കുവൈറ്റില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 15 ലക്ഷം പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും
കുവൈറ്റില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു .അടുത്ത 7 വര്‍ഷത്തിനകം 15 ലക്ഷം പ്രവാസികളെ രാജ്യത്ത് നിന്ന് ഒഴിവാക്കുവാനാണ് കുവൈറ്റ് സർക്കാർ ലക്ഷ്യമിടുന്നതത്രെ. സ്വദേശികളെ നിയമിക്കുന്നതിന് വേണ്ടിയാണ് വിദേശികളെ ഒഴിവാക്കുന്നതെന്ന് അധികാരികൾ പറയുന്നു.
സ്വദേശി-വിദേശി ജനസംഖ്യാ സന്തുലനം തുല്യതയിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളുടെ അഭിപ്രായം ആരായാന്‍ നിയമനിര്‍മ്മാണ സമിതി തീരുമാനിച്ചിട്ടുണ്ട് .ഓരോ സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന കുവൈറ്റികളല്ലാത്തവരുടെ പട്ടിക കമ്മീഷന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇപ്പോൾ 3.244 ദശലക്ഷം വിദേശികളും 1.4 ദശലക്ഷം സ്വദേശികളുമാണുള്ളത്. ഇത് തുല്യതയിലെത്തിക്കാനാണ് നടപടി . 7 വര്‍ഷത്തിനകം സ്വദേശികളുടെ എണ്ണം 1.7 ലക്ഷമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോഴേക്കും വിദേശികളുടെ എണ്ണത്തില്‍ 1.5 ദശലക്ഷം കുറവ് വരുത്തണമെന്നാണ് ലക്ഷ്യം.
സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്താന്‍ വിവിധ മേഖലകളില്‍നിന്ന് പ്രവാസി ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി സാമൂഹ്യകാര്യ തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിവിധ തൊഴില്‍മേഖലകളില്‍ സാധ്യമായതിലെല്ലാം പ്രവാസികളെ ഒഴിവാക്കി സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് ലക്ഷ്യമിടുന്നത് . എന്നാൽ സ്വദേശികള്‍ക്ക് തൊഴില്‍ വൈദഗ്ദ്ധ്യം ഇല്ലാതെ വന്നാൽ വിദേശികളെ നിയമിക്കും. ഇതിനു ജിസിസി രാജ്യങ്ങളുടെ പരസ്പര സഹകരണം ആവശ്യമാണെന്നും ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.
https://www.facebook.com/Malayalivartha