പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് വരാനിരിക്കെ പടികടന്നെത്തിയ ദുരന്തം; മരിച്ച് 43 ദിവസമായിട്ടും മലയാളിയുടെ മൃതദേഹം ദമ്മാമിലെ ആശുപതി മോർച്ചറിയിൽ; പറക്കമുറ്റാത്ത മക്കളെ നെഞ്ചോട് ചേർത്ത് എന്ത് ചെയ്യണമെന്നറിയാതെ ഹൃദയം നുറുങ്ങി ഭാര്യ
വർഷങ്ങളോളം ജോലി ചെയ്ത കമ്പനിയിൽ നിന്നും കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ മലയാളി പ്രവാസിയുടെ മൃതദേഹം ദമാമിലെ ആശുപത്രി മോർച്ചറിയിൽ കിടക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 43 ദിവസമായി.
അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കൊല്ലം മാങ്ങാട് സിയോണില്‍ ആന്റണി ആല്‍ബര്‍ട്ട് (53) കഴിഞ്ഞ മെയ് 22 ന് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. കമ്പനിയില്‍ വെല്‍ഡറായി ജോലിനോക്കിയിരുന്ന ആന്റണിക്ക് 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വര്‍ഷത്തെ സര്‍വീസ് മണിയും കിട്ടാനുണ്ട്. ഏകദേശം 80.000 സൗദി റിയാല്‍ (14.40,000 രൂപ) കമ്പനിയില്‍ നിന്ന് കിട്ടാനുണ്ട്.
സൗദി നിയമമനുസരിച്ച് മരിച്ചയാളുടെ എല്ലാ ബാധ്യതകളും തീര്‍ത്താലേ മൃതദേഹത്തിന് എക്‌സിറ്റ് ലഭിക്കുകയുള്ളു. എന്നാൽ കമ്പനി ഇയാളുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ കാലതാമസം വരുത്തുന്നതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
എംബസിയും കേന്ദ്ര കേരള സര്‍ക്കാറുകളും വിഷയത്തില്‍ കുടുതല്‍ ഗൗരവത്തോടെ ഇടപെട്ടില്ലെങ്കില്‍ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടി ഇനിയും അനിശ്ചിതമായി നീളുമെന്നതാണവസ്ഥ. ഭാര്യയും പ്രായ പൂർത്തിയാകാത്ത രണ്ടു മക്കളുമാണ് മരിച്ച ആൽബെർട്ടിനുള്ളത്.നാട്ടില്‍ ലീവിന് പോവാന്‍ ഒരാഴ്ചയുള്ളപ്പോഴായിരുന്നു ഇയാളുടെ മരണം.
https://www.facebook.com/Malayalivartha