുടെ നേതാക്കന്മാരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ തിരുതകൃതിയായി നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്സീഷെല്‍സ് പ്രസിഡന്റായ ഡാന്നി ഫൗറെ, മൗറീഷ്യസ് പ്രധാനമന്ത്രിയായ പ്രവിന്ദ് കുമാര്‍ ജഗ്‌നൗത്ത് എന്നിവരടക്കമുള്ള നേതാക്കളുമായാണ് മോദി ചര്‍ച്ച നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























